കാബൂള്‍ ഹോട്ടല്‍ ആക്രമണം: താലിബാന് ഉത്തരവാദിത്തമേറ്റു, വിദേശികളടക്കം കൊല്ലപ്പെട്ടത് 22 പേര്
കാബൂള്‍: അഫ്ഗാനിസ്താന് തലസ്ഥാനമായ കാബൂളിലെ അതീവ സുരക്ഷാ മേഖലയില്‍ സ്ഥിതിചെയ്യുന്ന ആഢംബര ഹോട്ടലില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത് നാല് ആക്രമണകാരികളുള്‍പ്പെടെ 22 പേര്. കൊല്ലപ്പെട്ട സിവിലിയന്മാരില് 14 വിദേശികളും നാല് അഫ്ഗാന് പൗരന്മാരും ഉള്‍പ്പെടും. നാല് ഭീകരവാദികളും സംഭവത്തില്‍ കൊല്ലപ്പെടുകയുണ്ടായി. സംഭവത്തില്‍ മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു.
16 മണിക്കൂര്‍ നീണ്ട ആക്രമണം
ശനിയാഴ്ച രാത്രി ആരംഭിച്ച് 16 മണിക്കൂര്‍ നീണ്ടു നിന്ന ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന് ഏറ്റെടുത്തു. യന്ത്രത്തോക്കുകളും സ്ഫോടക വസ്തുക്കളുമായി സൈനിക വേഷത്തിലെത്തിയ നാല് ഭീകരവാദികള്‍ ഹോട്ടലില്‍ കയറി വെടിവയ്പ്പും സ്ഫോടനവും നടത്തുകയായിരുന്നു. യയന്ത്രത്തോക്കുകളുമായി ഓരോ മുറികളിലുമെത്തി താമസക്കാരെ വെടിവച്ചുകൊല്ലുകയായിരുന്നു. കറാച്ചിയിലെ അഫ്ഗാന് കോണ്‍സുല്‍ ജനറല്‍, അഫ്ഗാന് വിമാനക്കമ്പനിയായ കാം എയര്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും.
ഉത്തരവാദിത്തം താലിബാന് ഏറ്റു
ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന് ഏറ്റെടുത്തു. ബിലാല്‍, അയ്യൂബി, ഖലീല്‍, ബശര്‍, ആബിദ് എന്നിങ്ങനെ തങ്ങളുടെ അഞ്ച് പോരാളികളാണ് ആക്രമണത്തില്‍ പങ്കെടുത്തതെന്ന് താലിബാന് വക്താവ് സബീഹുല്ല മുജാഹിദ് അവകാശപ്പെട്ടു. വിദേശികളും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമാണ് കൊല്ലപ്പെട്ടതെന്ന് താലിബാന് വക്താവ് പറഞ്ഞു. എന്നാല്‍ ആക്രമണകാരികള്‍ നാലു പേര് മാത്രമാണെന്നാണ് അഫ്ഗാന് സൈനികരുടെ കണക്കുകൂട്ടല്‍.
പലരും രക്ഷുപ്പെട്ടത് അല്‍ഭുതകരമായി
ശനിയാഴ്ച രാത്രിയോടെയാണ് ഭീകരര്‍ ഹോട്ടല്‍ കെട്ടിടത്തിലേക്ക് ഇരച്ചുകയറിയത്. ഹോട്ടലിന്റെ സുരക്ഷാ ജീവനക്കാര്‍ക്കെതിരേ വെടിയുതിര്‍ക്കുകയും ഗ്രനേഡാക്രമണം നടത്തുകയും ചെയ്തുകൊണ്ടായിരുന്നു അക്രമികള്‍ ഹോട്ടലിനകത്തേക്ക് പ്രവേശിച്ചത്. സ്ഫോടനത്തെ തുടര്‍ന്ന് ഹോട്ടലിന്റെ ഒരു ഭാഗത്ത് തീപ്പിടിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹോട്ടലിലെ താമസക്കാര്‍ മുറികള്‍ക്കുള്ളില്‍ ഒളിച്ചിരിക്കുകയാണെന്ന് താമസക്കാരെ ഉദ്ധരിച്ച് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. ആക്രമണം ഭയന്ന് പലരും മുകള്‍ നിലയിലെ മുറികളില്‍ നിന്ന് ബെഡ്ഷീറ്റ് ചേര്‍ത്തുകെട്ടി പുറത്തേക്കിറങ്ങാന്‍ ശ്രമിക്കുന്നതിന്റെയും ചിലര്‍ പിടുത്തം വിട്ട് നിലത്തേക്ക് വീഴുന്നതിന്റെയും ദൃശ്യങ്ങള്‍ പ്രാദേശിക ചാനലുകള്‍ സംപ്രേഷണം ചെയ്തിരുന്നു.
സുരക്ഷാവീഴ്ചയെ കുറിച്ച് അന്വേണം
ഭീകരവാദികള്‍ ഹോട്ടലുകള്‍ക്ക് നേരെ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് അമേരിക്ക കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപമുള്ള മറ്റൊരു ഹോട്ടലിനെതിരേ ആക്രമണമുണ്ടാകുമെന്നായിരുന്നു മുന്നറിയിപ്പ്. രണ്ടാഴ്ച മുമ്പാണ് ഹോട്ടലിന്റെ സുരക്ഷാ ചുമതല സ്വകാര്യ ഏജന്‍സിക്ക് കൈമാറിയത്. ഭീകരര്‍ എങ്ങനെ അകത്തുകടന്നുവെന്നതിനെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി അഫ്ഗാന് സര്‍ക്കാര്‍ അറിയിച്ചു. 2011ല്‍ ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടലിനെതിരേ നടന്ന ആക്രമണത്തില്‍ ഒന്‍പത് ഭീകരര്‍ അടക്കം 21 പേര് കൊല്ലപ്പെട്ടിരുന്നു.
ആക്രമണങ്ങള്‍ വേറെയും
കോണ്ടിനെന്റല് ഹോട്ടലിനു പുറമെ, വടക്കന്‍ പ്രവിശ്യയായ ബാല്‍ക്കില്‍ സായുധരായ ഭീകരര്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ വീടുകളില്‍ ഇരച്ചുകയറി അവരെ വെടിവച്ചു കൊന്ന സംഭവവും ഞായറാഴ്ചയുണ്ടായി. 18 പോലിസ് ഓഫീസര്‍മാരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് പോലിസ് ഉപമേധാവി അബ്ദുല്‍ റാസിഖ് ഖാദിരി പറഞ്ഞു. പടിഞ്ഞാറന്‍ പ്രവിശ്യയായ ഹീറാത്തില്‍ താലിബാന് പാകിയ കുഴിബോംബ് കാറില്‍ തട്ടി എട്ട് സിവിലിയന്മാരാണ് കൊല്ലപ്പെട്ടത്.