ഹെരാത് നഗരത്തില്‍ താലിബാന്റെ ക്രൂരകൃത്യം..... നാല് കുറ്റവാളികളെ പൊതുമധ്യത്തില്‍ കെട്ടിത്തൂക്കി
കാബൂള്‍: പഴയ രീതിയിലുള്ള ഭരണം അഫ്ഗാനിസ്ഥാനില്‍ ഉണ്ടാവില്ലെന്ന താലിബാന്റെ വാദം തകരുന്നു. പൊതുമധ്യത്തില്‍ നാല് പേരെ കെട്ടിത്തൂക്കിയിരിക്കുകയാണ് താലിബാന്‍. പശ്ചിമ അഫ്ഗാന്‍ നഗരമായ ഹെരാത്തിലാണ് താലിബാന്റെ ക്രൂര കൃത്യം അരങ്ങേറിയത്. നാല് കിഡ്‌നാപ്പര്‍മാരെന്ന് സംശയിക്കുന്നവരെയാണ് താലിബാന്‍ കൊലപ്പെടുത്തി കെട്ടിത്തൂക്കിയിരിക്കുന്നത്. പ്രദേശത്തെ ഒരു ബിസിസനുകാരനെയും മകനെയും ഇവര്‍ തട്ടിക്കൊണ്ടുപോയതായി ഹെരാത്തിലെ ഡെപ്യൂട്ടി ഗവര്‍ണര്‍ ഷേര്‍ അഹമ്മദ് അമ്മര്‍ പറഞ്ഞു. ഇവരെ നഗരത്തിന് പുറത്തേക്ക് കടത്തി കൊണ്ടുപോകാനായിരുന്നു ശ്രമം. എന്നാല്‍ പട്രോളിംഗിന് നിന്നവരെ ഇവരെ കണ്ടെത്തുകയായിരുന്നു.
ചെക് പോയിന്റുകളില്‍ വെച്ച് ഈ നാല് പേരുമായി താലിബാന്‍ സൈനികര്‍ ഏറ്റുമുട്ടി. തുടര്‍ന്നാണ് ഇവര്‍ കൊല്ലപ്പെട്ടത്. ഒരു താലിബാന്‍ സൈനികന് പരിക്കേറ്റിട്ടുണ്ട്. ഇവര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ നഗരത്തിലേക്ക് ഇവരുടെ മൃതദേഹം കൊണ്ടുവന്നത്. തുടര്‍ന്ന് കെട്ടിത്തൂക്കുകയായിരുന്നു. തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിടുന്നവര്‍ക്ക് ഇതൊരു പാഠമായിരിക്കുമെന്ന് ഷേര്‍ അഹമ്മദ് അമ്മര്‍ പറഞ്ഞു. അതേസമയം പരസ്യമായ ഈ ശിക്ഷാ വിധി താലിബാന്‍ പ്രാകൃത രീതികളാണ് തുടരുന്നതെന്ന് തെളിയിക്കുന്നതാണ്. തട്ടിക്കൊണ്ടുപോയ രണ്ടുപേരെയും മോചിപ്പിച്ചതായി താലിബാന്‍ പറഞ്ഞു. പെരുമ്പറ കൊട്ടി ജനങ്ങളെ അറിയിച്ചായിരുന്നു താലിബാന്‍ ഈ ക്രൂരകൃത്യം നടത്തിയത്.
ഉച്ചഭാഷിണിയിലൂടെ ജനങ്ങള്‍ ശ്രദ്ധിക്കൂ എന്ന് പറഞ്ഞാണ് താലിബാന്‍ എത്തിയതെന്ന് ഹെരാത്ത് നിവാസി മുഹമ്മദ് നസീര്‍ പറഞ്ഞു. നസീര്‍ മൊസ്‌തോഫീയത്ത് സ്‌ക്വയറില്‍ ഭക്ഷണം വാങ്ങാനായി എത്തിയതായിരുന്നു. ഇവര്‍ പിക്കപ്പ് ട്രക്കില്‍ മൃതദേഹവുമായി ത്തെിയതെന്നും, ക്രെയിന്‍ ഉപയോഗിച്ച് കെട്ടിത്തൂക്കിയെന്നും നസീര്‍ പറഞ്ഞു. രക്തത്തില്‍ കുളിച്ച് കിടക്കുന്ന മൃതദേഹം ക്രെയിനില്‍ തൂങ്ങിയാടുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലാകെ പ്രചരിക്കുന്നുണ്ട്. ഇതാണ് തട്ടിക്കൊണ്ടുപോകലിനുള്ള ശിക്ഷ എന്ന് എഴുതി ഒട്ടിച്ചിട്ടുണ്ട് ഇവരും ദേഹത്തില്‍. ഇവിടെ മറ്റ് മൃതദേഹങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. ഇവരെ മാത്രമാണ് കൊലപ്പെടുത്തിയതെന്നാണ് സൂചന.
അതേസമയം സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ പറയുന്നത്, നഗരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ വേറെയും മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നാണ് പറയുന്നത്. കഴിഞ്ഞ ദിവസം താലിബാന്റെ പ്രമുഖ നേതാവ് മുല്ലാ നൂറുദ്ദീന്‍ കടുത്ത ശിക്ഷാ നടപടികള്‍ അഫ്ഗാനില്‍ ഉണ്ടാവുമെന്ന് പറഞ്ഞിരുന്നു. ക്രിമിനലുകള്‍ പരസ്യമായി തൂക്കികൊല്ലുന്നതും മറ്റ് വിചാരണാ രീതികളുമെല്ലാം ഉണ്ടാവുമെന്ന് തുറാബി പറഞ്ഞിരുന്നു. എന്നാല്‍ അന്താരാഷ്ട്ര തലത്തില്‍ താലിബാന്റെ കിരാതനിയമങ്ങള്‍ക്കെതിരെ കടുത്ത പ്രതിഷേധങ്ങളുണ്ട്. പല രാജ്യങ്ങളും ജനാധിപത്യപരമായ രീതിയില്‍ കാര്യങ്ങള്‍ നടപ്പാക്കാന്‍ താലിബാന്‍ ശ്രമിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
കൊള്ളയും കൊലപാതകവും തട്ടിക്കൊണ്ടുപോകലുമെല്ലാം തടയാന്‍ കടുത്ത ശിക്ഷാ നടപടികള്‍ തന്നെ സ്വീകരിക്കുമെന്ന് താലിബാന്‍ ഉറപ്പ് പറയുന്നു. അഫ്ഗാനില്‍ നിയമലംഘനം കടുത്ത് വരുന്ന സാഹചര്യത്തിലാണ് ഇത്തരം തീരുമാനമെന്ന് താലിബാന്‍ പറയുന്നു. നേരത്തെ അമേരിക്ക മുല്ലാ നൂറുദ്ദീന്‍ തുറാബിയുടെ പരാമര്‍ശത്തെ അപലപിച്ചിരുന്നു. താലിബാന്‍ ഭരണത്തെ അംഗീകരിക്കണമെങ്കില്‍ മനുഷ്യാവകാശങ്ങളെ അംഗീകരിക്കാന്‍ താലിബാന്‍ പഠിക്കണമെന്നും യുഎസ് ആവശ്യപ്പെട്ടിരുന്നു. ഉറുഗ്‌സാനില്‍ എട്ടോളം കിഡ്‌നാപ്പര്‍മാര്‍മാരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവരെയും തൂക്കിലേറ്റിയോ എന്ന് വ്യക്തമല്ല.
ഇതിനിടെ താലിബാന്‍ പ്രതിരോധ മന്ത്രി മുല്ലാ മുഹമ്മദ് യാക്കൂബ് താലിബാന്റെ ചില പോരാളികള്‍ക്കെതിരെ രംഗത്തെത്തി. ഇവര്‍ അബ്ദുള്‍ റഷീദ് ദോസ്തമിന്റെ വീട്ടില്‍ വെച്ച് സെല്‍ഫി എടുത്തതാണ് യാക്കൂബിനെ ചൊടിപ്പിച്ചത്. മൊബൈല്‍ ഫോണുകളും സെല്‍ഫികളും ഒഴിവാക്കണമെന്നാണ് നിര്‍ദേശം. ഇല്ലെങ്കില്‍ കടുത്ത നടപടി ഉണ്ടാവുമെന്നും അദ്ദേഹം പറയുന്നു. താലിബാന്‍ പോരാളികള്‍ സാധാരണക്കാര്‍ക്കെതിരെ അതിക്രമങ്ങല്‍ നടത്തുന്നതായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്ന് യാക്കൂബ് പറഞ്ഞു. ഇതൊന്നും വെച്ചു പൊറുപ്പിക്കില്ല. ആര്‍ക്കെതിരെയും പ്രതികാര നടപടിയെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്നും യാക്കൂബ് വ്യക്തമാക്കി.
Recommended Video