അമേരിക്കയുമായി നേരിട്ട് ചര്‍ച്ചയാവാമെന്ന് താലിബാന്‍; തങ്ങളുമായി ചര്‍ച്ചയ്ക്ക് വരൂ എന്ന് അഫ്ഗാന്‍ സര്‍ക്കാര്‍
ദോഹ: അമേരിക്കയുമായി നേരിട്ടുള്ള ചര്‍ച്ചയ്ക്ക് തങ്ങള്‍ തയ്യാറാണെന്ന് അഫ്ഗാനിസ്താനിലെ പോരാളി വിഭാഗമായ താലിബാന്‍. ഖത്തറിലെ ദോഹയിലുള്ള തങ്ങളുടെ രാഷ്ട്രീയകാര്യ ഓഫീസില്‍ വച്ചാകാം ചര്‍ച്ചയെന്നും മുതിര്‍ന്ന താലിബാന്‍ വക്താവ് അല്‍ജസീറ ടെലിവിഷന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി.
സമാധാനപരമായ പരിഹാരം
ഒന്നരപ്പതിറ്റാണ്ടിലേറെയായി തുടരുന്ന അഫ്ഗാന്‍ സംഘര്‍ഷത്തിന് സമാധാനപരമായ പരിഹാരം കാണുകയാണ് ചര്‍ച്ചയിലൂടെ തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് താലിബാന്‍ വക്താവ് പറഞ്ഞു. അഫ്ഗാനിലെ രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കാന്‍ അമേരിക്കയുമായി നേരിട്ടുള്ള ചര്‍ച്ചയിലൂടെ സാധിക്കുമെന്നാണ് തങ്ങളുടെ പ്രതീക്ഷ. ദോഹയിലെ താലിബാന്‍ കാര്യാലയം കൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ലാത്ത സ്ഥിതിക്ക് അത് അടച്ചുപൂട്ടണമെന്ന് കഴിഞ്ഞ ദിവസം അഫ്ഗാന്‍ സര്‍ക്കാര്‍ ഖത്തറിനോട് ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് താലിബാന്റെ വിശദീകരണം.
തങ്ങളുടേത് വിമോചനപ്പോരാട്ടം
താലിബാന്‍ അഫ്ഗാനില്‍ നടത്തിക്കൊണ്ടിരിക്കുന്നത് അധികാരത്തിന് വേണ്ടിയുള്ള യുദ്ധമല്ലെന്നും മറിച്ച് വിമോചനപ്പോരാട്ടമാണെന്നും താലിബാന്‍ വക്താവ് പറഞ്ഞു. രാജ്യത്തെ വിദേശ ശക്തികളില്‍ നിന്നും മോചിപ്പിക്കുകയാണ് താലിബാന്റെ ലക്ഷ്യം. അമേരിക്കയും അതിന്റെ നേതൃത്വത്തിലുള്ള സഖ്യകക്ഷികളുമാണ് അഫ്ഗാനിലെ വിദേശികള്‍. അതിനാല്‍ അവരുമായി നേരിട്ട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് താലിബാന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സേനാപിന്‍മാറ്റം മുന്നുപാധി
അതേസമയം, അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സൈന്യം അഫ്ഗാനില്‍ നിന്ന് പിന്‍മാറുകയെന്നത് ചര്‍ച്ചയ്ക്കുള്ള മുന്നുപാധിയാണെന്ന് താലിബാന്‍ വക്താവ് വ്യക്തമാക്കി. വിദേശ സൈന്യം രാജ്യത്ത് നിന്ന് പിന്‍മാറാതെ വിമോചനപ്പോരാട്ടം പൂര്‍ണമാവില്ല. അഫ്ഗാനില്‍ നിന്നുള്ള വിദേശ സൈന്യത്തിന്റെ പിന്‍മാറ്റം തീരുമാനിക്കാന്‍ സാധിക്കുന്ന ഏക രാഷ്ട്രം അമേരിക്കയാണ്. അതിനാലാണ് ആദ്യം അവരുമായി ചര്‍ച്ച ചെയ്യാമെന്ന് തീരുമാനിച്ചത്. നല്ലവരായ അമേരിക്കന്‍ കോണ്‍ഗ്രസുകാര്‍ തങ്ങളുടെ പ്രസിഡന്റിനെ ഇക്കാര്യം ബോധ്യപ്പെടുത്തണമെന്നും താലിബാന്‍ അറിയിച്ചു.
അഫ്ഗാനുമായി ചര്‍ച്ച രണ്ടാംഘട്ടത്തില്‍
അമേരിക്കയുമായുള്ള ചര്‍ച്ചയ്ക്കു ശേഷം രണ്ടാം ഘട്ടത്തില്‍ മാത്രമേ അഫ്ഗാന്‍ സര്‍ക്കാരുമായി ചര്‍ച്ചയ്ക്കുള്ളൂ എന്നാണ് താലിബാന്‍ നിലപാട്. വിദേശികളുമായുള്ള പ്രശ്‌നങ്ങള്‍ അവസാനിച്ചാല്‍ മാത്രമേ ആഭ്യന്തര പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതില്‍ പ്രസക്തിയുള്ളൂ എന്നും താലിബാന്‍ വക്താവ് പറഞ്ഞു. തങ്ങളുടെ മുഖ്യ എതിരാളി അഫ്ഗാന്‍ ഭരണകൂടമല്ല, അമേരിക്കയുടെ നേതൃത്വത്തിലുള്ള വിദേശ ശക്തികളാണെന്നതാണ് ഇതുവരെ താലിബാന്‍ അനുവര്‍ത്തിച്ചുവരുന്ന നിലപാട്.
തങ്ങളുമായി സംസാരിക്കൂ എന്ന് അഫ്ഗാന്‍
അതേസമയം, താലിബാന്‍കാര്‍ അഫ്ഗാനികളാണെങ്കില്‍ അവര്‍ അഫ്ഗാന്‍ ഭരണകൂടത്തോടാണ് ആദ്യം ചര്‍ച്ചയ്ക്ക് വരേണ്ടതെന്ന് പ്രസിഡന്റിന്റെ വക്താവ് ഹാറൂന്‍ ചഖന്‍സൂരി പ്രതികരിച്ചു. താലിബാനുമായി എവിടെ വച്ചും ചര്‍ച്ച നടത്താന്‍ അഫ്ഗാന്‍ ഭരണകൂടം ഒരുക്കമാണ്- അദ്ദേഹം പറഞ്ഞു. അഫ്ഗാനിലെ പ്രധാന വാര്‍ത്താ ഏജന്‍സിയായ ടോളോന്യൂസാണ് പ്രസിഡന്റിന്റെ വക്താവിനെ ഉദ്ധരിച്ച് സര്‍ക്കാരിന്റെ ചര്‍ച്ചാ സന്നദ്ധത വ്യക്തമാക്കിയത്.
കാബൂള്‍ പ്രോസസ് കോണ്‍ഫറന്‍സ്
അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ ബുധനാഴ്ച നടക്കാനിരിക്കുന്ന കാബൂള്‍ പ്രോസസ് കോണ്‍ഫറന്‍സിന്റെ പശ്ചാത്തലത്തിലാണ് താലിബാന്‍ അമേരിക്കയുമായി ചര്‍ച്ചാ വാഗ്ദാനം മുന്നോട്ടുവച്ചിരിക്കുന്നത്. അഫ്ഗാന്‍ സമാധാനവും വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ചേരുന്ന സമ്മേളനത്തില്‍ യു.എന്‍, നാറ്റോ ഉള്‍പ്പെടെ 25 രാഷ്ട്രങ്ങളും സംഘടനകളും പങ്കെടുക്കുന്നുണ്ട്. രണ്ടാമത്തെ കാബൂള്‍ പ്രോസസ് കോണ്‍ഫറന്‍സാണ് ഇന്ന് നടക്കുന്നത്.
പീഡനശ്രമം എതിര്‍ത്തു: അക്രമികള്‍ പകതീര്‍ത്തത് കുഞ്ഞിനെ വെട്ടിപ്പരിക്കേൽപ്പിച്ച്, സംഭവം മലപ്പുറത്ത്!
കഥകളിലെ ഉറങ്ങുന്ന സുന്ദരിയെ പോലെ ശ്രീദേവി.. നടിയെ ഏറ്റുവാങ്ങാനുള്ള നിയോഗം ഒരു മലയാളിക്ക്!
സൗദിയില്‍ വാഹനമോടിക്കുമ്പോള്‍ മൊബൈലില്‍ കൈവച്ചാല്‍ പിഴ; നിയമം തിങ്കളാഴ്ച മുതല്‍