മണവും രുചിയും അറിയുന്നില്ലേ.. ! സുക്ഷിക്കുക; കൊറോണ വൈറസിന്‍റെ ലക്ഷണങ്ങളാവാമെന്ന് പഠനങ്ങള്‍
ലണ്ടന്‍: കൊറോണ വൈറസ് ബാധയില്‍ ലോകത്ത് മരണം പതിനയ്യായിരത്തോട് അടുക്കുകയാണ്. വൈറസ് ബാധ മൂലം 14773 ആളുകളാണ് ഇതുവരെ വിവിധ രാജ്യങ്ങളിലായി മരിച്ചത്. ഇറ്റലിയിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്(5476). വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ 3270 ഉം ഇറാനില്‍ 1685 ഉം മരണങ്ങള്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടുണ്ട്.
സ്പെയ്നിലും മരണ നിരക്ക് ആയിരം കടന്നിണ്ട്. ഇന്ത്യയില്‍ ഇതുവരെ ഏഴ് മരണങ്ങളാണ് കൊറോണ വൈറസ് ബാധമൂലം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് 390 പേര്‍ക്ക് വൈറസ് ബാധിച്ചതില്‍ 24 പേര്‍ സുഖം പ്രാപിച്ചു. ലോക ജനതയെ മുമ്പൈങ്ങുമില്ലാത്ത വിധം ആശങ്കയിലാഴ്ത്തിയ കൊറോണ വൈറസിനെ കുറിച്ച് വിശദാമായ പഠനങ്ങളും ഇപ്പോള്‍ വിവിധ രാജ്യങ്ങളില്‍ നടന്ന് വരുന്നുണ്ട്. മണം തിരിച്ചറിയാന്‍ സാധിക്കാതെ വരുന്നതും കൊവിഡ് പിടിപെട്ടതിന്റെ ലക്ഷണമാവാമെന്നാണ് യുകെയിലെ നാസിക സംബന്ധമായ ഒരു പഠനത്തില്‍ പറയുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..
ലക്ഷണങ്ങൾ
കോവിഡ്- 19 ബാധിച്ചവരിൽ വൈറസ് ബാധയുടെ ലക്ഷണങ്ങൾ പ്രകടമാകാൻ ശരാശരി അഞ്ച് ദിവസം എടുക്കുമെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നത്. 100 ഫാരന്‍ഹീറ്റിലും കൂടുതല്‍ ചൂടില്‍ പനി , തുടര്‍ച്ചയായ ചുമ, ശ്വാസതടസ്സം, ജലദോഷം, ശാരീരിക വേദന തുടങ്ങിയവ ആണ് പ്രധാനമായും വൈറസ് ബാധയുടെ ലക്ഷണമായി കണക്കാക്കുന്നത്.
ഗന്ധവും രുചിയും
എന്നാല്‍ ഗന്ധവും രുചിയും തിരിച്ചറിയാന്‍ സാധിക്കാതെ വരുന്നതും കൊവിഡ് പിടിപെട്ടതിന്റെ ലക്ഷണമാവാമെന്ന് യു.കെയിലെ നാസിക സംബന്ധമായ പഠനത്തില്‍ പറയുന്നു. ചിലപ്പോള്‍ പനി ഉള്‍പ്പടേയുള്ള മറ്റ് ലക്ഷണങ്ങളൊന്നും കാണിച്ചില്ലെന്ന് വരാമെന്നും ബ്രിട്ടീഷ് റിനോളജിക്കല്‍ സൊസൈറ്റി പ്രഫസര്‍ ക്ലേര്‍ ഹോപ്കിന്‍സും ബ്രിട്ടീഷ് അസോസിയേഷന്‍ ഓഫ് ഓട്ടോറിനോളറിംഗൊളോജി പ്രസിഡന്റ് പ്രഫസര്‍ നിര്‍മല്‍ കുമാറും ചേര്‍ന്ന നടത്തിയ സംയുക്ത പ്രസ്താവനയില്‍ പറയുന്നു.
പനിയും ചുമയും
രോഗം സ്ഥിരീകരിച്ച പല രോഗികള്‍ക്കും കൊവിഡ് 19ന്റെ മറ്റു ലക്ഷണങ്ങളൊന്നും കാണിക്കാതെ മണവും രുചിയും കിട്ടാത്ത ലക്ഷണങ്ങളാണ് കാണിച്ചത്. എന്നാല്‍ വലിയൊരു വിഭാഗം ആളുകളിലും സര്‍വസാധാരണമായി കടുത്ത പനിയും തുടര്‍ച്ചയായ ചുമയുമാണ് വൈറസ് ബാധയുടെ പ്രധാന ലക്ഷണമായി കണ്ടുവരുന്നത്.
എണ്ണം കൂടുതല്‍
ദക്ഷിണ കൊറിയ, ചൈന, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ രോഗം പിടിപെട്ട മൂന്നിലൊന്ന് രോഗികള്‍ക്കും ഗന്ധം തിരിച്ചറിയാന്‍ പറ്റാത്ത തരം അസുഖങ്ങളായ അനോസ്മിയ, ഹൈപോസ്മിയ എന്നിവ സ്ഥിരീകരിച്ചതായാണ് ബ്രിട്ടണിലെ ഇഐന്‍ടി വിദഗ്ധര്‍ നടത്തിയ പഠനത്തില്‍ അഭിപ്രായപ്പെടുന്നത്. വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ മറ്റ് ലക്ഷണങ്ങളൊന്നുമില്ലാതെ ഗന്ധം തിരിച്ചറിയാത്ത അവസ്ഥ മാത്രം റിപ്പോര്‍ട്ട് ചെയ്തവരുടെ എണ്ണം കൂടുതലാണ്.
അറിയാതെ
ഇറാനിലും വടക്കന്‍ ഇറ്റലിയിലും ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ഇവര്‍ പറയുന്നത്. സാധാരണ ലക്ഷണങ്ങളായ പനിയില്‍ നിന്നും ചുമയില്‍ നിന്നും മാറി ഇത്തരം ലക്ഷണങ്ങള്‍ കാണിക്കുമ്പോള്‍ അധികം ആളുകളും പരിശോധന നടത്താന്‍ തയ്യാറാവണമെന്നില്ല. ഇത്തരക്കാര്‍ അറിയാതെ കൊവിഡ് വാഹകരായി മാറുകയാണെന്നും പ്രസ്താവനയില്‍ പറയുന്നു. യുവാക്കളിലാണ് ഇത്തരം ലക്ഷണങ്ങള്‍ കൂടുതലായി കണ്ട് വരുന്നതെന്നും ഇവര്‍ പറയുന്നു.
ദിവസക്കൂലികൊണ്ട് മാത്രം ജീവിക്കുന്ന ആളുകള്‍ നമുക്ക് ചുറ്റുമുണ്ട്; അവരെക്കൂടി ഓര്‍ക്കണം:മമ്മൂട്ടി
ഫിലിപ്പൈന്‍ സ്വദേശി മുംബൈയില്‍ മരിച്ചു; മരിച്ചത് വൈറസ് ബാധയില്‍ നിന്ന് മുക്തി നേടിയ 68 കാരന്‍