തൂക്കിലേറ്റി 18 വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ നിരപരാധിയെന്ന് തെളിഞ്ഞു; കോടതി മാപ്പു പറഞ്ഞു
ബീജിംഗ്: തൂക്കിലേറ്റി 18 വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ നിരപരാധിയെന്ന് ബോധ്യപ്പെട്ടതോടെ ശിക്ഷ ഏറ്റുവാങ്ങിയ കൗമാരക്കാരന്റെ ബന്ധുക്കളോട് കോടതി മാപ്പുപറഞ്ഞു. ചൈനയിലെ ഇന്നര്‍ മംഗോളിയിയിലാണ് ഒരിക്കലും നീതീകരിക്കാനാകാത്ത ശിക്ഷ വിധിച്ചതും പിന്നീട് മാപ്പുപറഞ്ഞതുമായ സംഭവം അരങ്ങേറിയത്. 1996 ല്‍ ഹുജില്‍റ്റു എന്ന 18 കാരനെയാണ് കോടതി തെറ്റായ വിധിയിലൂടെ വധശിക്ഷയ്ക്ക് വിധേയനാക്കിയത്.
ഒരു ടെക്‌സ്റ്റൈല്‍ ഫാക്ടറി ജീവനക്കാരിയെ ബലാത്സംഗം ചെയ്തശേഷം ക്രൂരമായി കൊത്തി നുറുക്കി ഫാക്ടറിയുടെ ബാത്ത്‌റൂമില്‍ ഉപേക്ഷിച്ചെന്നായിരുന്നു ഹുജില്‍റ്റുവിന് നേരെ ചുമത്തിയ കുറ്റം. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഹുജില്‍റ്റുവിനെ അറസ്റ്റ് ചെയ്തതും വിചാരണയ്ക്ക് വിധേയനാക്കിയതും. പോലീസിന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് യുവാവ് കുറ്റസമ്മതം നടത്തിയതായും പറയുന്നു.
കൊലപാതകം നടന്ന് വെറും 61 ദിവസത്തിനുള്ളില്‍ പ്രതിയെ വധശിക്ഷയ്ക്ക് വിധേയനാക്കുകയും ചെയ്തു. മാതാപിതാക്കള്‍ അടക്കമുള്ളവര്‍ മകനെ രക്ഷിക്കാനായി ഓടി നടന്നെങ്കിലും നീതിപീഠം കനിഞ്ഞിരുന്നില്ല. എന്നാല്‍, 2005ല്‍ മറ്റൊരാള്‍ കുറ്റം ഏറ്റെടുത്തതോടെയാണ് ചിത്രം മാറിമറിയുന്നത്. യുവാവ് കൊലപ്പെടുത്തിയെന്ന് പറയുന്ന സ്ത്രീ അടക്കം 10 പേരെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നായിരുന്നു ഇയാളുടെ കുറ്റസമ്മതം.
ഇതോടെ 2005ല്‍ കേസ് വീണ്ടും വിചാരണയ്‌ക്കെടുത്തു. വിചാരണയ്‌ക്കൊടുവില്‍ ഹുജില്‍റ്റുവിനുമേല്‍ ആരോപിച്ചിരുന്ന കുറ്റവും തെളിവുകളും തെറ്റാണെന്നാണ് കഴിഞ്ഞദിവസം കോടതി വിധിച്ചത്. ഹുജില്‍റ്റ്‌സുവിന്റെ മാതാപിതാക്കള്‍ക്ക് കോടതിയുടെ ഡപ്യൂട്ടി പ്രസിഡന്റ് മാപ്പപേക്ഷിക്കയും 30,000 രൂപ നഷ്ടപരിഹാരം നല്‍കുകയും ചെയ്തു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പാക്കുന്ന ചൈനയില്‍ കോടതിയുടെ നീതിപൂര്‍വമല്ലാത്ത നടപടിയെത്തുടര്‍ന്ന് അനേകം പേര്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.