കെനിയയിലെ യുഎസ് സൈനിക താവളത്തിന് നേരെ ഭീകരാക്രമണം; ആക്രമണത്തിന് പിന്നിൽ അൽ ഷബാബ്
നയ്റോബി: കെനിയയിലെ യുഎസ് സൈനിക താവളത്തിന് നേരെ അൽ ഷബാബ് ഭീകരരുടെ ആക്രമണം. കെനിയ- സൊമാലിയ അതിർത്തിക്ക് സമീപം ലമുവിലെ സൈനിക താവളത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. നാല് ഭീകരർ കൊല്ലപ്പെട്ടതായാണ് വിവരം.
ജാമിയ മില്ലിയ വിദ്യാര്‍ഥി പ്രക്ഷോഭം; വെടിവച്ചുവെന്ന് പോലീസ് സമ്മതിച്ചു
കെനിയയും യുഎസും സംയുക്തമായി ഉപയോഗിക്കുന്ന സൈനിക താവളത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ലമുവിലെ ക്യാമ്പ് സിംബയ്ക്ക് സമീപത്ത് നിന്നും വെടിയൊച്ച കേട്ടെന്നും കറുത്ത പുക ഉയരുന്നത് കണ്ടെന്നും ദൃക്സാക്ഷികൾ പറയുന്നു. സൈനിക താവളത്തിലേക്ക് നുഴഞ്ഞു കയറാനുള്ള ഭീകരരുടെ ശ്രമം പരാജയപ്പെടുത്തിയെന്ന് കൈനിയ സൈനിക വക്താവ് വ്യക്തമാക്കി.
അൽഖ്വയ്ദയുമായി ബന്ധമുള്ള തീവ്രവാദ സംഘടനയാണ് അൽ ഷബാബ്. സൊമാലിയ കേന്ദ്രീകരിച്ചാണ് പ്രവർത്തനം. ആക്രമണത്തിൽ 2 എയർക്രാഫ്റ്റുകളും 2 യുഎസ് ഹെലികോപ്റ്ററുകളും നിരവധി വാഹനങ്ങളും നശിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
അതേ സമയം ആക്രമണം വിജയകരമായിരുന്നുവെന്നും നിരവധി യുഎസ്, കെനിയൻ സൈനികർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നും 7 എയർക്രാഫ്റ്റുകൾ തകർത്തുവെന്നും അൽ ഷബാബ് അവകാശപ്പെട്ടു. കത്തിക്കൊണ്ടിരിക്കുന്ന എയർക്രാഫ്റ്റിന്റെ ചിത്രം അൽ ഷബാബ് പുറത്ത് വിട്ടു. ഇറാൻ റെവല്യൂഷണറി ഗാർഡ് കമാൻഡർ ഖ്വാസിം സുലൈമാനി യുഎസ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെ യുഎസ് താവളങ്ങൾക്ക് സുരക്ഷ വർദ്ധിപ്പിച്ചിരുന്നു. ലാമ കൗണ്ടിയിൽ അൽ ഷബാബ് നടത്തിയ ആക്രമണത്തിൽ കഴിഞ്ഞയാഴ്ച 3 പേർ കൊല്ലപ്പെട്ടിരുന്നു.