തായ് ഗുഹയിൽ ഓക്സിജന്റെ അളവ് കുറയുന്നു; മുങ്ങൽ വിദഗ്ധൻ ശ്വാസംമുട്ടി മരിച്ചു; ആശങ്കയോടെ ലോകം
Recommended Video
ബാങ്കോക്ക്: വടക്കൻ തായ്ലൻഡിലെ ഗുഹയ്ക്കുള്ളിൽ കുടുങ്ങിയ കുട്ടികളെ രക്ഷപെടുത്താനുള്ള ശ്രമത്തിനിടെ മുങ്ങൽ വിദഗ്ദൻ ശ്വാസം മുട്ടി മരിച്ചു. മുങ്ങൽ വിദഗ്ദനായ സമാൻ ഗുനാനാണ് വ്യാഴാഴ്ച രാത്രി രക്ഷാ പ്രവർത്തനത്തിനിടെ മരിച്ചത്. ഗുഹയിൽ ഓക്സിജൻ സിലിണ്ടർ എത്തിച്ച് മടങ്ങുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.
ഗുഹയ്ക്കുള്ളിൽ ഓക്സിജൻ കുറഞ്ഞതുകൊണ്ടാണ് സമാൻ കുഴഞ്ഞുവീണത്. ഇതേതുടർന്ന് ഗുഹയ്ക്കുള്ളിലേക്ക് പുറത്ത് നിന്ന് ഓക്സിജൻ പമ്പ് ചെയ്ത് തുടങ്ങിയിട്ടുണ്ട്. ഗുഹയ്ക്കുള്ളിൽ വെള്ളവും ചെളിയും കയറിയതും രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നുണ്ട്.
ആരോഗ്യം മോശമാകുന്നു
ഗുഹയ്ക്കുള്ളിൽ കുട്ടികൾക്കാവശ്യമായ ഭക്ഷണവും മരുന്നും എത്തിച്ച് നൽകിയിട്ടുണ്ട്. കോച്ചിന്റെയും ചില കുട്ടികളുടെയും ആരോഗ്യനില മോശമായതായി റിപ്പോർട്ടുകൾ ഉണ്ട്. പരിശീലനം ലഭിച്ച മുങ്ങൽ വിദഗ്ധൻ ശ്വാസം മുട്ടി മരിച്ചതും ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യം അനുസരിച്ച് ഗുഹയ്ക്കുള്ളിലെ വെള്ളം കുറയുന്നതുവരെ കാത്തിരിക്കേണ്ടി വരുമെന്നാണ് കരുതുന്നത്. കുട്ടികളുടെ സുരക്ഷ പൂർണമായും ഉറപ്പുവരുത്തിയിട്ടെ അവരെ പുറത്തിറക്കാനുള്ള നടപടികൾ സ്വീകരിക്കുവെന്ന് തായ്ലന്റ് ഭരണകൂടം അറിയിച്ചു.
കാലവർഷം കനക്കുന്നു
പ്രദേശത്ത് കനത്ത മഴ ഇപ്പോഴും തുടരുകയാണ്. ഒരാഴ്ചയ്ക്കകം കാലവർഷം ശക്തമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴ നിലയ്ക്കണമെങ്കിൽ ഒക്ടോബർ വരെ കാത്തിരിക്കേണ്ടി വരും. 10 കിലോമീറ്ററാണ് ഗുഹയുടെ ആകെ നീളം. രക്ഷാപ്രവർത്തകർ 5 മണിക്കൂറെടുത്താണ് കുട്ടികളിരിക്കുന്ന പട്ടായ ബീച്ച് എന്നറിയപ്പെടുന്ന ഭാഗത്തെത്തിയത്. ഗുഹയുടെ അറകളേക്കുറിച്ചും വഴികളെക്കുറിച്ചും വ്യക്തമായ രൂപം ആർക്കുമില്ല. ഇതും രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. ചിലയിടത്ത് ആഴത്തിലുള്ള കുഴികളുണ്ട്. ഗുഹയിൽ നിന്നും പരമാവധി വെള്ളം പുറത്തേയ്ക്ക് പമ്പ് ചെയ്ത് കളയാൻ ശ്രമം തുടരുകയാണ്.
നീന്തൽ പരിശീലിപ്പിക്കാൻ
കുട്ടികളെയും കോച്ചിനേയും നീന്തൽ പരിശീലിപ്പിച്ച് പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഇതിന്റെ പ്രായോഗികതയെ പലരും സംശയിക്കുന്നുണ്ട്. പരിശീലനം ലഭിച്ച മുങ്ങൽ വിദഗ്ധൻ പോലും ശ്വാസം കിട്ടാതെ മരിച്ച സാഹചര്യവും ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. പുറത്തേക്കുള്ള വഴിയിൽ ചെങ്കുത്തായ പാറക്കൂട്ടങ്ങളും വെള്ളക്കെട്ടുമുണ്ട്. അപകടം നിറഞ്ഞ പ്രദേശത്തുകൂടി കുട്ടികളെ തിരിച്ചെത്തിക്കുന്നത് അപടമാണ്. ഓരോ കുട്ടിക്കുമൊപ്പം 3 മുങ്ങൽ വിദഗ്ധരെങ്കിലും ഉണ്ടാവണം. സ്കൂബ ഡൈവിംഗിൽ കുട്ടികൾക്ക് പരിശീലനം നൽകാനും ആലോചിക്കുന്നുണ്ട്.
തുരങ്കം നിർമിക്കാൻ
കുട്ടികളുടെ ഇരിക്കുന്ന ഭാഗത്തിന് മുകളിലായി ഒരു വിടവ് കണ്ടെത്തി അതൊരു തുരങ്കമായി വികസിപ്പിക്കാനുള്ള ശ്രമങ്ങൾ ആലോചനയിലുണ്ട്. ഇതിനായി മലമുകളിൽ ഉപകരണങ്ങൾ എത്തിച്ചിട്ടുണ്ട്. ഇതും കാലതാമസമുള്ള മാർഗമാണ്. മഴക്കാലമായതിനാൽ മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. അതേസമയം ഗുഹയിൽ നിന്നുള്ള കുട്ടികളുടെ ദൃശ്യങ്ങൾ തായ് നാവിക സേന ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. തണുപ്പിനെ അതിജീവിക്കാൻ ലോഹപുതപ്പുകൾ ഉപയോഗിച്ചാണ് കുട്ടികൾ ഇരിക്കുന്നത്. ജൂൺ 23-ാം തീയതിയാണ് 12 കുട്ടികളും അവരുടെ ഫുട്ബോൾ പരിശീലകനും ഗുഹയിൽ കുടുങ്ങുന്നത്. 9 ദിവസം നീണ്ട തിരച്ചിലിനൊടുവിൽ രക്ഷാപ്രവർത്തകർ അവരെ ജീവനോടെ കണ്ടെത്തുകയായിരുന്നു.