11-ാം വയസ്സിലും 14-ാം വയസ്സിലും ബലാത്സംഗം ചെയ്യപ്പെട്ടു... 17 കാരിയുടെ മരണം ദയാവധം ആയിരുന്നില്ല
ഹേഗ്: ലൈംഗികാതിക്രമങ്ങള്‍ അത് സംഭവിച്ച നാളില്‍ എന്തുകൊണ്ട് തുറന്ന് പറയുകയോ പരാതിപ്പെടുകയോ ചെയ്യുന്നില്ല എന്നത് ഇന്നോ ഇന്നലെയോ തുടങ്ങിയ ചോദ്യമല്ല. പുരുഷാധിപത്യ സമൂഹം എന്നും ആ ചോദ്യം ഇരകളോട് ചോദിച്ചുകൊണ്ടേയിരുന്നിട്ടുണ്ട്. ഇന്നൊരുപക്ഷേ, വൈകിയ വേളയിലെങ്കിലും ആക്രമണത്തിന് ഇരയാക്കപ്പെട്ടവര്‍ക്ക് പ്രതികരിക്കാനും നീതിതേടാനും ഉള്ള അവസരമെങ്കിലും ഉണ്ട് എന്ന് ആശ്വസിക്കാം.
നിഷ്ക്രിയ ദയാവധം നിയമവിധേയമാക്കിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും; മറ്റു രാജ്യങ്ങളിലെ ദയാവധം എങ്ങനെ
എന്നാല്‍ അങ്ങനെ ആശ്വാസം തരുന്ന ഒരു വാര്‍ത്തയല്ല ഹോളണ്ടില്‍ നിന്ന് വരുന്നത്. ചെറുപ്രായത്തില്‍ രണ്ട് തവണ ബലാത്സംഗത്തിന് ഇരയാക്കപ്പെട്ടതിന്റെ വേദനയും പേറി ജീവിച്ച ഒരു പെണ്‍കുട്ടി തന്റെ ജീവിതം അവസാനിപ്പിച്ചു എന്ന ദു:ഖാര്‍ദ്രമായ ഒരു വാര്‍ത്തയാണ്.
ദുരിതം താങ്ങാനാകാതെ പെണ്‍കുട്ടി ദയാവധം സ്വീകരിച്ചു എന്നായിരുന്നു ആദ്യം പുറത്ത് വന്ന വാര്‍ത്തകള്‍. എന്നാല്‍ പെണ്‍കുട്ടിയെ ദയാവധത്തിന് ഇരയാക്കുകയായിരുന്നില്ല, അവള് സ്വയം മരണത്തെ വരിക്കുകയായിരുന്നു എന്നാണ് സ്ഥിരീകരിക്കപ്പെട്ട വിവരം.
നോവ പൊതോവന്‍
വെറും 17 വയസ്സ് ആയിരുന്നു നോവ പൊത്തോവന് എന്ന ആ പെണ്‍കുട്ടിയ്ക്ക്. കൗമാരത്തിന്റെ സ്വപ്നങ്ങളും ഊര്ജ്ജ്വസ്വലതയും ഒക്കെയായി ഈ ലോകത്ത് സന്തോഷത്തോടെ ജീവിക്കേണ്ടിയിരുന്ന ഒരു പെണ്‍കുട്ടി. പക്ഷേ, വേദന താങ്ങാനാകാതെ അവള് ഈ ജീവിതം തന്നെ ഉപേക്ഷിച്ചുപോയിരിക്കുകയാണ്. ലോകമാധ്യമങ്ങള്ക്കെല്ലാം അത് വലിയ വാര്‍ത്തയും ആണ്. എന്നാല്‍ അതിലും എത്രയോ അധികം വേദനകളിലൂടെ ആ പെണ്‍കുട്ടി ഇക്കാലത്തിനിടെ കടന്നുപോയിട്ടുണ്ടാകും.
രണ്ട് തവണ പീഡിപ്പിക്കപ്പെട്ടു
ചെറുപ്രായത്തില്‍ രണ്ട് തവണയാണ് ഈ പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത്. ആദ്യം 11-ാം വയസ്സിലും പിന്നീട് 14-ാം വയസ്സിലും.
14-ാം വയസ്സില്‍ രണ്ട് പേര് ചേര്‍ന്നായിരുന്നു അവളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. എന്നാല്‍ അന്ന് അക്കാര്യം രക്ഷിതാക്കളോട് പറയാനുള്ള ധൈര്യം അവള്‍ക്കുണ്ടായിരുന്നില്ല. നാണക്കേട് ഭയന്നായിരുന്നു അവള് അത് ഒളിച്ചുവച്ചത്.
കാലം മായ്ക്കാത്ത മുറിവ്
എന്നാല്‍ ആ ഓര്‍മകള്‍ അവളെ വിട്ടുപോയില്ല. കടുത്ത വിഷാദ രോഗത്തിന് അവള് അടിപ്പെടുകയായിരുന്നു. അതോടൊപ്പം വിശപ്പില്ലായ്മയും അവളെ ഗ്രസിച്ചു. ഒരുപാട് ചികിത്സകള്‍ നടത്തിയെങ്കിലും അവള് സാധാരണ നിലയിലേക്ക് തിരിച്ചെത്തിയില്ല. അത്രയേറെ ആഴത്തിലായിരുന്നു ബാല്യകാലത്തെ ആ അതിക്രമങ്ങള്‍ അവളില്‍ ഏല്പിച്ച മുറിവുകള്‍.
ലോകം വായിച്ച ആത്മകഥ
ഇതിനിടെ നോവ പൊതോവന്‍ തന്റെ ജീവിത കഥയയും എഴുതി. വിന്നിങ് ആന്റ് ലേണിങ് എന്നായിരുന്നു പുസ്തകത്തിന്റെ തലക്കെട്ട്. ലോകം ഏറെ ചര്‍ച്ച ചെയ്ത പുസ്തകമായിരുന്നു അത്. ആ രചനയ്ക്ക് നോവയ്ക്ക് പുരസ്കാരങ്ങളും ലഭിച്ചിരുന്നു.
പക്ഷേ, അതൊന്നും തന്റെ വേദനകള്‍ മറക്കാന്‍ അവളെ പ്രാപ്തയാക്കിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
വേദനകള്‍, ആത്മഹത്യാശ്രമങ്ങള്‍
വെറും 17 വയസ്സുവരെയാണ് അവള് ജീവിച്ചത്. അതിനിടെ നടത്തിയ ആത്മഹത്യാശ്രമങ്ങളെ കുറിച്ചെല്ലാം പുസ്തകത്തില്‍ വിവരിയ്ക്കുന്നുണ്ട്. താന്‍ അനുഭവിച്ച മാനസിക വ്യഥയെ കുറിച്ചും വിശദമായി പ്രതിപാദിക്കുന്നുണ്ട് ആ പുസ്തകത്തില്‍. ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ നടത്തിയ പോരാട്ടങ്ങളും ആ പുസ്തകത്തില്‍ കുറിക്കപ്പെട്ടിട്ടുണ്ട്.
മരിക്കാന്‍ തീരുമാനിച്ചു
ദയാവധം നിയമവിധേയമായ രാജ്യമാണ് ഹോളണ്ട്. ഇത് സംബന്ധിച്ച് ഒരു ദയാവധ ക്ലിനിക്കില്‍ അവള് കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്തിരുന്നു. 12 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് ഹോളണ്ടില്‍ ദയാവധം അനുവദിനീയം.
എന്നാല്‍ അവളുടെ രക്ഷിതാക്കളെ സംബന്ധിച്ച് ഉള്‍ക്കൊള്ളാന്‍ പോലും ആകുന്നതായിരുന്നില്ല ആ തീരുമാനം. അവര്‍ ദയാവധം എന്ന തീരുമാനത്തെ അതിശക്തമായി തന്നെ എതിര്‍ത്തിരുന്നു.
ഭക്ഷണം കഴിക്കാതെ... ഒടുവില്‍
വിശപ്പില്ലായ്മ ഒരു രോഗാവസ്ഥയായിരുന്നു അവള്‍ക്ക്. ജീവന് നിലനിര്‍ത്താന്‍ ഭക്ഷണം നിര്‍ബന്ധപൂര്‍വ്വം കഴിപ്പിക്കുകയായിരുന്നു ഡോക്ടര്‍മാര്‍. ഇത് അപമാനകരമായ ഒരു കാര്യമായിട്ടായിരുന്നു അവള്‍ക്ക് തോന്നിയിരുന്നത്.
ഒടുവില്‍ നോവയുടെ തീരുമാനത്തിന് മുന്നില്‍ ഏവരും മുട്ടുമടക്കി. ഭക്ഷണം കഴിക്കാതെ, കൃത്രിമമായി ഭക്ഷണം ഉള്ളിലേക്ക് എത്തിക്കാതെ അവള് വേദനാപൂര്‍ണമായ ആ ജീവിതത്തിന് വേദനാപൂര്‍ണമായ ഒരു അന്ത്യം കുറിച്ചു.
പറഞ്ഞതുപോലെ ചെയ്തു
ജീവിതം അവസാനിപ്പിക്കുന്നതിനെ കുറിച്ച് നോവ തന്നെ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചിരുന്നു. പരമാവധി പത്ത് ദിവസത്തിനുള്ളില്‍ താന്‍ മരിച്ചിരിക്കും എന്നായിരുന്നു അവസാനത്തെ പോസ്റ്റില്‍ പറഞ്ഞിരുന്നത്. വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍, താന്‍ വറ്റിപ്പോയിരിക്കുന്നു എന്നും അവള് അവസാന കുറിപ്പില്‍ എഴുതി.
നോവ പൊതോവന്റേത് ദയാവധം ആയിരുന്നു എന്നായിരുന്നു ആദ്യം വാര്‍ത്തകള്‍ പുറത്ത് വന്നത്. അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പോലും അത് ഒന്നാം പേജ് വാര്‍ത്തയായിരുന്നു. എന്നാല്‍ അത് ദയാവധം ആയിരുന്നില്ലെന്ന് ഒടുവില്‍ അധികൃതര്‍ തന്നെ സ്ഥിരീകരിക്കേണ്ട സാഹചര്യവും വ്ന്നു.