ദുബായില്‍ മൂന്ന് ദിവസത്തിലൊരിക്കല്‍ മാത്രമേ ഇനി പുറത്തിറങ്ങാനാകൂ, കടുത്ത നിയന്ത്രണങ്ങള്‍
ദുബായ്: കൊറോണ വൈാറസ് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ദുബായ്. ഇനി മൂന്ന് ദിവസത്തില്‍ ഒരിക്കല്‍ മാത്രമേ അടിയന്തര ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങാനാകൂ. ഭക്ഷണത്തിനോ മരുന്നിനോ മറ്റ് ആവശ്യങ്ങള്‍ക്കായി പുറത്തിറങ്ങുന്നവര്‍ വെബസൈറ്റ് വഴി അപേക്ഷിച്ച് അനുവാദം വാങ്ങിയാണ് ഇത്രയും ദിവസം പുറത്തിറങ്ങിയത്. ഈ നിയമമാണ് നിലവില്‍ ഉണ്ടായിരുന്നത്. ഇതാണ് ഇപ്പോള്‍ മൂന്ന് ദിവസത്തില്‍ ഒരിക്കല്‍ മാത്രമാക്കി ചുരുക്കിയത്. രാജ്യത്ത് താമസിക്കുന്ന എല്ലാവർക്കും ഈ നിയമം ബാധകമാണ്.

നേരത്തെ അനുവാദം നല്‍കിയിരുന്ന വെബ്‌സൈറ്റിലാണ് ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്. പുതിയ നിയമം നിലവില്‍ വരുന്നതോടെ ഒരാള്‍ക്ക് മൂന്ന് ദിവസത്തില്‍ ഒരിക്കല്‍ മാത്രമേ പുറത്തിറങ്ങാനാകൂ. എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കുന്നത് അഞ്ച് ദിവസത്തില്‍ ഒരിക്കല്‍ മാത്രമാണ് അനുവാദം. ജനങ്ങള്‍ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുന്നതിന് വേണ്ടിയാണ് യാത്രയ്ക്ക് പെര്‍മിറ്റ് ഏര്‍പ്പെടുത്തിയത്. കൊറോണയെ പ്രതിരോധിക്കുന്നതിന് ശക്തമായ നടപടികളാണ് ദുബായ് സ്വീകരിച്ചു പോരുന്നത്.
അതേസമയം, 5000 പേര്‍ക്ക് കൊറോണ വൈറസ് ബാധിച്ച യുഎഇയില്‍ 28 പേരാണ് രോഗം ബാധിച്ച് ഇതിനകം മരിച്ചിട്ടുള്ളത്. ഇതോടെ ലോക്ക്‌ഡൌണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ വിമാന സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. അതിര്‍ത്തികള്‍ അടച്ചിട്ടതിനൊപ്പം ഷോപ്പിംഗ് മാളുകള്‍, തിയേറ്ററുകള്‍, റസ്റ്റോറന്റുകള്‍, വിപണികള്‍ മറ്റ് വിനോദ സഞ്ചാര ഉപാധികള്‍ എന്നിവ അടച്ചിടുകയും ചെയ്തിരുന്നു. കുടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഏപ്രില്‍ നാല് മുതല്‍ രണ്ട് ആഴ്ചത്തേക്ക് ദുബായില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. 10 മില്യണ്‍ ആളുകള്‍ താമസിക്കുന്ന ദുബായില്‍ 90 ശതമാനത്തോളവും പ്രവാസികളാണ്.
ഇതിനിടെ വിമാന യാത്രക്കാര്‍ക്കായി കൊറോണ വൈറസ് പരിശോധന ആരംഭിച്ച് എമിറേറ്റ്‌സ്. ദുബായില്‍ നിന്ന് പുറപ്പെടുന്ന വിമാനത്തിലെ യാത്രക്കാര്‍ക്കായി പത്ത് മിനിറ്റ് നീളുന്ന രക്ത പരിശോധനയാണ് എമിറേറ്റ്‌സ് ആരംഭിച്ചിട്ടുള്ളത്. വ്യോമയാന രംഗത്ത് ആദ്യമായാണ് ഇത്തരത്തില്‍ ഒരു വിമാന കമ്പനി കൊറോണ വൈറസ് കണ്ടെത്തുന്നതിനുള്ള റാപ്പിഡ് ടെസ്റ്റ് നടത്തുന്നതെന്നാണ് എമിറേറ്റ്‌സ് അവകാശപ്പെടുന്നത്. നിലവില്‍ യുഎഇയില്‍ കഴിയുന്ന വിദേശികളില്‍ നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ താല്‍പ്പര്യമുള്ളവരെ അതാതുരാജ്യങ്ങളിലേക്ക് തിരിച്ച് കൊണ്ടുപോകുന്നതിനുള്ള സംവിധാനങ്ങളൊരുക്കണമെന്ന് യുഎഇ വിദേശരാജ്യങ്ങളോട് നിര്‍ദേശിച്ചിരുന്നു. രാജ്യത്ത് കൊറോണ വൈറസ് വ്യാപനം മൂലം നിരവധിപേര്‍ കുടുങ്ങിപ്പോയ സാഹചര്യത്തിലായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം.












Click it and Unblock the Notifications