കൊടും തണുപ്പിലെ പലായനം; യുഎസ് അതിര്‍ത്തിയില്‍ അറസ്റ്റിലായ യുവതിയുടെ കൈ മുറിച്ച് മാറ്റും
ടൊറന്റോ: അനധികൃതമായി കാനഡയില്‍ നിന്ന് അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ അമേരിക്കയില്‍ പിടിയിലായ ഏഴ് ഇന്ത്യക്കാരില്‍ രണ്ട് പേര്‍ക്ക് കഠിനമായ തണുപ്പില്‍ ഗുരുതര പരിക്കേറ്റതായി റിപ്പോര്‍ട്ട്. അറസ്റ്റിലായ ഒരു സ്ത്രീയുടെ കൈ മുറിച്ചു കളയേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. കഠിനമായ തണുപ്പില്‍ ഇവരുടെ കൈ മരവിച്ച അവസ്ഥയിലാണ്. ഇവരെ പിടികൂടിയതുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാക്കിയ രേഖയിലാണ് ഇക്കാര്യമുള്ളത്.
അതേസമയം ഇന്ത്യന്‍ പൗരന്‍മാരെ അനധികൃതമായി അമേരിക്കയിലേക്ക് കടത്താന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഫ്ളോറിഡക്കാരനായ സ്റ്റീവ് ഷാന്‍ഡ് (47) എന്നയാള്‍ക്കെതിരെ മിനസോട്ട ജില്ലാ കോടതിയില്‍ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തു. മനുഷ്യക്കടത്ത് ആരോപണം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. യാത്രക്കാരില്‍നിന്ന് വന്‍ തുക പ്രതിഫലം പറ്റി മനുഷ്യക്കടത്ത് നടത്തുന്ന സംഘത്തിലെ കണ്ണിയാണിയാള്‍ എന്നാണ് കരുതുന്നത്.
പഞ്ചാബില്‍ എഎപി പിടിമുറുക്കുന്നു: ആശങ്ക വ്യക്തമാക്കി കോണ്‍ഗ്രസ് ആഭ്യന്തര സർവ്വെ റിപ്പോർട്ട്
രണ്ട് ഇന്ത്യന്‍ പൗരന്‍മാരെ കടത്തിയെന്നാണ് സ്റ്റീവ് ഷാന്‍ഡിനെതിരായ ആരോപണം. ഇയാളെ അറസ്റ്റ് ചെയ്ത ഘട്ടത്തില്‍ മറ്റു അഞ്ചു ഇന്ത്യന്‍ പൗരന്‍മാരെ മറ്റൊരിടത്ത് നിന്നും കണ്ടെത്തിയെന്നും യു എസ് പൊലീസ് കോടതിയില്‍ വ്യക്തമാക്കി.അമേരിക്കന്‍ പൊലീസിന്റെ പിടിയിലായവരില്‍ രണ്ട് പേര്‍ക്ക് ഗുരതരമായി പരിക്കേറ്റിട്ടുണ്ട്. ഒരു പുരുഷനും സ്ത്രീക്കുമാണ് പരിക്കേറ്റത്. രണ്ടുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും പുരുഷനെ പിന്നീട് ഡിസ്ചാര്‍ജ് ചെയ്തു. എന്നാല്‍ സ്ത്രീയുടെ നില ഗുരുതരമാണ്. ഇവരുടെ ജീവന്‍ രക്ഷിക്കുന്നതിനായി കൂടുതല്‍ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റി. ബോര്‍ഡര്‍ പോലീസ് കണ്ടെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി സ്ത്രീയുടെ ശ്വാസം പലവട്ടം നിലക്കുന്ന സ്ഥിതിയുണ്ടായെന്ന് കോടതിയില്‍ യു എസ് പൊലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു
ഇക്കഴിഞ്ഞ ബുധനാഴ്ച അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച സംഘത്തില്‍ പെട്ട നാലംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. മഞ്ഞില്‍ തണുത്തുറഞ്ഞ നിലയിലായിരുന്നു പിഞ്ചു കുഞ്ഞടക്കമുള്ളവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. തണുത്ത കാറ്റിനൊപ്പം മൈനസ് 35 ഡിഗ്രി സെല്‍ഷ്യസ് താപനിലയുള്ളയിടത്ത് നിന്നാണ് നാലുപേരുടേയും മൃതദേഹങ്ങള്‍ കണ്ടെടുത്തതെന്ന് കനേഡിയന്‍ പൊലീസ് പറഞ്ഞിരുന്നു.അതേസമയം സംഭവം ഞെട്ടിക്കുന്ന വാര്‍ത്തയാണെന്ന് വിദേശകാര്യ മന്ത്രി ഡോ എസ് ജയ്ശങ്കര്‍ പ്രതികരിച്ചു. അടിയന്തിര ഇടപെടല്‍ നടത്തണമെന്ന് കാനഡയിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രണ്ട് മുതിര്‍ന്നവരും ഒരു കൗമാരക്കാരനും പിഞ്ചുകുഞ്ഞുമാണ് മരിച്ചത്. ഇവര്‍ ഒരു കുടുംബത്തിലുള്ളവരാണെന്ന് പൊലീസ് അറിയിച്ചു
കനത്ത കാറ്റും മഞ്ഞുവീഴ്ചയും കാരണം പ്രദേശത്തെ കാലാവസ്ഥ കഠിനമായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. മനുഷ്യക്കടത്ത് കൂടുതലായി നടക്കുന്ന പ്രദേശമായാണ് ഈ പ്രദേശം അറിയപ്പെടുന്നതെന്ന് പൊലീസ് അറിയിച്ചു.കനേഡിയന്‍ അതിര്‍ത്തിയില്‍ ഒരു പുരുഷന്റെയും സ്ത്രീയുടെയും ഒരു ശിശുവിന്റെയും മൃതദേഹങ്ങള്‍ ആര്‍ സി എം പി ഉദ്യോഗസ്ഥര്‍ കണ്ടെത്തുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് മറ്റൊരു പുരുഷന്റെ കൂടി മൃതദേഹം കണ്ടെത്തിയതെന്ന് കനേഡിയന്‍ മൗണ്ടഡ് പോലീസിന്റെ കമാന്‍ഡിംഗ് ഓഫീസര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ജെയ്ന്‍ മക്ലാച്ചി പത്രസമ്മേളനത്തില്‍ പറഞ്ഞു. അതേസമയം ആരെങ്കിലും കൊണ്ടുപോകുമെന്ന് പ്രതീക്ഷിച്ചാണ് തങ്ങള്‍ അതിര്‍ത്തിയിലൂടെ നടന്നതെന്ന് അഞ്ച് ഇന്ത്യന്‍ പൗരന്മാര്‍ അധികൃതരോട് പറഞ്ഞു
Recommended Video
11 മണിക്കൂറിലധികം തങ്ങള്‍ ചുറ്റിനടന്നതായി സംഘം പറഞ്ഞു. സംഘാംഗങ്ങളില്‍ ഒരാള്‍ തന്റേതല്ലാത്ത ഒരു ബാഗ് ചുമന്നിരുന്നു. നേരത്തെ തന്റെ സംഘത്തോടൊപ്പം നടന്നിരുന്നെങ്കിലും രാത്രിയില്‍ വേര്‍പിരിഞ്ഞ നാല് ഇന്ത്യന്‍ പൗരന്മാരടങ്ങുന്ന ഒരു കുടുംബത്തിന് വേണ്ടിയാണ് താന്‍ ബാഗ് ചുമക്കുന്നതെന്ന് അദ്ദേഹം അധികാരികളോട് പറഞ്ഞു. ഇതില്‍ കുട്ടികളുടെ വസ്ത്രങ്ങള്‍, ഡയപ്പര്‍, കളിപ്പാട്ടങ്ങള്‍, കുട്ടികള്‍ക്കുള്ള ചില മരുന്നുകള്‍ എന്നിവ ഉണ്ടായിരുന്നു.