ഇതാ ഒരു പ്രേതനഗരം!! 1000 മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്നു; 40000 മനുഷ്യക്കോലങ്ങള്‍, ഭൂമിയിലെ നരകം
അവശ്യവസ്തുക്കള്‍ തേടി യുഎന്‍ കേന്ദ്രങ്ങളിലെത്തുന്ന സ്ത്രീകളെ ഉദ്യോഗസ്ഥര്‍ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ വന്നിരുന്നു.
Recommended Video
ഭൂമിയില്‍ നരകം എന്ന ഒന്നുണ്ടെങ്കില്‍ അതിവിടെയാണ്. മനുഷ്യന്റെ പച്ചമാംസത്തിന് വേണ്ടി പായുന്ന ചെന്നായകളുടെ ലോകം. പിഞ്ചുകുഞ്ഞുങ്ങളുടെ ചോരയില്‍ കുളിച്ച മുഖങ്ങള്‍. ക്രൂരപീഡനത്തിന് ഇരയാക്കപ്പെടുന്ന സ്ത്രീകള്‍. എവിടെയും നിലവിളികള്‍. ആര്‍ത്തട്ടഹാസം!! ലോകരാഷഷ്ട്രങ്ങളുടെ വേദിയായ ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പോലും പറയുന്നു ഇതാണ് ഭൂമിയിലെ നരകമെന്ന്. ലോകം മൗനത്തോടെ നോക്കിനില്‍ക്കുകയാണ് ഒരു കൂട്ടക്കുരുതി. ആയിരക്കണക്കിന് മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്നു. പതിനായിരങ്ങള്‍ മനുഷ്യരെന്ന് തോന്നിക്കുന്ന ഉടല്‍രൂപത്തില്‍ ജീവിക്കുന്നു. പട്ടിണി.. ദാഹജലം പോലും കിട്ടാത്ത അവസ്ഥ. എന്തൊരു നാടാണിത്.. ഇതാ ഒരു പ്രേതനഗരം...
ഇതാണ് നടക്കുന്നത്
ആഭ്യന്തരയുദ്ധമുണ്ടായ നാട്ടില്‍ പ്രതിസന്ധി എന്നത് ഒരു വില കുറഞ്ഞ പ്രയോഗം മാത്രമാണ്. പക്ഷേ, ഒരു നഗരത്തെ ചുറ്റും വളയുക. അവിടേക്ക് മനുഷ്യരെ കൂട്ടത്തോടെ ഒതുക്കി നിര്‍ത്തുക. എന്നിട്ട് വീര്യംകൂടിയ മാരകമായ ബോംബുകള്‍ വര്‍ഷിക്കുക.
ഗൗതയുടെ അവസ്ഥ
ഇതാണ് സിറിയയുടെ കിഴക്കന്‍ നഗരമായ ഗൗതയില്‍ നടക്കുന്നത്. ഗൗത ജില്ല വര്‍ഷങ്ങളായി സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ സൈന്യം ഉപരോധിക്കുകയാണ്. എന്തായിരിക്കും ഉപരോധത്തില്‍ കഴിയുന്ന ഒരു നാടിന്റെ അവസ്ഥ.
കാരണം എന്താണെന്നോ
ഗൗത നഗരം സൈന്യം ഉപരോധിക്കാന്‍ കാരണമെന്താണെന്നോ? അസദ് ഭരണകൂടത്തെ വിമര്‍ശിക്കുന്ന ചില സംഘങ്ങള്‍ക്ക് അവിടെ സ്വാധീനമുണ്ട് എന്നത് മാത്രമാണ്. രാജ്യം ആഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങിയപ്പോള്‍ ഈ സംഘങ്ങള്‍ ആയുധമെടുത്തു.
സൈന്യം തമ്പടിച്ചത്
രണ്ടു പ്രധാന വിമതസംഘങ്ങള്‍ക്ക് സ്വാധീനമുള്ള പ്രദേശമാണ് ഗൗത ജില്ല. സിറിയന്‍ തലസ്ഥാനമായ ദമസ്കസിനോട് ചേര്‍ന്നുള്ള പ്രദേശത്താണ് സൈന്യം തടമ്പടിച്ചിരിക്കുന്നത്. നഗരത്തിലേക്ക് പരിശോധനയില്ലാതെ ആരെയും കടത്തില്ല.
അ്ഞ്ചുവര്‍ഷം
2013 മുതല്‍ തുടങ്ങിയതാണ് ഉപരോധം. ഗൗത വിട്ട് അന്യനാട്ടിലേക്ക് പോയവര്‍ ആയിരങ്ങളാണ്. എന്നാല്‍ പിറന്ന നാട് വിടാന്‍ തോന്നാത്ത ഒരുപാട് പേര് അവിടെ ജീവിക്കുന്നു. വിധിയില്‍ ആശ്വാസംപൂണ്ട് നില്ക്കുന്ന അവര്‍ക്കാണ് നരകതുല്യ ജീവിതം.
നേരിയ ഇളവ്
ഗൗതയിലേക്കും തിരിച്ചുമുള്ള എല്ലാ യാത്രകളും സൈന്യം നിരോധിച്ചതാണ്. അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് നേരിയ ഇളവ് വരുത്തിയിരിക്കുന്നു. ഇപ്പോള്‍ കൈയ്യില്‍ പിടിക്കാന്‍ പറ്റുന്ന സാധനങ്ങളുമായി മാത്രം കടന്നുപോകാം.
വിധിക്ക് പിടികൊടുക്കാതെ
അഞ്ച് വര്‍ഷമായി ഗൗതയിലേക്ക് കാര്യമായി ഒന്നുംതന്നെ എത്തുന്നില്ല. എന്തായിരിക്കും അങ്ങനെയൊരു നാട്ടിലെ അവസ്ഥ എന്ന് ഊഹിക്കാവുന്നതേയുള്ളൂ. വിധിക്ക് പിടികൊടുക്കാതെ പോരാടുകയാണ് വിമതസംഘങ്ങള്‍.
സാധാരണക്കാരുടെ കാര്യം
വിമതര്‍ക്കും സൈന്യത്തിനുമിടയില്‍ പെട്ടുപോയ സാധാരണക്കാരുടെ കാര്യമാണ് കഷ്ടം. ഒരുഭാഗത്ത് സൈന്യത്തിന്റെ അക്രമങ്ങള്‍. മറുഭാഗത്ത് സൈന്യത്തെ നേരിടാന്‍ ഉറക്കമിളച്ചിരിക്കുന്ന വിമതര്‍. സദാസമയവും വെടിയൊച്ചകളും ബോംബുപൊട്ടുന്ന ശബ്ദങ്ങളും വേറെ.
സൈന്യത്തിന് അടിപതറി
ഗൗത തിരിച്ചുപിടിക്കുക എന്നതാണ് സൈന്യത്തിന്റെ ലക്ഷ്യം. വര്‍ഷങ്ങളായി അവര്‍ ഈ ശ്രമം തുടങ്ങിയിട്ട്. പക്ഷേ വിമതസംഘങ്ങളുടെ ആത്മബലത്തിന് മുന്നില്‍ സൈന്യത്തിന് അടിപതറുന്നു.
ഇരച്ചുകയറി സൈന്യം
കഴിഞ്ഞാഴ്ച ഗൗതയിലേക്ക് ഇരച്ചുകയറാന്‍ അസദ് സൈന്യം തീരുമാനിച്ചു. ശക്തമായ ബോംബാക്രമണങ്ങളുടെ അകമ്പടിയോടെയായിരുന്നു ഈ മുന്നേറ്റം. ഇതാണ് ഇപ്പോള്‍ ഈനഗരത്തെ കൂടുതല്‍ നരകതുല്യമാക്കിയത്. കൂട്ടക്കുരുതിയായിരുന്നു ഫലം.
രണ്ടു മാര്‍ഗങ്ങള്‍
40000 സാധാരണക്കാരാണ് ഗൗതയില്‍ കുടുങ്ങിക്കിടക്കുന്നത്. പുറത്തിറങ്ങാന്‍ സാധിക്കാതെ. ഇവരെയും വിമതരുടെ പട്ടികയില്‍ പെടുത്തിയിരിക്കുകയാണ് സൈന്യം. ഒന്നുകില്‍ പുഴുക്കളെ പോലെ ജീവിക്കാം. അല്ലെങ്കില്‍ സൈന്യത്തിന്റെ വെടികൊണ്ടു മരിക്കാം. ഇതാണ് ഇവര്‍ക്കുമുന്നിലുള്ള മാര്‍ഗം.
കുട്ടികള്‍...
സൈന്യത്തിന്റെ ആക്രമണത്തില്‍ ആയിരങ്ങള്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതലും കുട്ടികള്‍. അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ ഡോക്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് എന്ന സംഘടന പുറത്തുവിടുന്ന വിവരങ്ങള്‍ മാത്രമാണിപ്പോള്‍ മാധ്യമങ്ങള്‍ക്ക് ലഭിക്കുന്നത്.
ബോംബിട്ട് തകര്‍ത്തു
സ്കൂളുകളും ആശുപത്രികളുമെല്ലാം ബോംബിട്ട് നശിപ്പിക്കപ്പെട്ടു. ഇവിടെ സ്കൂളും ആശുപത്രിയുമൊന്നും പ്രവര്‍ത്തിക്കുന്നില്ല. വീടുകള്‍ നഷ്ടമായവര്‍ താല്‍ക്കാലികമായി താമസിക്കുകയാണ് ഈ സ്ഥാപനങ്ങളിലെല്ലാം.
തുരങ്കങ്ങള്‍ ആശ്രയം
എന്നാല്‍ സ്കൂളും ആശുപത്രികളുമാണ് സൈന്യം പുതിയ മുന്നേറ്റത്തില്‍ ആദ്യം തകര്‍ത്തത്. ഇതോടെ വിമതര്‍ ഒരുക്കിയ ഭൂമിക്കടിയിലെ തുരങ്കങ്ങളിലേക്ക് ആളുകള്‍ ഓടിയൊളിച്ചു.
മരിച്ചതിന് തുല്യം
കഴിഞ്ഞ നവംബറില്‍ ഗൗതയില്‍ നിന്ന് ചില വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അഞ്ചു വയസിന് താഴെയുള്ള കുട്ടികളെല്ലാം അസുഖബാധിതരാണെന്ന്. പോഷകാഹാരങ്ങള്‍ ലഭിക്കാതെ മരിച്ചതിന് തുല്യമായി കഴിയുന്ന കുട്ടികളാണിവിടെ എന്ന്.
ദിനംപ്രതി മരിക്കുന്ന നഗരം
സിറിയന്‍ ആഭ്യന്തര യുദ്ധം തുടങ്ങിയത് 2011ലാണ്. രണ്ടുവര്‍ഷത്തിന് ശേഷമാണ് ഗൗത സൈന്യം ഉപരോധിക്കാന്‍ തുടങ്ങിയത്. ഇന്ന് ഏറ്റവും കൂടുതല്‍ പേര് ദിനംപ്രതി മരിക്കുന്ന സിറിയന്‍ നഗരമാണ് ഗൗത.
ഐക്യരാഷ്ട്ര സഭ സ്വന്തം നിലയ്ക്ക്
ഗൗതയില്‍ ആക്രമണം പാടില്ലെന്ന് ഐക്യരാഷ്ട്ര സഭ നേരത്തെ എല്ലാ കക്ഷികളോടും ആവശ്യപ്പെട്ടിരുന്നു. ആരും കേട്ട ഭാവം നടിച്ചില്ല. ഒടുവില്‍ കഴിഞ്ഞ ശനിയാഴ്ച ഐക്യരാഷ്ട്ര സഭ സ്വന്തം നിലയ്ക്ക് 30 ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു.
പ്രഖ്യാപനത്തില്‍ മാത്രം
രോഗം ബാധിച്ചുകഴിയുന്നവര്ക്കും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും അവശ്യവസ്തുക്കള്‍ എത്തിക്കാനാണ് ഈ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. പക്ഷേ, ഇതെല്ലാം പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങി. ഗൗതയില്‍ ഇപ്പോഴും വെടിയൊച്ചകള്‍ നിലച്ചിട്ടില്ല.
സമ്മര്‍ദ്ദം ശക്തം
ഐക്യരാഷ്ട്ര സഭ പ്രമേയം പാസാക്കിയെങ്കിലും ഒരു വാഹനം പോലും ഗൗതയിലേക്ക് സൈന്യം കടത്തിവിട്ടിട്ടില്ലത്രെ. ഭക്ഷണവും മരുന്നുകളും നിറച്ച യുഎന്‍ വാഹനങ്ങള്‍ സൈന്യത്തിന്റെ അനുമതി കാത്ത് നില്‍ക്കുകയാണ്. സമ്മര്‍ദ്ദം ശക്തമായ സാഹചര്യത്തിലാണ് കൈയ്യില്‍ പിടിക്കാന്‍ കഴിയുന്ന വസ്തുക്കള്‍ കൊണ്ടുപോകാന്‍ ഭാഗികമായി അനുമതി നല്‍കിയിരിക്കുന്നത്.
തുരങ്കങ്ങളും തകര്‍ത്തു
വിമത സംഘങ്ങള്‍ സൈന്യത്തിന്റെ കണ്ണ് വെട്ടിക്കാന്‍ ഒരുക്കിയ തുരങ്കങ്ങളാണ് ഗൗതയുടെ ഏക ആശ്രയം. എന്നാല്‍ തുരങ്കങ്ങള്‍ എത്തുന്ന സ്ഥലങ്ങള്‍ സൈന്യം തകര്‍ക്കുകയാണിപ്പോള്‍. അതോടെയാണ് ഗൗത നിവാസികളുടെ പ്രതിസന്ധി രൂക്ഷമായത്.
അതിനിടെ ചൂഷണം
അതേസമയം, ഇത്രയും പ്രതിസന്ധി നേരിടുന്ന വേളയില്‍ ചൂഷണവും വ്യാപകമാണ്. തുരങ്കം വഴി സാധനങ്ങള്‍ കൊണ്ടുവന്ന് വന്‍വിലയ്ക്ക് വില്‍ക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. അധികാരം പിടിക്കാനുള്ള സൈന്യത്തിന്റെയും വിമതരുടെയും വടംവലികള്‍ക്കിടയില്‍ പെട്ടുപോയത് പാവം സാധാരണക്കാരാണ്.
സ്ത്രീകള്‍ ഇരകള്‍
അവശ്യവസ്തുക്കള്‍ തേടി യുഎന്‍ കേന്ദ്രങ്ങളിലെത്തുന്ന സ്ത്രീകളെ ഉദ്യോഗസ്ഥര്‍ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ വന്നിരുന്നു. സൈന്യം പിടിച്ചുകൊണ്ടുപോയ സ്ത്രീകള്‍ക്ക് ജയിലിലും നേരിട്ടത് സമാനമായ അനുഭവം തന്നെ. ഐക്യരാഷ്ട്ര സഭ വെറും കടലാസ് സംഘടനയായി മാറുകയാണ് സിറിയയില്‍.
ജിലു ജോസഫിന്റെ 'മുലയൂട്ടല്‍' കോടതിയില്‍; മൂന്ന് പരാതികള്‍, നടി മാത്രമല്ല!! ശക്തമായ വകുപ്പുകള്‍
പ്രതിഷേധിച്ചതാണ് കുറ്റം; യുവതികളുടെ മാനത്തിന് വിലയിട്ട് സൈന്യം!! ജയിലുകളില്‍ കൂട്ടബലാല്‍സംഗം