മോദിയെ പിന്തുടരുന്നത് വൈറ്റ് ഹൗസ് അവസാനിപ്പിച്ചു ; സംഭവിച്ചതെന്ത്? കാരണം?
വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അമേരിക്കയുടെ ഭരണസിരാ കേന്ദ്രമായ വൈറ്റ് ഹൗസ് ട്വിറ്ററില്‍ ഫോളോ ചെയ്യുന്നത് വലിയ വാര്‍ത്തയായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള സൗഹൃദത്തിന്റെ ഭാഗമായിരുന്നു പിന്തരുന്നതെന്നാണ് അന്ന് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ മാസത്തിന്റെ തുടക്കമായിരുന്നു ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. എന്നാല്‍ മൂന്നാഴ്ചകള്‍ക്കിപ്പുറം നരേന്ദ്ര മോദിയെ പിന്തുടരുന്നത് വൈറ്റ് ഹൗസ് നിര്‍ത്തിയതായി റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രിയുടെ ഔദ്യോഗക ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്ക് പുറമെ സ്വകാര്യ അക്കൗണ്ടും വൈറ്റ് ഹൗസ് അണ്‍ഫോളോ ചെയ്തിട്ടുണ്ട്.
വൈറ്റ് ഹൗസ് ട്വിറ്ററില്‍ ഫോളോ ചെയ്യുന്ന ഏക രാഷ്ട്ര തലവനായിരുന്നു മോദി. ഇതുവരെ വൈറ്റ് ഹൗസിന്റെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്നും ഫോളോ ചെയ്യുന്നത് വെറും 19 പേരാണ്. ഇതില്‍ 16 പേരും അമേരിക്കയില്‍ നിന്നുള്ളവരാണ്. ഇന്ത്യന്‍ പ്രധാനമന്ത്രി, രാഷ്ട്രപതി രാംനാഥ് കോവിന്ദ് എന്നിവരായിരുന്നു അമേരിക്കയ്ക്ക് പുറത്ത് നിന്ന് ഫോളോ ചെയ്യുന്നവരില്‍ ഉണ്ടായിരുന്നത്. മൂന്നാഴ്ചകള്‍ക്ക് ശേഷമാണ് പ്രധാനമന്ത്രിയെയും രാഷ്ട്രപതിയെയും ഫോളോ ചെയ്യുന്നത് വൈറ്റ് ഹൗസ് അവസാനിപ്പിച്ചത്. നിലവില്‍ വൈറ്റ് ഹൗസിന് 21.5 ദശലക്ഷം ഫോളോവേഴസാണ് ട്വിറ്ററില്ർ ഉള്ളത്.
കൊറോണ പടരുന്ന സാഹചര്യത്തില്‍ ഏപ്രില്‍ ആദ്യവാരമാണ് ഇന്ത്യില്‍ നിന്നും മലേറിയ മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വീന്‍ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തത്. പിന്നാലെ ഇന്ത്യയുടെ നീക്കത്തില്‍ അഭിനന്ദനം അറിയിച്ച് ട്രംപ് രംഗത്തെത്തുകയും ചെയ്തു. ഇതിന് ശേഷമാണ് വൈറ്റ് ഹൗസ് മോദിയെ പിന്തുടരാന് ആരംഭിച്ചത്.