കൊറോണയല്ല ആദ്യത്തെ മഹാമാരി, കോറോണയ്ക്ക് മുൻപ് ലോകത്തെ വിറപ്പിച്ച മഹാമാരികൾ ഇവ
ദില്ലി: നാലായിരത്തിലധികം പേരുടെ ജീവനെടുത്ത് കൊറോണ വൈറസ് ലോകമെമ്പാടും പടര്‍ന്ന് പിടിച്ച് കൊണ്ടിരിക്കുന്നു. ലോകരാജ്യങ്ങളെല്ലാം ഭീതിയിലാണ്. അമേരിക്ക യൂറോപ്യന്‍ രാജ്യങ്ങളിലേക്കുളള യാത്രകള്‍ വിലക്കിയിരിക്കുന്നു.
കൊറോണയെ ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച് കഴിഞ്ഞു. നൂറിലധികം രാജ്യങ്ങളിലേക്ക് വൈറസ് പടര്‍ന്നതിന് പിന്നാലെയാണ് ലോകാരോഗ്യ സംഘടനയുടെ നടപടി. കൊറോണയ്ക്ക് മുന്‍പും ലോകത്തെ ഒന്നാകെ വിറപ്പിച്ച മഹാമാരികള്‍ ഉണ്ടായിട്ടുണ്ട്.
വിറപ്പിച്ച മഹാമാരികൾ
മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരുകയും രണ്ടിലധികം രാജ്യങ്ങളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്യുമ്പോഴാണ് ലോകാരാഗ്യ സംഘടന മഹാമാരിയെന്ന പ്രഖ്യാപനം നടത്തുക. കൊറോണ അതിവേഗത്തില്‍ രാജ്യങ്ങളിലേക്ക് പടര്‍ന്ന് കൊണ്ടിരിക്കുകയാണ്. കൊറോണയ്ക്ക് മുന്‍പും ആഗോള മഹാമാരികള്‍ ഉണ്ടായിട്ടുണ്ട്. കോളറയും എബോളയും സികയും അടക്കമുളളവ മഹാമാരിയുടെ പട്ടികയില്‍ ഉള്‍പ്പെടുന്നവയാണ്.
ഏഷ്യന്‍ ഫ്‌ളൂ
1956ല്‍ ചൈനയിലാണ് ഏഷ്യന്‍ ഫ്‌ളൂവിന്റെ തുടക്കം. ചൈനയില്‍ നിന്ന് സിംഗപ്പൂരിലേക്കും ഹോങ്കോങിലേക്കും അമേരിക്കയിലേക്കും രോഗം പടര്‍ന്നു. 1958 വരെ രോഗം തുടര്‍ന്നു. ലോകമൊട്ടാകെ പത്ത് ലക്ഷത്തില്‍ അധികം പേരാണ് മരണപ്പെട്ടത്. താറാവുകളില്‍ നിന്ന് എച്ച്2എന്‍2 വൈറസ് പന്നികളിലൂടെ മനുഷ്യനിലേക്ക് എത്തിയാണ് രോഗമുണ്ടാകുന്നത്.
പ്ലേഗ്
ലോകത്തെ ഏറ്റവും കൂടുതല്‍ പേടിപ്പിച്ച മഹാമാരികളില്‍ ഒന്നാണ് പ്ലേഗ്. യൂറോപ്പിനെ മുഴുവനായും പ്ലേഗ് ബാധിച്ചിരുന്നു. ആഫ്രിക്കയുടെ പകുതിയും പ്ലേഗിന്റെ പിടിയില്‍ അമര്‍ന്നു. 1348ലാണ് പ്ലേഗിന്റെ തുടക്കം. കറുത്ത മരണം എന്ന് അറിയപ്പെട്ട പ്ലേഗ് ലോകത്ത് ഇതുവരെ 20 കോടിയില്‍ അധികം പേരെ കൊന്നൊടുക്കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. 1994ല്‍ ഇന്ത്യയെ പ്ലേഗ് പിടികൂടി. 50 പേരാണ് പ്ലേഗ് ബാധിച്ച് രാജ്യത്ത് മരണപ്പെട്ടത്.
കോളറ
കോളറയാണ് ലോകത്തെ ഭീതിയില്‍ ആഴ്ത്തിയ മറ്റൊരു മഹാമാരി. നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ കൊറോണ ലോകത്തിന് ഭീഷണി ആയിരുന്നു. കോളറയുടെ തുടക്കം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ആയിരുന്നു. 1816-1826 കാലത്താണ് കോളറാ ആദ്യമായി മഹാമാരിയായി പടര്‍ന്നത്. ബംഗാളില്‍ ആയിരക്കണക്കിന് ആളുകള്‍ കോളറ ബാധിച്ച് മരിച്ചിരുന്നു. വിബ്രിയോ കോളറെ എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന വയറിളക്ക രോഗമാണ് കോളറ.
Recommended Video
എബോളയും സികയും
1976ലാണ് എബോള മനുഷ്യനിലേക്ക് എത്തുന്നത്. ആഫ്രിക്കയിലെ സയറിലാണ് എബോളയുടെ തുടക്കം. കുരങ്ങുകളില്‍ നിന്ന് മനുഷ്യനിലേക്കാണ് എബോള പടര്‍ന്നത്. എബോള മൂലം ആയിരത്തോളം പേരാണ് വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളിലായി മരണപ്പെട്ടത്. ഏറ്റവും ഒടുവില്‍ ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച രോഗം സിക വൈറസാണ്. ഈഡിസ് കൊതുകുകള്‍ ആണ് സിക രോഗം പരത്തുന്നത്. 1947ല്‍ ഉഗാണ്ടയിലാണ് ആദ്യമായി സിക രോഗം കണ്ടെത്തിയത്. ലോകത്താകെ 16 ലക്ഷം പേര്‍ക്ക് ഇതുവരെ സിക ബാധയുണ്ടായിട്ടുണ്ട്.