ഹൂത്തികളെ കൂടി ഉള്‍പ്പെടുത്തി യമന്‍ പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരം കാണാമെന്ന് യു എസ്
വാഷിങ്ടണ്‍: യമനിലെ യുദ്ധം അവസാനിപ്പിക്കാന്‍ സൈനികനടപടിയിലൂടെ സാധ്യമല്ലെന്ന് യു എസ്. പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ഏറ്റവും നല്ല വഴി ശക്തമായ നയന്ത്രമാണെന്നും അമേരിക്കന്‍ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ടിം ലെന്‍ഡര്‍കിംഗ് പറഞ്ഞു. സൗദി അറേബ്യക്കെതിരേ ആക്രമണം നടത്തുന്നത് അവസാനിപ്പിക്കുകയാണെങ്കില്‍ ഹൂതികളെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു രാഷ്ട്രീയ ഒത്തുതീര്‍പ്പിന് അവസരമുണ്ടെന്ന് അമേരിക്ക കരുതുന്നതായും അദ്ദേഹം പറഞ്ഞു.
യുഎഇയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മഴ പെയ്യിച്ചത് കൃത്രിമമായി- അഥവാ ക്ലൗഡ് സീഡീംഗ് വഴി
അമേരിക്കയുടെ പിന്തുണയോടെ സൗദി അറേബ്യ യമനിലെ ഹൂതി വിമതര്‍ക്കെതിരെ 2015 മുതല്‍ സൈനികാക്രമണം നടത്തുന്നുണ്ടെങ്കിലും വിജയിക്കാനായിട്ടില്ല. എന്നു മാത്രമല്ല, തലസ്ഥാനമായ സനായുടെ കൂടുതല്‍ പ്രദേശങ്ങള്‍ നിയന്ത്രണത്തിലാക്കാന്‍ അവര്‍ക്ക് സാധിച്ചു. ഇറാന്റെ പിന്തുണയോടെ പോരാടുന്ന ഹൂത്തികളാവട്ടെ, സൗദി തലസ്ഥാനമായ റിയാദിലേക്ക് ഈയിടെയായി ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങള്‍ നടത്തുകയുണ്ടായി. യമനില്‍ സൗദി സഖ്യം നടത്തുന്ന വ്യോമാക്രമണങ്ങള്‍ക്ക് പ്രതികാരമായിട്ടായിരുന്നു ഹൂത്തികളുടെ മിസൈലാക്രമണം. അതിനിടെ, സൗദി പക്ഷത്തേക്ക് കൂറുമാറിയ യമന്‍ മുന്‍ പ്രസിഡന്റ് അലി അബ്ദുല്ല സാലിഹിനെ ഹൂത്തികള്‍ വധിക്കുകയും ചെയ്യുകയുണ്ടായി.
പുതിയ സാഹചര്യത്തില്‍ അലി അബ്ദുല്ല സാലിഹിന്റെ പാര്‍ട്ടിക്കും പ്രവര്‍ത്തകര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരേ പ്രതികാര നടപടികള്‍ സ്വീകരിക്കരുതെന്ന് ഹൂത്തികളോട് ആവശ്യപ്പെടുന്നതായി ടിം ലെന്‍ഡര്‍കിംഗ് പറഞ്ഞു. അതേസമയം യമനിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് രാജ്യത്തിനകത്ത് നിന്നുതന്നെ പരിഹാരം രൂപപ്പെട്ടുവരേണ്ടതുണ്ടെന്നും അതിന് യമനിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യമനില്‍ 2011ല്‍ ആരംഭിച്ച ആഭ്യന്തര യുദ്ധത്തില്‍ പതിനായിരത്തിലേറെ പേര്‍ മരണപ്പെട്ടതായാണ് കണക്ക്. മൂന്ന് ദശലക്ഷത്തിലധികം പേര്‍ പലായനം ചെയ്യേണ്ടിവന്നു. ഏകദേശം 80 ശതമാനം പേര്‍ ഭക്ഷണവും വെള്ളവും മരുന്നും കിട്ടാതെ കഷ്ടപ്പെടുകയാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.