അവിശ്വാസ പ്രമേയം അതിജീവിച്ച് ബ്രിട്ടിഷ് പ്രധാനമന്ത്രി; ബ്രെക്സിറ്റ് തിരിച്ചടിക്ക് പിന്നാലെ ആശ്വാസം
ലണ്ടൻ: ബ്രെക്സിറ്റ് കരാർ പാർലമെന്റ് തള്ളിയതിന് പിന്നാലെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ മറികടന്നു. 306നെതിരെ 325 വോട്ടുവകൾക്കാണ് തെരേസ മേ അവിശ്വാസ പ്രമേയത്തെ അതിജീവിച്ചത്. 19 വോട്ടുകളുടെ ഭൂരിപക്ഷം തെരേസ മേ നേടി. വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി എംപിമാരെ ബ്രക്സിറ്റ് കരാറിൻ മേൽ ചർച്ചയ്ക്ക് ക്ഷണിച്ചു.
ബ്രക്സിറ്റ് കരാറിൽ നിന്ന് പിന്നോട്ട് പോകാതെ തെരേസ മെയുമായി ചർച്ചയ്ക്കില്ലെന്ന് ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ അറിയിച്ചു. പരിഷ്കരിച്ച കരാറുമായി മുന്നോട്ടു പോകുമെന്നും ഇതിനായി യൂറോപ്യന്‍ യൂണിയനുമായി വരും ദിവസങ്ങളില്‍ ചര്‍ച്ച നടത്തുമെന്നും പ്രധാനമന്ത്രിയുടെ വക്താവ് വ്യക്തമാക്കിയിട്ടുണ്ട്.
രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് യൂറോപ്യൻ യൂണിയൻ വിടുന്നതിന്റെ ഭാഗമായി തെരേസ് മേ സർക്കാർ അവതരിപ്പിച്ച ബ്രെക്സിറ്റ് കരാർ വൻ ഭൂരിപക്ഷത്തോടെ ബ്രിട്ടീഷ് പാർലമെന്റ് തള്ളിയത്. 203 പേർ കരാറിനെ പിന്തുണച്ചപ്പോൾ 432 പേർ കരാറിനെ എതിർത്ത് വോട്ട് ചെയ്യുകയായിരുന്നു. 118 ഭരണകക്ഷി എംപിമാർ ബ്രക്സിറ്റ് കരാറിനെ എതിർത്ത് വോട്ടു ചെയ്തിരുന്നു. എങ്കിലും അവിശ്വസ പ്രമേയത്തിൽ അവർ പ്രധാനമന്ത്രിക്ക് പിന്തുണ നൽകിയതോടെയാണ് അവിശ്വാസ പ്രമേയം കടന്നുകൂടാനായത്. വ്യാപക എതിര്‍പ്പുയര്‍ന്ന സാഹചര്യത്തില്‍ കഴിഞ്ഞ മാസം 11 നു നടത്താനിരുന്ന വോട്ടെടുപ്പു തെരേസ മേ നീട്ടിവെക്കുകയായിരുന്നു.