നൂറ്റാണ്ടിലെ ഏറ്റവും വലിയ മോഷണം ജര്‍മ്മനിയില്‍ !!!കടത്തി കൊണ്ടുപോയത് 100 കിലോ വരുന്ന അപൂര്‍വ്വ നാണയം
ബെര്‍ലിനിലെ പ്രശസ്തമായ ബ്രോഡ് മ്യൂസിയത്തിലാണ് മോഷണം നടന്നത്.
ബെര്‍ലിന്‍: ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ മോഷണം എന്ന് വിശേഷിപ്പിയ്ക്കാവുന്ന കൊള്ള ബെര്‍ലിനില്‍ നടന്നു. 100 കിലോ ഭാരം വരുന്ന് അത്യപൂര്‍വ്വ സ്വര്‍ണ നാണയമാണ് മോഷണം പോയത്. അത്യാധുനിക സുരക്ഷാസംവിധാനങ്ങളെ എല്ലാം നോക്കുകുത്തിയാക്കിയാണ് കള്ളന്മാര്‍ സ്വര്‍ണവുമായി കടന്നുകളഞ്ഞത്, അതും വെറും ഒരു ഉന്തുവണ്ടിയുടെ സഹായത്തോടെ.
ബെര്‍ലിനിലെ പ്രശസ്തമായ 'ബ്രോഡ്' മ്യൂസിയത്തിലാണ് മോഷണം നടന്നത്. ബുള്ളറ്റ് പ്രൂഫ് ലോക്കറിലാണ് നാണയം സൂക്ഷിച്ചിരുന്നത്. മ്യൂസിയത്തിന് അകത്തെ അതീവ സുരക്ഷാക്രമീകരണങ്ങള്‍ എല്ലാം തകര്‍ത്താണ് കള്ളന്മാര്‍ നാണയവുമായി കടന്ന് കളഞ്ഞത്.
എലിസബത്ത് രാജ്ഞിയുടെ മുഖം ചിത്രീകരിച്ചിരിയ്ക്കുന്ന 'ബിഗ് മപ്പിള്‍ ലീഫ്' എന്ന നാണയാണ് മോഷണം പോയത്. ഇതിന് 100 കിലോ ഭാരം ഉണ്ട്. ശുദ്ധമായ സ്വര്‍ണത്തിലാണ് നാണയം നിര്‍മ്മിച്ചിരിയ്ക്കുന്നത്. 53 സെന്റീമീറ്റര്‍ വ്യാസവും 3 സെന്റീമീറ്റര്‍ കനവും ഉണ്ട്.
ഏകദേശം 30 കോടി രൂപ ( 45 ലക്ഷം ഡോളര്‍) ആണ് നാണയത്തിന്റെ വില. അപൂര്‍വ്വ നാണയം ആയതിനാല്‍ ഇതിന്റെ മൂല്യം കൂടുതലാണ്. നിരവധി പേരാണ് ഈ നാണയം കാണാന്‍ എത്താറുള്ളത്.
മ്യൂസിയത്തിന്റെ മൂന്നാം നിലയില്‍ ഉള്ള സുരക്ഷാജീവനക്കാരുടെ മുറിയുടെ ജനാല വഴിയാണ് മോഷ്ടാക്കള്‍ അകത്ത് കയറിയത്. നാണയം സൂക്ഷിച്ചിരുന്ന മുറിയില്‍ എത്തിയ ശേഷം ബുള്ളറ്റ് പ്രൂഫ് അലമാര തകര്‍ത്ത് നാണയം എടുക്കുകയായിരുന്നു. തുടര്‍ന്ന് വന്ന വഴിയിലൂടെ തന്നെ നാണയവുമായി പുറത്തിറങ്ങി.
മ്യൂസിയത്തിന് 24 മണിക്കൂറും കാവല്‍ ഉള്ളതാണ്. എന്നാല്‍ സുരക്ഷാ ജീവനക്കാരെ എല്ലാം പറ്റിച്ചാണ് കള്ളന്മാര്‍ അകത്ത് കടന്നത്. സെക്യൂരിറ്റ് അലാറങ്ങള്‍ എല്ലാം നിശ്ചലമാക്കിയിരുന്നു. സിസിടിവ ക്യാമറകളും പ്രവര്‍ത്തന രഹിതമാക്കിയിരുന്നു.
നാണയം കെട്ടിടത്തിന് പുറത്തെത്തിച്ച ശേഷം ഒരു ഉന്തുവണ്ടിയില്‍ മുന്‍വശത്തെ നദി കടത്തി കൊണ്ടുപോവുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. അവിടെ നിന്ന് കാറിലായിരിയ്ക്കാം കൊണ്ടുപോയത്.
മ്യൂസിയത്തിന് അകലെ നിന്ന് കത്തി നശിച്ച ഒരു കാര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. മോഷ്ടാക്കള്‍ രക്ഷപ്പെടാന്‍് ഉപയോഗിച്ചിരുന്ന കാര്‍ ആയിരിക്കാം ഇത് എന്ന് സംശയിയ്ക്കുന്നുണ്ട്. തെളിവ് നശിപ്പിയ്ക്കാന്‍ ആയിരിക്കാം കാര്‍ കത്തിച്ചത്.
രാജ്യത്തെ ഏറ്റവും വലിയ സുരക്ഷാ സംവിധാനങ്ങളുള്ള മ്യൂസിയത്തിൽ തന്നെ മോഷണം നടന്ന ജർമ്മൻ പോലീസിന് തലവേദന ആയിരിയ്ക്കുകയാണ്.