സൗദിയില്‍ അഞ്ച് ഇന്ത്യക്കാരെ ജീവനോടെ കുഴിച്ചിട്ടു; എട്ട് വര്‍ഷത്തിന് ശേഷം വിധി, വധശിക്ഷ
റിയാദ്: സൗദി അറേബ്യയിലെ കിഴക്കന്‍ മേഖലയില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള അഞ്ച് ഇന്ത്യക്കാരെ ജീവനോടെ കുഴിച്ചിട്ട സംഭവം ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. ഫാമിലേക്ക് വിളിച്ചുവരുത്തി മയക്കുമരുന്ന് കലര്‍ത്തിയ വെള്ളം നല്‍കിയായിരുന്നു കൃത്യം. വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ ചെയ്ത ക്രൂരത പുറത്തറിഞ്ഞത് നാല് വര്‍ഷത്തിന് ശേഷം.
മൂന്ന് സ്വദേശികള്‍ കേസില്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഇവര്‍ക്ക് വധശിക്ഷ വിധിക്കുകയും ചെയ്തു. സൗദി ഭരണകൂടത്തിന്റെ അനുമതി ലഭിച്ചതോടെ കഴിഞ്ഞദിവസം വധശിക്ഷ നടപ്പാക്കി. പ്രവാസി മലയാളികളില്‍ ഞെട്ടലുണ്ടാക്കിയ സംഭവമായിരുന്നു അഞ്ച് ഇന്ത്യക്കാരെ കുഴിച്ചുമൂടിയ കേസ്. പ്രതികള്‍ വളരെ രഹസ്യമായി നടത്തിയ നീക്കം പുറത്തറഞ്ഞത് യാദൃശ്ചികമായിട്ടാണ്. വിശദാംശങ്ങള്‍ ഇങ്ങനെ.....
2010ലാണ് കൊലപാതകം
2010ലാണ് കൊലപാതകം നടന്നത്. നാല് വര്‍ഷത്തിന് ശേഷം സംഭവം പുറംലോകം അറിഞ്ഞു. മൂന്ന് സ്വദേശികളെ പോലീസ് പിടികൂടി. ഇവര്‍ കോടതിയില്‍ കുറ്റം സമ്മതിച്ചു. വിചാരണ കോടതി വധശിക്ഷ വിധിച്ചു. അപ്പീല്‍ കോടതിയും സുപ്രീംകോടതിയും ശിക്ഷ ശരിവച്ചു. ഭരണകൂടത്തിന്റെ അനുമതി കൂടി ലഭിച്ചതോടെ ശിക്ഷ നടപ്പാക്കുകയായിരുന്നു.
സംഭവം പുറത്തറിഞ്ഞത് ഇങ്ങനെ
സൗദിയിലെ കിഴക്കന്‍ പ്രവിശ്യയിലെ സഫ്വയിലാണ് ക്രൂരകൃത്യം നടന്നത്. പ്രായമുള്ള സ്ത്രീയുടെ ഉടസ്ഥലതയിലുള്ള ഫാം ഹൗസിലായിരുന്നു സംഭവം. ഈ ഫാം ഹൗസ് 2012ല്‍ അലി ഹബീബ് എന്ന കര്‍ഷകന് പാട്ടത്തിന് നല്‍കി. 20000 ചതുരശ്ര മീറ്റര്‍ വരുന്ന ഫാം ഹൗസാണിത്. കൃഷി ആവശ്യാര്‍ഥം ഫാം ഹൗസിലെ സ്ഥലങ്ങള്‍ വൃത്തിയാക്കുന്നതിനിടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
തിരിച്ചറിയല്‍ എളുപ്പമായി...
കൃഷി ആവശ്യാര്‍ഥം കുഴിയെടുത്തപ്പോഴാണ് മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടത്. കുഴിച്ചുമൂടുന്ന വേളയില്‍ പ്രതികള്‍ കുഴിയിലിട്ട തിരിച്ചറിയല്‍ കാര്‍ഡുകള്‍ പോലീസ് കണ്ടെടുത്തു. ഇതോടെയാണ് കൊലപാതകം സംബന്ധിച്ച തുമ്പുണ്ടായത്. കൊല്ലം ശാസ്താംകോട്ട സ്വദേശി ഷാജഹാന്‍ അബൂബക്കര്‍, കണ്ണനല്ലൂര്‍ സ്വദേശി ശൈഖ് ദാവൂദ്, തിരുവനന്തപുരം സ്വദേശി അബ്ദുല്‍ ഖാദര്‍ സലീം എന്നിവരാണ് കൊല്ലപ്പെട്ട മലയാളികള്‍. തമിഴ്‌നാട് സ്വദേശികളായ അക്ബര്‍, ലാസര്‍ എന്നിവരെയും കൊലപ്പെടുത്തിയുരുന്നു.
സൗഹൃദം നടിച്ച് വിളിപ്പിച്ചു
നേരത്തെ ഇരകളും പ്രതികളും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇതില്‍ പക തീര്‍ക്കുക എന്ന ലക്ഷ്യത്തോടെ അഞ്ചു പേരെയും ഫാം ഹൗസിലേക്ക് വിളിപ്പിച്ചു. സൗഹൃദം നടിച്ച് സംസാരിച്ച ശേഷം മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്‍കി. തുടര്‍ന്നാണ് ക്രൂരമര്‍ദ്ദനത്തിന് ശേഷം ജീവനോടെ കുഴിച്ചിട്ടത്. 2010ല്‍ നടന്ന സംഭവം 2014ല്‍ പുറത്തായി.
ശാസ്ത്രീയ പരിശോധന
മൃതദേഹം കണ്ടെത്തിയതിന് ശേഷം ഡിഎന്‍എ പരിശോധന നടത്തി. മരിച്ചവരെ തിരിച്ചറിഞ്ഞു. പ്രതികളെയും കണ്ടെത്തി. പ്രതികള്‍ മദ്യപിച്ചിരുന്നുവെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. മൂന്ന് പേര്‍ക്കും വിചാരണ കോടതി വധശിക്ഷ വിധിച്ചു. അപ്പീലുകള്‍ തള്ളിയതോടെ സല്‍മാന്‍ രാജാവ് വധശിക്ഷ നടപ്പാക്കാന്‍ അനുമതി നല്‍കുകയായിരുന്നു.
ചോദ്യം ചെയ്തത് നിരവധി പേരെ
കേസില്‍ ചോദ്യം ചെയ്യുന്നതിന് 25 പേരെ കസ്റ്റഡിയില്‍ എടുത്തിരുന്നു. സ്വദേശികളും വിദേശികളും ഇതില്‍ ഉള്‍പ്പെടും. സംശയം തോന്നിയവരെ മാറ്റി നിര്‍ത്തി. ഒടുവില്‍ മൂന്ന് പേര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. പ്രതികളില്‍ ഒരാളുമായുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഈ പ്രതി വിളിച്ചതു പ്രകാരമാണ് സുഹൃത്തുക്കളായ മറ്റു രണ്ടു സ്വദേശികളും ഫാമിലേക്ക് വന്നത്.
പ്രതികള്‍ കോടതിയില്‍ പറഞ്ഞത്
കൊല്ലപ്പെട്ടവരില്‍ ഒരാള്‍ സ്‌പോണ്‍സറുടെ മകളെ ലൈംഗികമായി പീഡിപ്പിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതികള്‍ കോടതിയില്‍ പറഞ്ഞിരുന്നു. മയക്കുമരുന്ന് നല്‍കിയ ശേഷം കൈകാലുകള്‍ ബന്ധിച്ച് ക്രൂരമായ പീഡിപ്പിച്ച ശേഷമാണ് ജീവനോടെ കുഴിച്ചിട്ടത്. ഫാം ഹൗസിലെ കവാടത്തിന് പിന്നിലായുള്ള സ്ഥലത്താണ് കുഴിച്ചിട്ടതെന്നും പ്രതികള്‍ സമ്മതിച്ചിരുന്നു.