കമ്മ്യൂണിസ്റ്റ് ചൈനയുടെ ഫാസിസം; പ്രതിഷേധിച്ച 10000 പേരെ കത്തിച്ച് ചാമ്പലാക്കി, വെളിപ്പെടുത്തൽ!
ബെയ്ജിങ്: കമ്മ്യൂണിസ്റ്റ് ഭരണ കൂടത്തിനെതിരെ പ്രതിഷേധിച്ച 10000 വിദ്യാർകത്ഥികളെ കത്തിച്ച് ചാരം ഓടയിലൊഴുക്കി പട്ടാളനടപടി. ഇപ്പോഴത്തെ സംഭവമാണെന്ന് കരുതരുത് ഇത് 1989ൽ നടന്ന ടിയമനൻമെൻ സ്ക്വയറിലെ പട്ടാള നടപടിയാണ്. ഞെട്ടിക്കുന്ന നടപടിയെക്കുറിച്ച് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത് ബ്രിട്ടീഷ് സർക്കാരാണ്. ടിയനന്‍മെന്‍ സ്‌ക്വയറില്‍ ആറാഴ്ച നീണ്ട 'സ്വാതന്ത്ര' പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ 1989 ജൂണ്‍ നാലിനു നിരായുധരായ ആയിരത്തോളം പേരെ ടാങ്കുകളുമായി ഇരച്ചുകയറിയ ചൈനീസ് പട്ടാളം കൊന്നൊടുക്കിയതായാണ് പുറത്തു വന്നിരിക്കുന്ന റിപ്പോർട്ട്.
പത്തായിരം പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്നാണ് ബ്രീട്ടീഷ് രേഖകളിൽ കാണിച്ചിരിക്കുന്നത്. കൃത്യമായ മരണ സംഖ്യ ചൈന രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു. ഇതിനിടയിലാണ് കൊല്ലപ്പെട്ടത് 10000 പേരാണെന്ന വെളിപ്പെടുത്തലുകൾ പുറത്തുവരുന്നത്. പ്രക്ഷോഭകാരികളായ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ചൈനീസ് സൈന്യം നടത്തിയ ഭീകരത വെളിപ്പെടുത്തുന്നതാണ് ബ്രിട്ടീഷ് സ്ഥാനപതി അലന്‍ ഡൊണാള്‍ഡിന്റെ ടെലഗ്രാമിനെ ഉദ്ധരിച്ചുള്ള വെളിപ്പെടുത്തല്‍.
സൈന്യത്തിന്റെ ക്രൂര നടപടി
ഒരു മണിക്കൂറിനുള്ളില്‍ ചത്വരം വിട്ടുപോകാന്‍ വിദ്യാര്‍ഥികള്‍ക്ക് അന്ത്യശാസനം നല്‍കിയിരുന്നു. എന്നാൽ അതിന് അനുവദിക്കാതെ തന്നെ സൈന്യം ടാങ്കുകളുമായി വിദ്യാർത്ഥികൾക്കിടയിലേക്ക് ഇരച്ച് കയറുകയായിരുന്നു. മരിച്ചുവീണ വിദ്യാര്‍ഥികളുടെ ദേഹത്തുകൂടി ടാങ്കുകള്‍ തുടര്‍ച്ചയായി കയറിയിറങ്ങുകയായിരുന്നു.
ചാരം ഓടയിൽ ഒഴുക്കി
അവശിഷ്ടങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ചാണ് വാരി മാറ്റിയതെന്നും രേഖയില്‍ പറയുന്നു. ഇവ കൂട്ടിയിട്ട് കത്തിച്ചശേഷം ചാരം ഓടയിലൊഴുക്കുകയും ചെയ്യുകയായിരുന്നത്രേ. സൈനികനടപടി ശരിയായിരുന്നുവെന്നു ചരിത്രം തെളിയിച്ചുവെന്നാണു ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാട്.
ഡൊണാള്‍ഡിനെ ഉദ്ധരിച്ചാണ് രഹസ്യരേഖയിലെ വിവരങ്ങൾ
പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ചൈന സൈനികനടപടി സ്വീകരിച്ചതിന് പിറ്റേന്ന് 10,000 പേര്‍ കൊല്ലപ്പെട്ടതായി ചൂണ്ടിക്കാട്ടി അലന്‍ ഡൊണാള്‍ഡ് ലണ്ടനിലെ അധികാരികള്‍ക്ക് ടെലഗ്രാം ചെയ്തിരുന്നു. ഇതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
വെളിപ്പെടുത്തൽ 28 വർഷങ്ങൾക്ക് ശേഷം
സംഭവം നടന്ന് 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ രേഖ പുറത്തുവിട്ടത്. അടുത്ത കാലത്ത് യുഎസ് പുറത്തുവിട്ട കണക്കുമായി ചേര്‍ന്നുപോകുന്നതിനാല്‍, ചൈനീസ് സര്‍ക്കാരിന്റെ നടപടിയില്‍ 10,000 പേര്‍ കൊല്ലപ്പെട്ടെന്ന കണക്ക് വിശ്വസനീയമാണെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.