കുര്‍ദ് പ്രശ്നം: യുഎസ്-തുര്‍ക്കി ബന്ധം പ്രതിസന്ധിയിലാണെന്ന് സമ്മതിച്ച് ടില്ലേഴ്സണ്
അങ്കാറ: സിറിയന്‍ പ്രശ്നത്തില്‍ യുഎസ് തുര്‍ക്കി ബന്ധം പ്രതിസന്ധിയുടെ വക്കത്താണെന്ന് അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി റെക്സ് ടില്ലേഴ്സണ് സമ്മതിച്ചു. തുര്‍ക്കി വിദേശകാര്യമന്ത്രി മൗലൂദ് കവുസോഗ്ലുവോടൊപ്പം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് നാറ്റോ സഖ്യത്തിലെ അംഗമായ തുര്‍ക്കിയും അമേരിക്കയും തമ്മിലുള്ള ബന്ധം പ്രതിസന്ധിയിലാണെന്ന് വ്യക്തമാക്കപ്പെട്ടത്. അതേസമയം, സിറിയന്‍ പ്രതിസന്ധി പരിഹരിക്കുന്ന കാര്യത്തില്‍ അമേരിക്ക നല്കിയ വാക്കുകള്‍ പ്രവൃത്തിപഥത്തില്‍ കൊണ്ടുവരണമെന്ന് തുര്‍ക്കി ആവശ്യപ്പെട്ടു.
സുൻജ് വാന്‍ ആക്രമണം: പിന്നില്‍ ജൂണിൽ നുഴഞ്ഞുകയറിയ ഭീകരർ! ആക്രമണത്തിനായി ഒളിച്ചു കഴിഞ്ഞു!
തുര്‍ക്കി ഭീകരവാദികളെന്ന് കരുതുന്ന സിറിയയിലെ കുര്‍ദ് സൈന്യത്തിന് അമേരിക്ക പിന്തുണ നല്‍കുന്നതാണ് ഇരുരാജ്യങ്ങളും തമ്മിലെ പ്രശ്നങ്ങള്‍ക്ക് കാരണം. തുര്‍ക്കിയുമായുള്ള ബന്ധം അമേരിക്കയെ സംബന്ധിച്ചിടത്തോളം വിലപ്പെട്ടതാണെന്നും അതുകൊണ്ടുതന്നെ സിറിയയിലെ കുര്‍ദ് സേനയുമായി ബന്ധപ്പെട്ട വിഷയം പരിഹരിക്കാതിരിക്കാനാവില്ലെന്നും ടില്ലേഴ്സണ് അഭിപ്രായപ്പെട്ടു. ഞങ്ങളുടെ സഖ്യം അവസരവാദപരമല്ല, അത് പരസ്പര ബഹുമാനത്തിനും പൊതു താല്പര്യത്തിലും കെട്ടിപ്പടുത്ത ദീര്‍ഘകാല ബന്ധമാണ്. സിറിയയുടെ കാര്യത്തില്‍ ഇരുരാജ്യങ്ങള്‍ക്കും ഒരേ ലക്ഷ്യമാണുള്ളത്- ടില്ലേഴ്സണ് പറഞ്ഞു.
അമേരിക്കയുമായുള്ള തുര്‍ക്കിയുടെ ബന്ധം നിര്‍ണായക ഘട്ടത്തിലാണെന്നും പ്രശ്നങ്ങള്‍ പരിഹരിക്കണമോ അല്ല, വേര്‍പിരിയണമോ എന്ന കാര്യത്തില്‍ ഇരു രാജ്യങ്ങളും തീരുമാനിക്കേണ്ടതുണ്ടെന്നും തുര്‍ക്കി വിദേശകാര്യമന്ത്രി വ്യക്തമാക്കി. അമേരിക്കന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന കുര്‍ദ് സേനയായ വൈപിജിയെ മന്‍ബിജ് പട്ടണത്തില്‍ നിന്ന് യൂഫ്രട്ടീസ് നദിയുടെ കിഴക്ക് ഭാഗത്തേക്ക് മാറ്റുമെന്ന അമേരിക്കയുടെ വാഗ്ദാനം ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. പ്രശ്നപരിഹാരത്തിന് കൂട്ടായ ശ്രമം നടന്നുവരികയാണെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.
തുര്‍ക്കിയിലെ നിരോധിത കുര്‍ദ് വിമത സംഘടനയായ കുര്‍ദിസ്താന്‍ വര്‍ക്കേഴ്സ് പാര്‍ട്ടിയുമായി ബന്ധമുള്ള കുര്‍ദ് സേനയായ വൈപിജിക്കെതിരേ സിറിയന്‍ പ്രവിശ്യമായ അഫ്രിനില്‍ തുര്‍ക്കി സൈനിക നടപടി തുടങ്ങിയതാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയത്. സൈനിക നടപടിയില്‍ ഇതിനകം 30 തുര്‍ക്കി സൈനികരും ആയിരത്തിലേറെ കുര്‍ദ് സൈനികരും കൊല്ലപ്പെട്ടതായാണ് വിവരം.