എല്ലാം കാലം പറയും: തോല്‍വി അംഗീകരിക്കുന്നതിന്‍റെ സൂചനകള്‍ നല്‍കി ഡൊണാള്‍ഡ് ട്രംപ്
വാഷിങ്ംടണ്‍: അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജോ ബൈഡന് വിജയിച്ചെങ്കിലും അത് ഇതുവരെ അംഗീകരിക്കാന്‍ എതിരാളിയും നിലവിലെ പ്രസിഡന്‍റുമായ ഡൊണാള്‍ഡ് ട്രംപ് തയ്യാറായിട്ടില്ല. എന്നാല്‍ വെള്ളിയാഴ്ച മാധ്യമങ്ങളെ കണ്ട ഡൊണാള്‍ഡ് ട്രംപ് പരാജയം സമ്മതിക്കുന്നതിന്‍റെ ചില സൂചനകള്‍ നല്‍കി. വാക്സിന്‍ നിർമാണത്തിലെ പുരോഗതിയെ കുറിച്ചായിരുന്നു ട്രംപ് പ്രധാനമായും സംസാരിച്ചത്. രാജ്യത്ത് ഇനിയൊരു ലോകഡൌണ്‍ ഉണ്ടായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതിന് ശേഷമാണ് തിരഞ്ഞെടുപ്പിലെ തന്‍റെ തോല്‍വി സമ്മതിക്കുന്നതിന്‍റെ ചില സൂചനകള്‍ ട്രംപ് നല്‍കിയത്. 'ഭാവിയിൽ എന്ത് സംഭവിക്കുമെന്നറിയില്ല, ഏത് ഭരണകൂടമായിരിക്കുമെന്ന് ആർക്കറിയാം. എല്ലാം കാലം പറയുമെന്ന് ഞാന്‍ കരുതുന്നു'- ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഇതിന് ശേഷമാണ് ട്രംപിന്‍റെ മനം മാറ്റം സംബന്ധിച്ച കാര്യങ്ങള്‍ ചർച്ചയായത്. ബൈഡന്‍റെ തിരഞ്ഞെടുപ്പ് വിജയിത്തിനെതിരെ വിവിധ സംസ്ഥാനങ്ങളിലെ കോടതികള്‍ റിപ്പബ്ലിക്കന്‍ പാർട്ടി പ്രവർത്തികർ പരാതി നല്‍കിയെങ്കിലും മിക്ക കോടതികളും ഇത് തള്ളി.
വോട്ടെണ്ണെലില്‍ വ്യാപക ക്രമക്കേട് നടന്നെന്നായിരുന്നു ട്രംപിന്‍റെയും റിപ്പബ്ലിക്കന്‍ പാർട്ടിയുടേയും ആരോപണം. എന്നാല്‍ ക്രമക്കേട് നടന്നതിനു തെളിവില്ലെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 306 ഇലക്ട്രല്‍ വോട്ടുകള്‍ നേടിയ ജോ ബൈഡന് ട്രംപിനെതിരെ വ്യക്തമായ ഭൂരിപക്ഷമാണ് ഉള്ളത്. റിപ്പബ്ലിക്കന്‍ കോട്ടയായ ജോർജിയയിലെ തിരഞ്ഞെടുപ്പ് ഫലം വെള്ളിയാഴ്ച പുറത്തു വന്നപ്പോള്‍ വിജയം ബൈഡന് തന്നെയായിരുന്നു.