ട്രംപ് കാലം കോടീശ്വരന്മാർക്ക് സുവർണകാലം, ആസ്തി കൂട്ടിയ 10 പേരുടെ പട്ടിക പുറത്ത് വിട്ട് ഫോബ്സ്
വാഷിംഗ്ടൺ: പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെ തോല്‍പ്പിച്ച് ജോ ബൈഡന് അമേരിക്കയുടെ 46ാമത് പ്രസിഡണ്ടായിരിക്കുകയാണ്. ട്രംപ് അമേരിക്ക ഭരിച്ച നാല് വര്‍ഷക്കാലം സമ്പന്നര്‍ക്ക് സുവര്‍ണ കാലമായിരുന്നു. 2016ല്‍ ട്രംപ് അധികാരത്തിലെത്തിയതിന് ശേഷം ആസ്തിയില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തിയ പത്ത് മഹാകോടീശ്വരന്മാരുടെ പട്ടിക ഫോബ്സ് പുറത്ത് വിട്ടിട്ടുണ്ട്.
ട്രംപിന്റെ ഭരണകാലത്ത് പോക്കറ്റ് വീര്‍പ്പിച്ച കോടീശ്വരന്മാരില് മുന്നിലുളളത് ഇ കൊമേഴ്സ് രംഗത്തെ ആഗോള ഭീമനായ ആമസോണിന്റെ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസ് ആണ്. 2020 ഒക്ടോബര്‍ 19 വരെയുളള കണക്കുകള്‍ പ്രകാരം 189 ബില്യണ്‍ ഡോളറാണ് ജെഫ് ബെസോസിന്റെ ആകെ ആസ്തി. 2016ല്‍ ട്രംപ് അധികാരത്തില്‍ എത്തിയതിന് ശേഷം 121 ബില്യണ്‍ ഡോളറാണ് ആസ്തി ഉയര്‍ന്നിരിക്കുന്നത്.
സ്പേസ് എക്സ് സിഇഒ ആയ എലന്‍ മസ്ക് ആണ് പട്ടികയിലെ രണ്ടാമന്. മസ്കിന്റെ ആകെ ആസ്തി 90 ബില്യണ്‍ ഡോളറാണ്. 2016 മുതല്‍ 79 ബില്യണ്‍ ഡോളറാണ് ആസ്തിയിലുണ്ടായിരിക്കുന്ന വര്‍ധനവ്. മൈക്രോസോഫ്റ്റിന്റെ മുന്‍ സിഇഒ ആയ സ്റ്റീവ് ബാള്‍മര്‍ ആണ് മൂന്നാമത്. 73 ബില്യണ്‍ ആകെ ആസ്തിയുളള ബാള്‍മറിന് 2016ലെ തിരഞ്ഞെടുപ്പിന് ശേഷം മുതല്‍ 44 ബില്യണ്‍ ഡോളറിന്റെ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്.
നാലാമതായി ഫോബ്സ് പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത് ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗാണ്. 96 ബില്യണ്‍ ഡോളര്‍ ആകെ ആസ്തിയുളള സക്കര്‍ബര്‍ഗ് 2016 മുതല്‍ 44 ബില്യണ്‍ ഡോളര്‍ സ്വന്തം പോക്കറ്റിലേക്ക് കൂട്ടിച്ചേര്‍ത്തു. ക്വിക്കന്‍ ലോണ്‍സ് സ്ഥാപകനായ ഗാന് ഗില്‍ബെര്‍ട്ട് ആണ് അഞ്ചാമത്. 44 ബില്യണ്‍ ഡോളറാണ് ആസ്തി. 2016 മുതല്‍ 39 ബില്യണ്‍ ഡോളര്‍ ആസ്തിയില്‍ വര്‍ധനവുണ്ടായി.
ആറാം സ്ഥാനത്തുളളത് മൈക്രോ സോഫ്റ്റിന്റെ സ്ഥാപകരില്‍ ഒരാളായ ബില്‍ ഗേറ്റ്സ് ആണ്. 117 ബില്യണ്‍ ഡോളറാണ് ബില്‍ഗേറ്റ്സിന്റെ ആകെ ആസ്തി. 2016 മുതല്‍ 35 ബില്യണ്‍ ഡോളറാണ് ബില്‍ഗേറ്റ്സിന്റെ ആസ്തിയില്‍ വര്‍ധിച്ചിരിക്കുന്നത്. ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകാലത്ത് ആസ്തി വര്‍ധിപ്പിച്ച കോടീശ്വരന്മാരില് അവസാന നാല് സ്ഥാനങ്ങളില്‍ ഇടം പിടിച്ചിരിക്കുന്നത് വാള്‍മാര്‍ട്ടിന്റെ ആലിസ് വാള്‍ട്ടണ്‍, ജിം വാള്‍ട്ടണ്‍, റോബ് വാള്‍ട്ടണ്‍ എന്നിവരും ഒറാക്കിള്‍ കോര്‍പറേഷന്റെ സഹസ്ഥാപകനായ ലാറി എല്ലിസണുമാണ്.