'രാജ്യദ്രോഹികളായ തെമ്മാടികൾ' ആയുധക്ഷാമത്തെക്കുറിച്ചുള്ള വാർത്തകൾക്കെതിരെ ട്രംപ്
ഇറാൻ യുദ്ധത്തിനിടെ യുഎസ് കടുത്ത ആയുധക്ഷാമം നേരിടുന്നുണ്ടെന്ന വാർത്തകളെ തള്ളി പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇത്തരത്തിൽ വാർത്ത പ്രചരിപ്പിക്കുന്നത് 'രാജ്യദ്രോഹികളായ തെമ്മാടികൾ' ആണെന്ന് ട്രംപ് കുറ്റപ്പെടുത്തി. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിൻ്റെ പ്രതികരണം.
യുഎസിൻ്റെ പക്കൽ ആയുധങ്ങൾ തീർന്നെന്ന തരത്തിലുള്ള പ്രചരങ്ങൾ നൂറ് ശതമാനം തെറ്റാണ്. ഞാൻ ജയിക്കുന്നത് കാണുന്നതിനേക്കാൾ, നമ്മൾ വളരെ എളുപ്പത്തിൽ ജയിച്ചുകൊണ്ടിരിക്കുന്ന ഒരു യുദ്ധത്തിൽ യു.എസ് തോൽക്കുന്നത് കാണാനാണ് അവർ ആഗ്രഹിക്കുന്നത്. ഞങ്ങൾക്ക് ആവശ്യത്തിലും ആയുധങ്ങൾ ഉണ്ട്. ഇറാനെതിരായ നമ്മുടെ സൈനിക നീക്കങ്ങളെ കുറിച്ച് കൃത്യമായി റിപ്പോർട്ട് ചെയ്യാൻ മടിക്കുന്ന രാജ്യദ്രോഹികളായ തെമ്മാടികളുടെ അറിവിലേക്കായി പറയുകയാണ്. ഇടത്തരം മുതൽ ഉയർന്ന നിലവാരത്തിലുള്ള ആയുധ ശേഖരം യു.എസിനുണ്ട്. ഈ യുദ്ധത്തിനോ, അല്ലെങ്കിൽ മറ്റേതെങ്കിലും യുദ്ധത്തിനോ ഉപയോഗിക്കാൻ മാത്രം ഉള്ള ആവശ്യത്തിലും ആയുധങ്ങൾ യുഎസിൽ ഉണ്ട്', ട്രംപ് പറഞ്ഞു. മുൻപെങ്ങും ഉണ്ടായിട്ടില്ലാത്ത വിധത്തിൽ ഉയർന്ന അളവിൽ ആയുധങ്ങളും വെടിയുണ്ടകളും യു.എസ് ഇപ്പോൾ നിർമ്മിക്കുന്നുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.

'ഏതൊരു അടിയന്തര സാഹചര്യവും നേരിടാനായി ആയുധങ്ങൾ ശേഖരിച്ച് സജ്ജരായിരിക്കുകയാണ് ഞങ്ങൾ. മറ്റ് രാജ്യങ്ങൾക്ക് ആയുധങ്ങൾ വിൽക്കുന്നതിന് പകരം ഇത് ഞങ്ങളുടെ ആവശ്യത്തിന് തന്നെയാണ് സൂക്ഷിച്ച് വെയ്ക്കുന്നത്. എന്നാൽ സഖ്യകക്ഷികൾക്ക് ആയുധങ്ങൾ ഉടൻ തന്നെ ഞങ്ങൾ വിറ്റ് തുടങ്ങും', ട്രംപ് കൂട്ടിച്ചേർത്തു.
മുൻ യു.എസ് പ്രസിഡൻ്റ് ജോ ബൈഡനെതിരേയും ട്രംപ് രംഗത്തെത്തി. ഇറാൻ യുദ്ധത്തിൽ തങ്ങളുടെ സർക്കാർ ഉപയോഗിച്ചതിനേക്കാൾ കൂടുതൽ ആയുധങ്ങൾ ബൈഡൻ ഭരണം യുക്രൈന് സൌജന്യമായി നൽകിയിരുന്നുവെന്ന് ട്രംപ് ആരോപിച്ചു. 'നാറ്റോയ്ക്കും യുക്രൈനും സൌജന്യമായി 100 കണക്കിന് ബില്യണ്‍ ഡോളറാണ് ബൈഡൻ ഭരണകുടം നൽകിയത്. ചോദിച്ചിരുന്നെങ്കിൽ യൂറോപ്പ് നൽകുമായിരുന്നു ഇത്രയും തുക. അൽപം വൈകി പോയെങ്കിലും ആ തുക ഞങ്ങൾ അവരിൽ നിന്നും തിരിച്ച് ഈടാക്കുക തന്നെ ചെയ്യുമെന്നും ട്രംപ് പറഞ്ഞു.
കഴിഞ്ഞ ഒരു മാസമായി യു.എസ് ഇറാനെതിരെ യാതൊരു ആക്രമണവും നടത്തിയിരുന്നില്ല. അതിന് മുൻപ് തന്നെ ഇറാനുമായി വെടിനിർത്തൽ കരാറിന് ആദ്യ നീക്കം നടത്തിയതും യു.എസ് ആയിരുന്നു. ഇതോടെയാണ് യു.എസ് കടുത്ത ആയുധക്ഷാമം നേരിടുന്നുണ്ടെന്ന തരത്തിലുള്ള വാർത്തകൾ സജീവമായത്. യുഎസിന്റെ പ്രധാന മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ ഇന്റർസെപ്റ്ററുകളിൽ ഏകദേശം 80% തീർന്നുപോയെന്ന തരത്തിലടക്കം വാർത്തകൾ വന്നിരുന്നു.


Click it and Unblock the Notifications