'അന്തസ്സോടെ അദ്ദേഹത്തെ നോക്കണം".. ഇന്ത്യന്‍ സൈനികനെ ഉപദ്രവിക്കരുതെന്ന് സൈന്യത്തോട് പാക് ജനത!
ദില്ലി: പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ പാകിസ്താന് ശക്തമായ തിരിച്ചടി നൽകിയതോടെ യുദ്ധ സമാനമാണ് അതിർത്തിയിലെ സാഹചര്യങ്ങൾ. പാകിസ്താൻ വീണ്ടും പ്രകോപനം തുടരുകയാണ്. പാകിസ്താൻ വ്യോമാതിർത്തി ലംഘിച്ച് ആക്രമണത്തിന് ശ്രമിച്ചെന്നും പാക് നീക്കം ഇന്ത്യൻ സേന തകർത്തെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
പാക് ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനിടെ ഇന്ത്യയുടെ മിഗ് 21 വിമാനം തകർന്നു വീണു. പൈലറ്റിനെ കാണാനില്ലെന്ന് വിദേശ കാര്യ വക്താവ് അറിയിച്ചു. മലയാളിയായ വിംഗ് കമാൻഡർ അഭിനന്ദിനെയാണ് കാണാതായിരിക്കുന്നത്. അഭിനന്ദൻ പാക് കസ്റ്റഡിയിൽ ഉണ്ടെന്നാണ് പാകിസ്താൻ അവകാശപ്പെടുന്നത്. തെളിവായി ചില ദൃശ്യങ്ങളും പാകിസ്താൻ പുറത്ത് വിട്ടിട്ടുണ്ട്. അതേസമയം പാക് സർക്കാരിന്റെ നടപടിയിൽ പാകിസ്താനിലും പ്രതിഷേധങ്ങൾ ഉയരുകയാണ്. ബന്ദിയാക്കിയ വ്യോമസേനാംഗത്തോട് മാന്യമായി പെരുമാറണമെന്ന പാക് സർക്കാരിനോടുള്ള അപേക്ഷകളും നിർദ്ദേശങ്ങളും കൊണ്ട് നിറയുകയാണ് സമൂഹമാധ്യമങ്ങൾ.
ദൃശ്യങ്ങൾ പുറത്ത്
അതിർത്തി കടന്നെത്തിയ ഇന്ത്യൻ സൈനികൻ സംസാരിക്കുന്നതെന്ന തരത്തിൽ പാകിസ്താൻ ചില മൊബൈൽ ദൃശ്യങ്ങൾ പുറത്ത് വിട്ടിരുന്നു. റേഡിയോ പാകിസ്താൻ എന്ന മാധ്യമം വഴിയാണ് ദൃശ്യങ്ങൾ പുറത്ത് വിട്ടത്. രാവിലെയാണ് വ്യോമാതിർത്തി ലംഘിച്ച് 3 പാക് യുദ്ധ വിമാനങ്ങൾ വ്യോമാതിർത്തി ലംഘിച്ച് രജൗറി ജില്ലിയിലെ നൗഷേര സെക്ടറിൽ പ്രവേശിച്ചത്. പാകിസ്താന്റെ എഫ്-16 വിമാനം ഇന്ത്യ വെടിവെച്ചിട്ടു.
|
പാകിസ്താന്റെ പ്രതികരണം
ഇന്ത്യൻ സൈനികൻ പാക് കസ്റ്റഡിയിലുണ്ടെന്ന് അവകാശപ്പെടുന്ന ദൃശ്യങ്ങൾ പാകിസ്താൻ പുറത്ത് വിട്ടതിന് പിന്നാലെ അദ്ദേഹത്തോട് ആദരവോടെ പെരുമാറുക എന്നാവശ്യപ്പെട്ട് നിരവധി പേരാണ് ട്വീറ്റ് ചെയ്തത്. മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ മരുമകൾ പൈലറ്റിനോട് മാന്യമായി പെരുമാറാൻ പാക് സർക്കാരിനോട് അഭ്യർത്ഥിച്ചു. സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും യുദ്ധം വേണ്ടെന്നും ഫാത്തിമ ഭുട്ടോ ട്വീറ്റ് ചെയ്തു.
|
പാകിസ്താന്റെ പാരമ്പര്യം
ധൈര്യത്തെ ആദരിക്കുന്ന പാരമ്പര്യമാണ് പാകിസ്താന്റേതെന്നും ഒരു സൈനികൻ അർഹിക്കുന്ന എല്ലാ ആദരവും അദ്ദേഹത്തിന് നൽകണമെന്നും പ്രമുഖ മാധ്യമ പ്രവർത്തകനായ മൺസൂർ അലി കാൻ ട്വീറ്റ് ചെയ്തതു.
|
ജനങ്ങളുടെ പ്രതികരണം
യുദ്ധം ഒഴിവാക്കാൻ പാകിസ്താൻ മുൻകൈയ്യേടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പാക് പൗരന്മാരാണ് സമൂഹമാധ്യമങ്ങളിലൂടെ സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കുന്നത്. ഇന്ത്യൻ പൈലറ്റിന് മികച്ച രീതിയിലുള്ള ഭക്ഷണവും, വൈദ്യസഹായവും എത്തിക്കണമെന്നതടക്കം വിംഗ് കമാൻഡർ അഭിനന്ദനെ മികച്ച രീതിയിൽ പരിചരിക്കാനും വിട്ടയക്കാനുമായി പാകിസ്താനിൽ നിന്നും മുറവിളികൾ ഉയരുകയാണ്.
|
ആക്രമണത്തെ അപലപിച്ച യുവാക്കൾ
40 സൈനികരുടെ ജീവനെടുത്ത പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ ആക്രമണത്തെ അപലപിച്ച് പാക് യുവജനത രംഗത്തെത്തിയിരുന്നു. ഞാൻ പാകിസ്താനിയാണ്. പുൽവാമ ഭീകരാക്രമണത്തെ ഞാൻ അപലപിക്കുന്നു എന്നെഴുതിയ പ്ലാക്കാർഡുകളുമായായിരുന്നു പ്രതിഷേധം. നിമിഷനേരം കൊണ്ടാണ് വെറുപ്പിനെതിരായ ചലഞ്ച് സോഷ്യൽ മീഡിയയിൽ വൈറലായത്.