'ഇന്ത്യയിലെ ട്രക്ക് ഡ്രൈവർമാർക്കും മാന്യമായ വേതനം ലഭിക്കണം'; അമേരിക്കയിൽ ട്രക്ക് യാത്ര നടത്തി രാഹുൽ
ന്യൂയോർക്ക്: യുഎസ് സന്ദർശനത്തിനിടെ ട്രക്ക് യാത്ര നടത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വാഷിംഗ്ടണിൽ നിന്നും ന്യൂയോർക്ക് വരെയായിരുന്നു രാഹുൽ സഞ്ചരിച്ചത്. നേരത്തേ ഇന്ത്യയിൽ വെച്ചും രാഹുൽ ഗാന്ധി ട്രക്ക് ഡ്രൈവർമാർക്കൊപ്പം യാത്ര നടത്തിയിരുന്നു. ഡ്രൈവർമാർ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് വിശദമായി മനസിലാക്കാനായിരുന്നു യാത്ര. ഇതിന് സമാനമായ രീതിയിലാണ് യുഎസിലും അദ്ദേഹം ട്രെക്ക് ഡ്രൈവർക്കൊപ്പം സഞ്ചരിച്ചത്.
തല്‍ജീന്ദര്‍ സിങ് വിക്കി ഗില്‍ എന്നയാളായിരുന്നു ട്രക്ക് ഓടിച്ചത്. സുഹൃത്ത് രഞ്ജീത്ത് സിങ് ബനിപാലും ട്രക്കിൽ ഉണ്ടായിരുന്നു. ഇവർക്കൊപ്പം ഭക്ഷണവും കഴിച്ചാണ് 190 കിമി നീണ്ട ട്രക്ക് യാത്ര രാഹുൽ അവസാനിപ്പിച്ചതെന്ന് കോൺഗ്രസ് വാർത്താക്കുറിപ്പിൽ പറഞ്ഞു.

'യാത്രയിലുടനീളം ഡ്രൈവർമാരുമായി രാഹുൽ സംസാരിച്ചു. ഡ്രൈവറുടെ സുരക്ഷയും സൗകര്യവും കണക്കിലെടുത്താണ് യുഎസിലെ ട്രക്കുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും എന്നാൽ ഇന്ത്യയിലെ സ്ഥിതി മറിച്ചാണെന്നും രാഹുൽ മനസിലാക്കി. മാത്രമല്ല ഇന്ത്യയിൽ ട്രക്ക് ഡ്രൈവർമാർ തുച്ഛമായ വേതനത്തിൽ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുമ്പോൾ അമേരിക്കയിൽ മാന്യമായ വേതനത്തിലാണ് ട്രക്ക് ഡ്രൈവർമാർ ജോലി ചെയ്യുന്നതെന്നും രാഹുൽ തിരിച്ചറിഞ്ഞു', വാർത്താക്കുറിപ്പിൽ പറയുന്നു.
'പണപ്പെരുപ്പെത്തെ കുറിച്ചും രാഷ്ട്രീയത്തെ കുറിച്ചുമെല്ലാം രാഹുൽ ഡ്രൈവർമാരുമായി സംസാരിച്ചു. യാത്രയിൽ സിദ്ധു മൂസെവാലയുടെ ഗാനങ്ങള്‍ ആസ്വദിച്ചു. ഇന്ത്യൻ ട്രക്ക് വ്യവസായത്തിന്റെ വളർച്ചയ്ക്കായി അമേരിക്കയിൽ നിന്നും പല പാഠങ്ങളും സ്വീകരിക്കേണ്ടതുണ്ടെന്നും ഇന്ത്യയിലെ ട്രക്ക് ഡ്രൈവർമാരും മാന്യമായ വേതനം ലഭിക്കാൻ അർഹരാണെന്നും രാഹുൽ പറഞ്ഞതായി കോൺഗ്രസ് വാർത്താക്കുറിപ്പിൽ പറഞ്ഞു.












Click it and Unblock the Notifications