വെനസ്വേലയില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് 25 ശതമാനം തീരുവ: ഭീഷണിയുമായി ട്രംപ്: ഇന്ത്യയെ ബാധിക്കുമോ?
വാഷിങ്ടണ്‍: വെനസ്വേലയില്‍ നിന്ന് എണ്ണയോ വാതകമോ ഇറക്കുമതി ചെയ്യുന്ന ഏതൊരു രാജ്യത്തിനും 25 ശതമാനം തീരുവ ചുമത്തുമെന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വെനസ്വേല അമേരിക്കയോടും ഞങ്ങള്‍ പിന്തുണയ്ക്കുന്ന സ്വാതന്ത്ര്യത്തോടും വളരെ ശത്രുതാപരമായാണ് പെരുമാറുന്നത്. അതിനാല്‍, വെനസ്വേലയില്‍ നിന്ന് എണ്ണ വാങ്ങുന്ന ഏതൊരു രാജ്യവും ഞങ്ങളുടെ രാജ്യവുമായി അവര്‍ നടത്തുന്ന വ്യാപാരത്തിന് അമേരിക്കയ്ക്ക് 25 ശതമാനം തീരുവ നല്‍കാന്‍ നിര്‍ബന്ധിതരാകുമെന്ന് ട്രംപ് വ്യക്തമാക്കി. തന്റെ സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ ഭീഷണി.
2023 ഡിസംബറിലും 2024 ജനുവരിയിലും ഇന്ത്യയാണ് വെനിസ്വേലയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ വാങ്ങിയത്. കഴിഞ്ഞ വര്‍ഷം ഇന്ത്യ വെനിസ്വേലയില്‍ നിന്ന് 22 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ് ഇറക്കുമതി ചെയ്തത്.

വെനിസ്വേല മനഃപൂര്‍വ്വം പതിനായിരക്കണക്കിന് കുറ്റവാളികളെ രഹസ്യമായി അമേരിക്കയിലേക്ക് അയച്ചിട്ടുള്ളതായി ട്രംപ് അവകാശപ്പെട്ടു. 'ട്രെന്‍ ഡി അരഗ്വ' പോലുള്ള ഗുണ്ടാസംഘങ്ങളിലെ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള കുറ്റവാളികളെയാണ് വെനസ്വേല അമേരിക്കയിലേക്ക് അയച്ചത്. അവരില്‍ പലരും കൊലപാതകികളും അക്രമാസക്തരുമാണ്. അവരെ വെനിസ്വേലയിലേക്കു നാടുകടത്താനുള്ള ശ്രമത്തിലാണ് ഞങ്ങള്‍. വെനിസ്വേല അമേരിക്കയോടും ഞങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സ്വാതന്ത്ര്യത്തോടും ശത്രുത പുലര്‍ത്തുന്നു' - ട്രംപ് കൂട്ടിച്ചേര്‍ത്തു.
ട്രെന്‍ ഡി അരാഗ്വയെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിക്കാനുള്ള നീക്കങ്ങളിലാണ് ട്രംപ് ഭരണകൂടം. ഈ പശ്ചാത്തലത്തിലാണ് പുതിയ മുന്നറിയിപ്പ്. ഏപ്രില്‍ രണ്ടിന് ഈ തീരുവകള്‍ പ്രാബല്യത്തില്‍ വരുമെന്നും ട്രംപ് വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം അമേരിക്കയിലേക്കുള്ള ഏറ്റവും വലിയ വിദേശ എണ്ണ വിതരണക്കാരില്‍ ഒന്നായിരുന്നു വെനസ്വേലയെന്നാണ് വാണിജ്യ വകുപ്പിന്റെ വ്യാപാര ഡാറ്റ സൂചിപ്പിക്കുന്നത്. 2024-ല്‍ ആകെ 5.6 ബില്യണ്‍ ഡോളറിന്റെ എണ്ണയും വാതകവുമാണ് അമേരിക്ക വെനസ്വേലയില്‍ നിന്ന് വാങ്ങിയത്.












Click it and Unblock the Notifications