പെന്റഗണിൽ തിടുക്കപ്പെട്ട് വിശ്വസ്തരെ നിയമിച്ച് ട്രംപ്; ലക്ഷ്യം അട്ടിമറി? അഭ്യൂഹം ശക്തം
വാഷിങ്ടൺ; തിരഞ്ഞെടുപ്പിൽ കനത്ത പരാജയം രുചിച്ചിട്ടും ഫലം അംഗീകരിക്കാൻ ഇതുവരെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തയ്യാറായിട്ടില്ല. ഡെമോക്രാറ്റുകൾ അട്ടിമറി നടത്തിയതാണെന്ന് ആരോപിച്ച് തിരഞ്ഞെടുപ്പിനെതിരെ നിയമപോരാട്ടത്തിലാണിപ്പോൾ ട്രംപ് . ഇതോടെ സുഗമമായൊരു അധികാര കൈമാറ്റത്തിന്
ട്രംപ് തയ്യാറാകില്ലെന്ന് ഏറെ കുറെ വ്യക്തമായിരിക്കുകയാണ്.അതിനിടെ പെന്റഗണിലെ ഉദ്യോഗസ്ഥരെ പുറത്താക്കി തന്റെ ഉറച്ച അനുയായികളെ നിയമിച്ച ട്രംപിന്റെ നടപടി ഭരണം അട്ടിമറിക്കാനുള്ള നീക്കമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

ജനവരി 20 നാണ് പുതിയ പ്രസിഡന്റ് അധികാരം ഏറ്റെടുക്കേണ്ടത്. എന്നാൽ അതിനിടെ തിടുക്കപ്പെട്ട നിയമനങ്ങളാണ് ട്രംപ് നടത്തുന്നത്. ആദ്യം പ്രതിരോധ സെക്രട്ടറിയായിരുന്ന മാർക്ക് എസ്പറിനേയും മറ്റ് മൂന്ന് ഉന്നത ഉദ്യോഗസ്ഥരേയുമാണ് നീക്കിയത്. പി്നനാലെ പ്രതിരോധ മേധാവിയായി ക്രിസ്റ്റഫർ മില്ലറിനെ നിയമിച്ചു. എസ്പറിന്റെ കൂടെ ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്ന ജെൻ സ്റ്റീവാർഡിനെ മാറ്റി മില്ലർ കൊണ്ടുവന്ന കുഷ് പട്ടേലിനേയും ട്രംപ് നിയമിച്ചു.
മുൻ മറൈൻ ഇന്റലിജൻസ് ഉദ്യോഗസ്ഥനായ ജെയിംസ് ആൻഡേഴ്സൺ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. അദ്ദേഹത്തിന്റെ ഒഴിവിലേക്ക് മുൻ ജനറലായിരുന്ന ആന്റണി ടാറ്റയെ ആണ് നിയമിച്ചിരിക്കുന്നത്. റിപബ്ലിക്കൻ അനുകൂല ചാനലായ ഫോക്സ് ന്യൂസിൻറെ മുൻ കമന്റേറ്ററും ഇസ്ലാമിനെ കുറിച്ച് മോശം പരാമർശം നടത്തിയതിനും വിവാദത്തിലായ ആളാണ് ആന്റണി ടാറ്റ.മുൻ രാഷ്ട്രപതി ബരാക് ഒബാമയെ തീവ്രവാദിയെന്ന് വിളിച്ചും ടാറ്റ വിവാദം സൃഷ്ടിച്ചിട്ടുണ്ട്.
രഹസ്യാന്വേഷണ വിഭാഗത്തിന്റെ അണ്ടർസെക്രട്ടറിയായിരുന്ന മുൻ നേവി വൈസ് അഡ്മിറൽ ജോസർ കെർക്കാനയേയും ട്രംപ് നീക്കം ചെയ്തിട്ടുണ്ട്. ഇത്തരം നീക്കങ്ങളാണ് പുതിയ അഭ്യൂഹങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. രണ്ടാം ട്രംപ് ഭരമകുടത്തിലേക്ക് ശാന്തമായ അധികാരകൈമാറ്റം സാധ്യമാകുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞതും ഇതിനൊപ്പം ചേർത്തുവായിക്കപ്പെടുന്നുണ്ട്.












Click it and Unblock the Notifications