ഹിസ്ബുള്ളയെ സഹായിക്കുന്നത് നിർത്തിക്കോയെന്ന് ട്രംപ്:മറുപടിയുമായി ഇറാനും , വാക്ക് പോര് രൂക്ഷം
അമേരിക്കയും ഇറാനും തമ്മിലുള്ള വാക്കേറ്റം വീണ്ടും കടുക്കുന്നു.ലെബനനിൽ ഹിസ്ബുള്ള ഇസ്രയേലിനെതിരെ നടത്തുന്ന ആക്രമണങ്ങൾ നിയന്ത്രിക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞതാണ് ഇറാനെ ചൊടിപ്പിച്ചത്. വാക്കുകൾ ശ്രദ്ധയോടെ വേണം എന്ന് ഇറാൻ യു.എസിനും ട്രംപിനും മുന്നറിയിപ്പ് നൽകി.
സമാധാന ചർച്ചകൾ സ്വിറ്റ്സർലൻഡിൽ പുരോഗമിക്കുന്നതിനിടെയാണ് ഇരുരാജ്യങ്ങളും പരസ്പരം കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചത്. തങ്ങളുടെ "പ്രോക്സി ശക്തികളെ" ഇറാൻ ഉടൻ നിയന്ത്രിക്കണമെന്നും അല്ലാത്തപക്ഷം അമേരിക്ക ശക്തമായ സൈനിക നടപടികളിലേക്ക് കടക്കുമെന്നുമായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. എന്നാൽ ഉടൻ തന്നെ ഇറാന്റെ മുഖ്യ ചർച്ചാ പ്രതിനിധി മുഹമ്മദ് ബാഗർ ഖലീബാഫ് യു.എസിന് മറുപടി നൽകി.

വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്നും അമേരിക്കയുടെ ഭാഗത്തുനിന്ന് എന്തെങ്കിലും വർധിത നടപടി ഉണ്ടായാൽ അതിന് ശക്തമായ തിരിച്ചടി നൽകാൻ ഇറാൻ സൈന്യം പൂർണസജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ചർച്ചകൾ ആരംഭിക്കുന്നതിന് തൊട്ടുമുൻപാണ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിലൂടെവീണ്ടും ഇറാനെതിരെ ഭീഷണി മുഴക്കിയത്. ലെബനനിൽ ഇറാൻ പിന്തുണയോടെ പ്രവർത്തിക്കുന്ന "വൻ പ്രതിഫലം പറ്റുന്ന പ്രോക്സികൾ" കുഴപ്പങ്ങൾ സൃഷ്ടിക്കുന്നത് ഉടൻ അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം കഴിഞ്ഞ ആഴ്ച നടത്തിയതിനെക്കാൾ ശക്തമായ ആക്രമണം ഇറാനെതിരെ അഴിച്ചുവിടുമെന്നുമായിരുന്നു ട്രംപിന്റെ വാക്കുകൾ.
ചർച്ചകൾക്ക് മുന്നോടിയായി ഇരുരാജ്യങ്ങളുടെയും പ്രതിനിധി സംഘങ്ങൾ തമ്മിൽ ഔദ്യോഗിക ഫോട്ടോ സെഷനും ഹസ്തദാന ചടങ്ങും സംഘടിപ്പിക്കാൻ തയ്യാറെടുപ്പുകൾ നടന്നിരുന്നു. എന്നാൽ ഇത് അമേരിക്കയുടെ "മാധ്യമ പ്രകടന"മാണെന്ന് ആരോപിച്ച് ഇറാൻ പ്രതിനിധികൾ ചടങ്ങിൽ നിന്ന് വിട്ടുനിന്നു. തുടർന്ന് ഇറാൻ സംഘം ചർച്ചാ മുറിയിൽ നിന്ന് അൽപസമയത്തേക്ക് പുറത്തേക്ക് പോയതായും അമേരിക്കൻ പക്ഷത്തോട് ഔദ്യോഗികമായി പ്രതിഷേധം രേഖപ്പെടുത്തിയതായും ഇറാൻ വൃത്തങ്ങൾ അറിയിച്ചു.
അതേസമയം സ്വിറ്റ്സർലൻഡിലെ ചർച്ചകൾ "താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ് എന്നും, എന്നാൽ പൂർണമായി അവസാനിച്ചിട്ടില്ലെന്നും ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് റോയിറ്റേഴ്സ് റിപ്പോർട്ടിൽ പറയുന്നു












Click it and Unblock the Notifications