ട്രംപ് പോയി ബൈഡന് വരുന്നു; മിഡില്‍ ഈസ്റ്റിലെ അമേരിക്കന്‍ നയത്തില്‍ പ്രതീക്ഷിക്കുന്നത് വലിയ മാറ്റം
നിരന്തരം തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്ന രാജ്യങ്ങള്‍ അനുരഞ്ജനത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന കാഴ്ചയാണ് മിഡില്‍ ഈസ്റ്റില്‍ ഇപ്പോള്‍ കാണാന്‍ കഴിയുന്നത്. സൗദിയുടെ നേതൃത്വത്തിലുള്ള അറബ് രാജ്യങ്ങളുടെ കൂട്ടായ്മ മൂന്നര വർഷത്തെ ഖത്തർ നിരോധനം അവസാനിപ്പിച്ചു. വർഷങ്ങളായി ഉണ്ടായ സംഘർഷങ്ങൾക്ക് ശേഷം ഫ്രാൻസ്, ഗ്രീസ്, ഇസ്രായേൽ, ഈജിപ്ത്, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, സൗദി അറേബ്യ എന്നിവരുമായി തുർക്കി പുതിയ ബന്ധങ്ങള്‍ തേടന്നു. ഈജിപ്തും ജോർദാനും ഫ്രാൻസും ജർമ്മനിയും ഇസ്രായേലും ഫലസ്തീനികളും തമ്മിലുള്ള പുതിയ സമാധാന ചർച്ചകൾക്കായി സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നു. എന്നിങ്ങനെ ഇറാന് ഒഴികേയുള്ള മിഡില്‍ ഈസ്റ്റില്‍ ഉടനീളം സമാധാനത്തിന്റെ അന്തരീക്ഷം തിരികെ വരുന്നതിന്റ സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിന് മറ്റ് അറബ് രാജ്യങ്ങളും യുഎഇ, ബഹ്റൈൻ, മൊറോക്കോ, സുഡാൻ എന്നിവരുടെ പാത പിന്തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒമാനും ഖത്തറും ആണ് ഇസ്രായേലുമായുള്ള ബന്ധത്തിന് കൂടുതല്‍ താല്പര്യം കാണിക്കുന്ന മറ്റ് രാജ്യങ്ങള്‍. ഗസ്സയിലെ ഹമാസ് പോലും റമല്ലയിലെ ഫത്താ നേതൃത്വത്തിലുള്ള പലസ്തീൻ അതോറിറ്റിയുമായുള്ള ചര്‍ച്ചകള്‍ക്കും അവസരം തുറന്നിട്ടുണ്ട്.
അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന് ഔദ്യോഗികമായി സ്ഥാനമേല്‍ക്കുന്നതിന് മുമ്പാണ് ഇത്തരമൊരു രാഷ്ട്രീയ സാഹചര്യം മിഡില്‍ ഈസ്റ്റില്‍ ഉയര്‍ന്ന് വരുന്നത് എന്നതാണ് ശ്രദ്ധേയം. ട്രംപിന്റെ കാലഘട്ടത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ സാഹചര്യമായിരിക്കും ബൈഡന് കാലഘട്ടത്തില്‍ ഉണ്ടാവുകയെന്ന ശക്തമായ സൂചനയാണ് ഇത് നല്‍കുന്നത്. മിഡില്‍ ഈസ്റ്റിലെ പ്രശ്നങ്ങളില്‍ നിരന്തരം ഇടപെടുന്ന പരമ്പരാഗത സമീപനം തന്നെയായിരുന്നു ട്രംപും സ്വീകരിച്ച് വന്നത്. എന്നാല്‍ വിദൂര ദേശങ്ങളിലെ പുരാതന സംഘർഷങ്ങൾ പരിഹരിക്കേണ്ടത് യുഎസ് സൈനികരുടെ കടമയല്ല എന്ന വിമര്‍ശനവും ഈ കാലഘട്ടത്തില്‍ ശക്തമായി ഉയര്‍ന്നു വന്നു.
ട്രംപ് അധികാരമേല്‍ക്കുമ്പോള്‍ തന്നെ ഈ പ്രദേശത്ത് യുദ്ധങ്ങൾ നടന്നിരുന്നുവെങ്കിലും, അമേരിക്കൻ അശ്രദ്ധ, സംഘർഷങ്ങൾ രൂക്ഷമാക്കാൻ ഇടയാക്കി. എന്നാല്‍ ബൈഡന് വരുന്നതോടെ മേഖലയിലെ അമേരിക്കന്‍ ഇടപെടലില്‍ വലിയ മാറ്റം ഉണ്ടാവുമെന്നാണ് ഇറാന് ഉള്‍പ്പടെ വിശ്വസിക്കുന്നത്. പ്രധാന കാബിനറ്റ് പദവികളിലേക്ക് മിഡിൽ ഈസ്റ്റില്‍ പരിചയമുള്ള ഉദ്യോഗസ്ഥരെ ബൈഡന് തെരഞ്ഞെടുത്തും പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നു. ആന്റണി ബ്ലിങ്കൻ (സ്റ്റേറ്റ് സെക്രട്ടറി ), ലോയ്ഡ് ഓസ്റ്റിൻ (പ്രതിരോധ സെക്രട്ടറിയുടെ) ജേക്ക് സള്ളിവൻ (ദേശീയ സുരക്ഷാ ഉപദേഷ്ടാവ്) എന്നിവരെല്ലാം മിഡില്‍ ഇസ്റ്റില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ളവരാണ്.
നിലവിലുള്ള എല്ലാ പ്രശ്നങ്ങളും ബൈഡന്റെ സത്യപ്രതിജ്ഞയോടെ അവസാനിക്കില്ലെങ്കിലും അദ്ദേഹം മിഡില്‍ ഈസ്റ്റില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കൂടിയാണ് മേഖലയിലെ രാജ്യങ്ങള്‍ കൂടുതല്‍ സൗഹാര്‍ദ്ദപരമായ സമീപനത്തിലേക്ക് മാറുന്നത്.
Recommended Video