മുന്നറിപ്പ് കിട്ടിയത് 12 തവണ, എല്ലാം അവഗണിച്ച് ട്രംപ്; കാത്തിരുന്നത് അത്ഭുതത്തിനായി
ന്യൂയോര്‍ക്ക്: ലോകത്തെ കൊറോണ വൈറസ് രോഗികളുടെ മൂന്നിലൊന്നിനടുത്താണ് അമേരിക്കയിലുള്ളത്. ഇരുന്നൂറിലേറെ രാജ്യങ്ങളിലായി 3,186,458 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ അമേരിക്കയിലെ രോഗികളുടെ എണ്ണം 1,048,834 ആണ്. ഇതില്‍ 60495 പേര്‍ക്കാണ് ഇതിനോടകം ജീവന് നഷ്ടമായത്. പ്രതിരോധ നടപടികളില്‍ തുടക്കത്തില്‍ സംഭവിച്ച പാളിച്ചകളാണ് അമേരിക്കയിലെ സ്ഥിതി ഇത്ര ഗുരുതരമാക്കിയതാണെന്ന വിമര്‍ശനം ശക്തമാണ്.
വിമര്‍ശനങ്ങളെ ഡൊണാള്‍ഡ് ട്രംപ് തള്ളിക്കളഞ്ഞെങ്കിലും ഇതിന് ശക്തിപകരുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..
ചാരസംഘടന
ചൈനയില്‍ കൊറോണ വൈറസ് രൂക്ഷമായപ്പോള്‍ തന്നെ ഡൊണാള്‍ഡ് ട്രംപിന് ചാരസംഘടനയായ സിഐഎ മുന്നറിയിപ്പ് നല്‍കിയിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഒന്നും രണ്ടും തവണയല്ല, പന്ത്രണ്ട് തവണയാണ് ചാരസംഘടന പ്രസിഡന്റിന് മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ ട്രംപ് ഇവയെ അവഗണിച്ചെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.
ജനുവരിയിലും ഫെബ്രുവരിയിലും
വിവിധ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അമേരിക്കന്‍ മാധ്യമമായ വാഷിംങ്ടണ്‍ പോസ്റ്റാണ് ഈ റിപ്പോര്‍ട്ട് പുറത്തു വിട്ടത്. ജനുവരിയിലും ഫെബ്രുവരിയിലുമാണ് സിഐഎ ട്രംപിന് മുന്നറിയിപ്പ് നല്‍കിയത്. ദിവസവും നല്കുന്ന സ്ഥിതിവിവര സെഷനിലാണ് ഈ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നതെന്നും എന്നാല്‍ ഇവ ട്രംപ് അവഗണിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വിവരങ്ങള്‍ മറയ്ക്കുന്നു
വൈറസ് വലിയ തോതില്‍ പടര്‍ന്നു കൊണ്ടിരിക്കുകയാണ്, എന്നാല്‍ ചൈന ഈ വിവരങ്ങള്‍ മറയ്ക്കുകയാണെന്നും പകർച്ചവ്യാധിയായി മാറി മരണസംഖ്യ ഉയർത്തുമെന്നും ആഴ്ചകളോളം പിഡിബി (പ്രസിഡന്റ് ഡെയ്ലി ബ്രീഫ്) യില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്നാണ് വിവരം. രാജ്യത്തിനകത്തേയും പുറത്തേയും വിവിധ കാര്യങ്ങളെ കുറിച്ചും സുരക്ഷാ ഭീഷണികളെക്കുറിച്ചും ദിവസവും പ്രസിഡന്റിനെ അറിയിക്കുന്ന സെഷനാണിത്.
അവഗണന
കൊറോണ വൈറസിന്റെ വ്യാപനം രാഷ്ട്രീയവും സാമ്പത്തികമായും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ചാരസംഘടന പ്രസിഡന്റിന് വിവരം നല്‍കിയിട്ടുണ്ട്. എന്നാല്‍ തുടക്കത്തില്‍ ഇതിനെയൊക്കെ ട്രംപ് അവഗണിച്ചു. ജനുവരി അവസാനം മാത്രമായിരുന്നു കൊറോണ വൈറസ് വ്യാപനത്തില്‍ നിര്‍ണ്ണായകമായൊരു തീരുമാനം വൈറ്റ് ഹൗസിന്റെ ഭാഗത്ത് നിന്നുമുണ്ടായത്.
നടപടി
അമേരിക്കയ്ക്കും ചൈനയ്ക്കും ഇടയിലെ യാത്ര നിരോധിച്ചതായിരുന്നു ആ നടപടി. എന്നാല്‍ പിന്നീടും വൈറസിന്റെ ഭീഷണിയെ കുറച്ചു കാണുന്ന തരത്തിലായിരുന്നു ഫെബ്രുവരിയില്‍ ട്രംപ് സംസാരിച്ചത്. വൈറസിന്റെ വ്യാപനം ദിവസങ്ങള്‍ക്കുള്ളില്‍ കുറയുമെന്നും രോഗബാധിതരുടെ എണ്ണം പൂജ്യത്തിലേക്ക് എത്തുമെന്നുമായിരുന്നു ഫെബ്രുവരി 26 ന് അദ്ദേഹം പറഞ്ഞത്.
അദ്ഭുതം പോലെ
ഒരു അദ്ഭുതം പോലെ രാജ്യത്ത് നിന്നും വൈറസ് അപ്രത്യക്ഷമാകുമെന്നായിരുന്നു പിറ്റേദിവസം അദ്ദേഹം പറഞ്ഞത്. എന്നാല്‍ വൈറസിനെ പ്രതിരോധിക്കുന്നതില്‍ നിര്‍ണ്ണായകമായ തീരുമാനങ്ങല്‍ സ്വീകരിക്കേണ്ട സമയങ്ങളില്‍ വൈറസിനെ അവഗിണിക്കാനാണ് ട്രംപ് സമയം ചിലവഴിച്ചതെന്നാണ് വിമര്‍ശനം. സമാധാനത്തോടെയിരിക്കു, വൈറസ് പെട്ടെന്നു പൊയ്ക്കൊള്ളുമെന്നായിരുന്നു മാര്‍ച്ച് 10 നും ട്രംപ് പറഞ്ഞത്.
ബിജെപി സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നു , പ്രധാനമന്ത്രിയുടെ സഹായം തേടി ഉദ്ധവ് താക്കറെ !