കാനഡയ്ക്കും മെക്സിക്കോയ്ക്കും തീരുവ ചുമത്തി ട്രംപ്; കാനഡയ്ക്ക് പിന്നാലെ മറുപടിയുമായി ചൈനയും
കാനഡയ്ക്കും മെക്സിക്കോയ്ക്കും മേൽ യുഎസ് ചുമത്തിയ ഇറക്കുമതി തീരുവ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇരുരാജ്യങ്ങൾക്കും 25 ശതമാനം തീരുവയാണ് ചുമത്തിയത്. നേരത്തേ നിശ്ചയിച്ചതാണ് ഇക്കാര്യമെന്നും അതിൽ നിന്ന് പിന്നോട്ടില്ലെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.
അധികാരത്തിലേറിയതിന് തൊട്ട് പിന്നാലെയായിരുന്നു കാനഡ മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് ട്രംപ് തീരുവ ഏർപ്പെടുത്തിയത്. അനധികൃത കുടിയേറ്റം, ലഹരിക്കെതിരായ നടപടികൾ എന്നിവയിൽ ഇരുരാജ്യങ്ങളും വിട്ടുവീഴ്ച നടത്തിയെന്നും യുഎസിന്റെ നിർദ്ദേശങ്ങൾ പാലിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ചൈനയ്ക്കും 10 ശതമാനവും അധിക താരിഫ് പ്രഖ്യാപിച്ചിരുന്നു.

എന്നാൽ മെക്സിക്കോയും കാനഡയും നികുതി ഒഴിവാക്കണമെന്ന് യുഎസിനോട് അഭ്യർത്ഥിച്ചു. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയ്ൻബോമും ട്രംപുമായി നേരിട്ട് സംസാരിക്കുകയും അതിർത്തി സുരക്ഷ മെച്ചപ്പെടുത്തുന്നതിന് ഇരുരാജ്യങ്ങളും പുതിയ പദ്ധതികൾ തയ്യാറാക്കുമെന്ന് ട്രംപിന് ഉറപ്പുനൽകുകയും ചെയ്തു. ഇതോടെ തീരുവ 30 ദിവസത്തേക്ക് താത്കാലികമായി മരവിപ്പിച്ചിരുന്നു. എന്നാൽ തീരുമാനത്തിൽ മാറ്റമില്ലെന്നും ഇരുരാജ്യങ്ങളും തീരുവ നൽകണമെന്നും ട്രംപ് കഴിഞ്ഞ ദിവസം നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അതേസമയം തീരുവ നടപ്പാക്കാനുള്ള തീരുമാനം കനത്ത പണപ്പെരുപ്പത്തിലേക്ക് നയിക്കുമെന്നും അയൽരാജ്യങ്ങളുമായി പതിറ്റാണ്ടുകളായി നിലനിൽക്കുന്ന വ്യാപാര ബന്ധങ്ങളെ തകിടം മറിക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി. അതിനിടെ യുഎസ് നടപടിക്ക് നാണയത്തിൽ തന്നെ മറുപടി നൽകിയിരിക്കുകയാണ് കാനഡയും ചൈനയും. യുഎസിസ്‍ നിന്നുള്ള 107 ബില്യൺ ഉത്പന്നങ്ങൾക്ക് തങ്ങളും തീരുവ ചുമത്തുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രതികരിച്ചു. ഈ അന്യായ നടപടിക്ക് കാനഡ മറുപടി നൽകാതിരിക്കില്ലെന്നും ട്രൂഡോ പറഞ്ഞു.
30 ബില്യൺ കനേഡിയൻ ഡോളർ (20.6 ബില്യൺ ഡോളർ) മൂല്യമുള്ള യുഎസ് ഉത്പന്നങ്ങൾക്ക് 25 ശതമാനം തീരുവ ഏർപ്പെടുത്തും. ഇന്ന് അർധരാത്രി മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. മൂന്ന് ആഴ്ചയ്ക്കുള്ളിൽ, കാറുകൾ, ട്രക്കുകൾ, സ്റ്റീൽ, അലുമിനിയം എന്നിവയുൾപ്പെടെ 125 ബില്യൺ കനേഡിയൻ ഡോളർ വിലവരുന്ന സാധനങ്ങൾക്ക് 25% തീരുവ ഏർപ്പെടുത്തും. യുഎസ് തങ്ങളുടെ തീരുമാനത്തിൽ നിന്നും പിന്നോട്ട് പോകാതെ തങ്ങളും തീരുവയുടെ കാര്യത്തിൽ പിന്നോട്ടില്ലെന്ന് ട്രൂഡോ പറഞ്ഞു. കടംപിടുത്തം യുഎസ് തുടർന്നാൽ മറ്റ് പ്രവിശ്യകളുമായി ആലോചിച്ച് കൂടുതൽ കടുത്ത നടപടികൾ തങ്ങളും കൈക്കൊള്ളുമെന്നും ട്രൂഡോ വ്യക്തമാക്കി.
അതേസമയം ചൈനയും യുഎസിന് മറുപടി നൽകി. യുഎസിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് പത്ത് ശതമാനം തീരുവ ചുമത്തുമെന്ന് ചൈനയും പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications