കൊറിയന്‍ നേതാക്കള്‍ തമ്മില്‍ അതിര്‍ത്തിയില്‍ അപ്രതീക്ഷിത കൂടിക്കാഴ്ച; വീണ്ടും വാക്കുമാറി ട്രംപ്- കിമ്മിനെ കാണും
പ്യോംഗ്യാംഗ്: ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നും അപ്രതീക്ഷിതമായി അതിര്‍ത്തി ഗ്രാമത്തില്‍ അപ്രതീക്ഷിത കൂടിക്കാഴ്ച നടത്തി. ഇരുകൊറിയകളും തമ്മിലുള്ള ശാശ്വത സമാധാനത്തിന് അടുത്തമാസം സിംഗപ്പൂരില്‍ നടക്കുന്ന കിം-ട്രംപ് കൂടിക്കാഴ്ച വഴിയൊരുക്കുമെന്ന് മൂണ്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൊറിയന്‍ ഉപദ്വീപിനെ പൂര്‍ണമായും ആണവ വിമുക്തമാക്കാന്‍ കൂടിക്കാഴ്ചയില്‍ കിം സമ്മതിച്ചതായും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റുമായുള്ള കിമ്മിന്റെ കൂടിക്കാഴ്ച നടക്കില്ലെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ നാടകീയമായിട്ടായിരുന്നു ഇരുകൊറിയന്‍ നേതാക്കളും അതിര്‍ത്തി ഗ്രാമമായ പന്മുജോമില് രണ്ട് മണിക്കൂര്‍ നേരം കൂടിക്കാഴ്ച നടത്തിയത്.
ഇതോടെ ട്രംപും കിമ്മും തമ്മിലുള്ള കൂടിക്കാഴ്ച നേരത്തേ നിശ്ചയിച്ച പ്രകാരം സിംഗപ്പൂരില്‍ വച്ച് ജൂണ്‍ 12ന് തന്നെ നടക്കുമെന്ന പ്രതീക്ഷകള്‍ക്ക് ആക്കംകൂടി. ട്രംപുമായുള്ള കൂടിക്കാഴ്ച നടക്കുമെന്ന് തന്നെയാണ് തന്റെ പ്രതീക്ഷയെന്ന് കിമ്മും പ്രസ്താവനയില്‍ അറിയിച്ചു. അതിനിടെ, ഉത്തരകൊറിയയുടെ ശത്രുതാപരമായ സമീപനങ്ങള്‍ കാരണം ചര്‍ച്ചയില്‍ നിന്ന് പിന്മാറുന്നതായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പൊടുന്നനെ വാക്കുമാറി. ഉത്തരകൊറിയയുമായുള്ള ഉച്ചകോടിയുമായി മുന്നോട്ടുപോവുകയാണെന്ന് വൈറ്റ് ഹൗസില്‍ വച്ച് ട്രംപ് പറഞ്ഞു. സിംഗപ്പൂരില്‍ വച്ച് ജൂണ്‍ 12ന് നടക്കാനിരുന്ന കൂടിക്കാഴ്ചയില്‍ മാറ്റമില്ലെന്നും അദ്ദേഹം അറിയിച്ചു. ഉത്തരകൊറിയന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയുടെ ഫലമായാണ് തീരുമാനം മാറ്റിയതെന്നാണ് സൂചന.
ആണവ നിരായുധീകരണത്തെ കുറിച്ച് അമേരിക്കയും ഉത്തരകൊറിയയും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങളാണ് പുതിയ സംഭവവികാസങ്ങള്‍ക്ക് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. പൂര്‍ണമായ ആണവ നിരായുധീകരണത്തിന്റെ കാര്യത്തില്‍ ഉത്തരകൊറിയയില്‍ നിന്ന് കൃത്യമായി ഉറപ്പുലഭിക്കാത്തതാണത്രെ കാരണം. ഇക്കാര്യത്തില്‍ വരുംദിനങ്ങളില്‍ കൂടുതല്‍ വ്യക്തത വരുമെന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പ്രത്യാശ പ്രകടിപ്പിച്ചു. ഉത്തരകൊറിയ തങ്ങളുടെ എല്ലാ ആണവ കേന്ദ്രങ്ങളും പൂര്‍ണമായും എന്നെന്നേക്കുമായും അടച്ചുപൂട്ടണമെന്നാണ് അമേരിക്കയുടെ ആവശ്യം. എന്നാല്‍ ഇക്കാര്യത്തില്‍ അമേരിക്കയ്ക്ക് കൃത്യമായ ഉറപ്പ് ഇതുവരെ ലഭിച്ചിട്ടില്ല. അതേസമയം പകരമായി അമേരിക്കയില്‍ നിന്ന് ലഭിച്ച ഉറപ്പുകള്‍ പാലിക്കപ്പെടുമോ എന്ന കാര്യത്തില്‍ ഉത്തരകൊറിയയ്ക്കും സംശയങ്ങളുണ്ടെന്നും മൂണ്‍ അഭിപ്രായപ്പെടുകയുണ്ടായി.