സമാധാനം ഉറപ്പുവരുത്തി ഉന്നും ട്രംപും! കരാറിൽ ഒപ്പുവച്ചു... വൈറ്റ് ഹൗസിലേക്ക് ക്ഷണം...
കരാറിലെ ഉള്ളടക്കത്തെ സംബന്ധിച്ച് വിശദീകരിക്കാൻ ഇരു രാഷ്ട്രത്തലവന്മാരും തയ്യാറായില്ല.
സിംഗപ്പൂർ: ഉത്തരകൊറിയൻ മേധാവി കിം ജോങ് ഉന്നും, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച അവസാനിച്ചു. ആണവനിരായുധീകരണം ഉൾപ്പെടെ സമാധാനം ഉറപ്പുവരുത്തുന്ന പലകാര്യങ്ങളും ചർച്ച ചെയ്തശേഷമാണ് ചരിത്രപരമായ കൂടിക്കാഴ്ച അവസാനിച്ചത്. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരു രാജ്യങ്ങളും സമാധാന കരാറിൽ ഒപ്പുവച്ചു. എന്നാൽ കരാറിലെ ഉള്ളടക്കത്തെ സംബന്ധിച്ച് വിശദീകരിക്കാൻ ഇരു രാഷ്ട്രത്തലവന്മാരും തയ്യാറായില്ല.
ഉത്തരകൊറിയയിലെ ആണവനിരായുധീകരണ പ്രവർത്തനങ്ങൾ എത്രയും പെട്ടെന്ന് ആരംഭിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. സിംഗപ്പൂരിലെ കൂടിക്കാഴ്ച ചരിത്രപരമായ സംഭവമാണെന്നും, മുമ്പ് കഴിഞ്ഞതെല്ലാം മറക്കാമെന്നുമായിരുന്നു കിം ജോങ് ഉന്നിന്റെ പ്രതികരണം. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ലോകം വലിയ മാറ്റങ്ങൾ ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വൈറ്റ് ഹൗസിലേക്ക്....
ഉത്തരകൊറിയയുമായി പ്രത്യേക ബന്ധം ഉടലെടുത്തുവെന്നായിരുന്നു ഡൊണാൾഡ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്. ഉത്തരകൊറിയയുമായും കിം ജോങ് ഉന്നുമായുള്ള ഈ ബന്ധം ഏറെ വ്യത്യസ്തത നിറഞ്ഞതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തെ ഏറ്റവും വലിയ പ്രശ്നത്തിൽ ഞങ്ങളെടുത്ത തീരുമാനം കണ്ട് ജനങ്ങൾ സന്തോഷിക്കുമെന്നും ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസിലേക്ക് കിമ്മിനെ ക്ഷണിക്കുമോ എന്ന ചോദ്യത്തിന് തീർച്ചയായും ക്ഷണിച്ചിരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

മികച്ചതായി...
കിമ്മുമായുള്ള കൂടിക്കാഴ്ച പ്രതീക്ഷിച്ചതിലും മികച്ചതായെന്നും ഡൊണാൾഡ് ട്രംപ് പറഞ്ഞു. മണിക്കൂറുകൾ നീണ്ടുനിന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും സമാധാന കരാറിൽ ഒപ്പുവച്ചു. ഇതിനുശേഷമാണ് രണ്ട് പേരും മാധ്യമങ്ങൾ മുന്നിലെത്തിയത്. ശേഷം ഇരുവരും ഒരുമിച്ച് ഉച്ചഭക്ഷണം കഴിച്ചു. ഉത്തരകൊറിയൻ, അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥരും ഇവരോടൊപ്പമുണ്ടായിരുന്നു.

റിസോർട്ടിൽ...
ഉച്ചഭക്ഷണത്തിന് ശേഷം ഇരുവരും ഡൊണാൾഡ് ട്രംപിന്റെ ഔദ്യോഗിക വാഹനത്തിന് സമീപത്തേക്ക് പോയി. ദി ബീസ്റ്റ് എന്ന വിളിപ്പേരുള്ള ലിമോസിൻ കാറിന്റെ ഉൾവശം ഡൊണാൾഡ് ട്രംപ് കിമ്മിന് വിശദമായി കാണിച്ചുകൊടുത്തു. സിംഗപ്പൂരിലെ സെന്റോസ ദ്വീപിലാണ് ചരിത്ര കൂടിക്കാഴ്ച നടന്ന കാപ്പല്ലെ ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. റിസോർട്ട് ദ്വീപായ സെന്റോസയിൽ നിരവധി ആഢംബര ഹോട്ടലുകളും, കാസിനോകളും യൂണിവേഴ്സൽ സ്റ്റുഡിയോസിന്റെ തീം പാർക്കുകളും പ്രവർത്തിക്കുന്നുണ്ട്.

നയതന്ത്രസംഘവും...
നാല് പേരടങ്ങുന്ന നയതന്ത്രസംഘവും ഇരു രാഷ്ട്രത്തലവന്മാർക്കൊപ്പം സിംഗപ്പൂരിലെത്തിയിരുന്നു. ട്രംപ്-കിം സൗഹൃദ കൂടിക്കാഴ്ചയ്ക്ക് ശേഷം നയതന്ത്രതലത്തിലുള്ള കൂടിക്കാഴ്ചയും നടന്നു. വിദേശകാര്യ സെക്രട്ടറി പോംപയോ, സെക്കൻഡ് ചീഫ് ഓഫ് സ്റ്റാഫ് ജോൺ കെല്ലി, സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോൾട്ടൺ, വൈറ്റ് ഹൗസ് ഓപ്പറേഷൻസ് മേധാവി ജോ ഹാഗിൻ എന്നിവരാണ് അമേരിക്കൻ സംഘത്തിലുള്ളത്. ഉത്തരകൊറിയൻ വിദേശകാര്യ മന്ത്രി റീ യോങ് ഹോ, കൊറിയൻ വർക്കേഴ്സ് പാർട്ടി പ്രതിനിധി കിം യോങ് ചോൾ, കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ചോങ്, വിദേശകാര്യ സെക്രട്ടറി ചോ സോൻ ഹൂയ് എന്നിവർ കിമ്മിനോടൊപ്പവുമുണ്ട്.

ഫോണിൽ പോലും...
1950 മുതൽ 53 വരെ നീണ്ടുനിന്ന കൊറിയൻ യുദ്ധത്തിന് പിന്നാലെയാണ് അമേരിക്കയും ഉത്തരകൊറിയയും തമ്മിൽ കടുത്ത ശത്രുത ഉടലെടുത്തത്. ഇരു രാജ്യങ്ങളിലെയും തലവന്മാർ ഇതുവരെ ഒരു കൂടിക്കാഴ്ച പോലും നടത്തിയിട്ടില്ല. ഒരു ഫോൺ സംഭാഷണം പോലും ഇരുരാജ്യങ്ങൾക്കുമിടയിൽ ഉണ്ടായിട്ടില്ല. ഇതുകൊണ്ടെല്ലാമാണ് സിംഗപ്പൂരിലെ കൂടിക്കാഴ്ചയെ ചരിത്രകൂടിക്കാഴ്ചയെന്ന് വിശേഷിപ്പിക്കുന്നത്.


Click it and Unblock the Notifications