ട്രംപിന്റെ റാലികൾ 30,000 കൊവിഡ് കേസുകൾക്കും 700 മരണങ്ങൾക്കും കാരണമായി; പുതിയ പഠനം
വാഷിങ്ടൺ; ട്രംപിന്റെ റാലികൾ അമേരിക്കയിൽ കൊവിഡ് വ്യാപനത്തിന് കാരണമായെന്ന് പഠനം. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുത്ത 18 തിരഞ്ഞെടുപ്പ് റാലികളിൽ നിന്ന് 30,000 ത്തിലധികം കൊറോണ വൈറസ് കേസുകൾ ഉണ്ടായതായും 700 ലധികം മരണങ്ങൾക്ക് കാരണമായതായുമാണ് കണ്ടെത്തൽ. സ്റ്റാൻഫോർഡ് സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കൊവിഡ് വ്യാപനത്തിൽ വലിയ ഗ്രൂപ്പ് മീറ്റിങ്ങുകളുടെ സ്വാധീനം; ട്രംപ് റാലികൾ എന്ന തലക്കെട്ടിലാണ് പഠനം നടത്തിയിരിക്കുന്നത്.ജൂൺ 20നും സപ്റ്റംബർ 22 നും ഇടയിൽ നടന്ന ട്രംപ് റാലിയിൽ നിന്ന് ഏകദേശം 30,000 കൊവിഡ് കേസുകൾ സ്ഥിരീകരിച്ചെന്നും 700 ഓളം മരണങ്ങൾ റിപ്പോർട്ട് ചെയ്തെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. അതേസമയം റാലികളിൽ പങ്കെടുത്തവർക്ക് മാത്രമല്ല കൊവിഡ് ബാധിച്ചതെന്നും പഠനത്തിൽ പറയുന്നു.
വലിയ ഗ്രൂപ്പ് ഒത്തുചേരലുകളിൽ കൊവിഡ്-19 ന്റെ സംക്രമണത്തിന്റെ അപകടസാധ്യത സംബന്ധിച്ച പൊതുജനാരോഗ്യ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പുകളെയും ശുപാർശകളെയും പിന്തുണയ്ക്കുന്നതാണ് പഠനത്തിലെ കണ്ടെത്തലുകളെന്ന് ഗവേഷകർ പറയുന്നു. പ്രത്യേകിച്ച് സാമൂഹിക അകലം ഉൾപ്പെടെയുള്ളവ പാലിക്കാതെ നടത്തുന്ന റാലികൾ. മാസ്ക് ധരിക്കാതെയോ സാമൂഹിക അകലം പാലിക്കാതെയോ നടത്തുന്ന വലിയ പരിപാടികൾ കൊവിഡ് വ്യാപനം വേഗത്തിലാക്കുമെന്ന് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) മുന്നറിയിപ്പ് നൽകിയിരുന്നു. ഇത്തരം ഒത്തുചേരലുകൾ സൂപ്പർ സ്പ്രഡിന് കാരണമായേക്കുമെന്നും പകർച്ചവ്യാധിയെ നിയന്ത്രിക്കാനുള്ള ശ്രമങ്ങളെ ശക്തമായി ഇത് ദുർബലപ്പെടുത്തുമെന്നും സിഡിഎസ് ചൂണ്ടിക്കാട്ടുന്നു.
ആയിരത്തലിധികം പേരാണ് കൊവിഡ് മാർഗനിർദ്ദേശങ്ങൾ പാലിക്കാതെ ട്രംപിന്റെ റാലികളിൽ പങ്കെടുത്തതെന്ന് പഠനത്തിൽ പറയുന്നു.ട്രംപ് റാലികളിൽ പലപ്പോഴും അനുയായികൾ മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമാണ് പങ്കെടുത്തതെന്ന വിമർശനം ശക്തമായിരുന്നു. ട്രംപ് തന്നെ കൊവിഡിനെ നിസാരവത്കരിക്കുന്ന സമീപനമാണ് സ്വീകരിച്ചിരുന്നത്.
രോഗം സ്ഥിരീകരിച്ചതിന് തൊട്ട് പിന്നാലെ മാസ്ക് പോലും ധരിക്കാതെ കാറിൽ അനുയായികളെ അഭിസംബോധന ചെയ്യാൻ ട്രംപ് ഇറങ്ങിയത് വിവാദത്തിന്കാരണമായിരുന്നു. അമേരിക്കയിൽ ഇതുവരെ 8.7 മില്യൺ ജനങ്ങൾക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്. ഇതുവരെ 225,000 പേർക്കാണ് ജീവഹാനി സംഭവിച്ചത്.