യുഎസ്സിന്റെ നാല് എംബസികള്‍ സുരക്ഷിതമല്ലെന്ന് ട്രംപ്... ഇറാന്‍ ഏത് സമയത്തും ആക്രമിക്കാം!!
വാഷിംഗ്ടണ്‍: ഖാസിം സുലൈമാനി വധത്തില്‍ പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാകുമെന്ന സൂചന നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസ്സിന്റെ നാല് എംബസികള്‍ സുരക്ഷിതമല്ലെന്നും, ഏത് നിമിഷവും ഇറാന്‍ ആക്രമിക്കുമെന്നുമാണ് ട്രംപ് വെളിപ്പെടുത്തുന്നത്. കൂടുതല്‍ ഉപരോധങ്ങള്‍ക്ക് യുഎസ് ഒരുങ്ങുന്നതിന് പിന്നാലെയാണ് ഈ നീക്കം. കഴിഞ്ഞ ദിവസം യുഎസ്സിനെ സഹായിച്ചത് ആരൊക്കെയാണെന്ന കാര്യത്തിലും ഇറാന് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ട്.
ഖാസിം സുലൈമാനിയെ വധിക്കാന്‍ ഇറാഖില്‍ നിന്നും സിറിയയില്‍ നിന്നും ചാരന്‍മാരുടെ സഹായം യുഎസ്സിന് ലഭിച്ചെന്നാണ് വിവരങ്ങള്‍. ഇതിന് പിന്നാലെയാണ് അമേരിക്കയ്‌ക്കെതിരെ കൂടുതല്‍ ആക്രമണത്തിന് ഇറാന്‍ ശ്രമിക്കുന്നത്. ആണവക്കരാറില്‍ നിന്ന് ഇറാന്‍ പിന്‍മാറിയില്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ അവര്‍ ആണവശക്തികളായി മാറുമെന്ന മുന്നറിയിപ്പ് ഫ്രാന്‍സും നല്‍കിയിട്ടുണ്ട്. ഇതോടെ പശ്ചിമേഷ്യ പുതിയ പ്രശ്‌നങ്ങളിലേക്ക് നീങ്ങുകയാണ്.
ഭയന്ന് വിറച്ച് ട്രംപ്
ഇറാന്‍ യുഎസ് എംബസികളെ ലക്ഷ്യമിടുന്നുണ്ടെന്ന ഭയത്തിലാണ് ഡൊണാള്‍ഡ് ട്രംപ്. സുലൈമാനി വധത്തിന് പിന്നാലെ ബാഗ്ദാദിലെ എംബസികളെയാണ് ഇറാന്‍ ആക്രമിക്കാനായി ലക്ഷ്യമിടുന്നതെന്നും ട്രംപ് പറഞ്ഞു. അക്കാര്യം ഞാന്‍ വിശ്വസിക്കുന്നു. നാല് എംബസികളെയാണ് അവര്‍ വോട്ടമിട്ടിരിക്കുന്നതെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ ട്രംപിന്റെ വാദങ്ങള്‍ തെറ്റാണെന്ന് ഡെമോക്രാറ്റിക് സെനറ്റര്‍ ക്രിസ് മര്‍ഫി പറഞ്ഞു. കഴിഞ്ഞ ദിവസത്തെ വിശദമായ അന്വേഷണത്തില്‍ അത്തരം ആശങ്കകളുണ്ടെന്ന് റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും മര്‍ഫി വ്യക്തമാക്കി.
പുതിയ ഉപരോധങ്ങള്‍
ഇറാനെതിരെ പുതിയ ഉപരോധങ്ങള്‍ക്കാണ് ട്രംപ് ഒരുങ്ങുന്നത്. യുഎസ് ട്രൂപ്പുകളെ ഇറാന്‍ ആക്രമിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഉപരോധം വരുന്നത്. ഇക്കാര്യം ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മഞ്ചിന്‍ സ്ഥിരീകരിച്ചു. ഇറാന്റെ വാണിജ്യ മേഖലകളെയാണ് പുതിയ വ്യാപാരം ബാധിക്കുക. സ്റ്റീല്‍, ഇരുമ്പ് നിര്‍മാണം, തുടങ്ങി എട്ട് മേഖലകളെ ഇത് പ്രതിസന്ധിയിലാക്കും. അതേസമയം പുതിയ ഉപരോധം ഇറാനെ കൂടുതല്‍ പ്രകോപിപ്പിക്കുമെന്നാണ് സൂചന. യുഎസ് നേരത്തെ ഏര്‍പ്പെടുത്തിയ ഉപരോധത്തില്‍ സാമ്പത്തികമായി പ്രതിസന്ധിയിലാണ് ഇറാന്‍.
ഇറാഖില്‍ നിന്ന് സൈന്യം തിരിച്ചുവരില്ല
ഇറാഖിലെ സൈന്യത്തെ എന്ത് വന്നാലും തിരിച്ചുവിളിക്കില്ലെന്ന് യുഎസ് വ്യക്തമാക്കി. ഇറാഖിലേക്ക് പ്രതിനിധി സംഘത്തെ അയക്കുന്നുണ്ട്. എന്നാല്‍ സൈനിക പിന്‍മാറ്റം സംബന്ധിച്ച് യാതൊരു ചര്‍ച്ചയുമില്ല. ഇറാഖില്‍ സൈനിക സാന്നിധ്യം അത്യാവശ്യമാണ്. യുഎസ്സും ഇറാഖി സര്‍ക്കാരും തമ്മില്‍ ചര്‍ച്ച ആവശ്യമാണ്. പക്ഷേ അത് സുരക്ഷയില്‍ മാത്രമല്ല, സാമ്പത്തിക, നയതന്ത്ര സഖ്യത്തെ കുറിച്ചും ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കേണ്ടതെന്നും യുഎസ് പറഞ്ഞു.
ആണവക്കരാറുമായി ജര്‍മനി
ഇറാനുമായുള്ള ആണവക്കരാര്‍ ഇപ്പോഴും പ്രസക്തമാണെന്ന് ജര്‍മന്‍ വിദേശ കാര്യ മന്ത്രി ഹെയ്‌ക്കോ മാസ് പറഞ്ഞു. യൂറോപ്പ്യന്‍ യൂണിയന്‍ രാജ്യങ്ങളിലുള്ള മന്ത്രിമാര്‍ ഇക്കാര്യം ഉറപ്പാക്കണം. യൂറേനിയം സമ്പുഷ്ടീകരണത്തിലേക്ക് അവരെ തള്ളിയിടരുതെന്നും മാസ് പറഞ്ഞു. അതേസമയം ആണവായുധവുമായി ഇറാന്‍ മുന്നോട്ട് പോയാല്‍ അത് രണ്ട് വര്‍ഷത്തിനുള്ളില്‍ തന്നെ വിജയകരമായിരിക്കുമെന്ന് ഫ്രാന്‍സ് പറഞ്ഞു. അത് ഒരിക്കലും നല്ലതായിരിക്കില്ലെന്നും, വിയന്ന കരാറിന് യാതൊരു വിലയും ഇല്ലാതാവുമെന്നും ഫ്രാന്‍സ് വ്യക്തമാക്കി.
ആക്രമണം അറിഞ്ഞിരുന്നില്ലെന്ന് യുഎസ്
സുലൈമാനിയെ വധിക്കുന്നത് എപ്പോഴാണെന്നോ എങ്ങനെയാണെന്നോ യുഎസ് അറിഞ്ഞിരുന്നില്ലെന്ന് മൈക്ക് പോമ്പിയോ. ഖാസിം സുലൈമാനിയെ വധിക്കാം നിരവധി ആക്രമണങ്ങള്‍ പ്ലാന്‍ ചെയ്തിരുന്നു. ഇതില്‍ ഏതിലാണ് അദ്ദേഹം കൊല്ലപ്പെടുകയെന്ന് അറിയില്ലായിരുന്നു. എപ്പോഴാണ് ഈ ആക്രമണം നടക്കുകയെന്ന കാര്യത്തിലും വ്യക്തയില്ലായിരുന്നു. എന്നാല്‍ അദ്ദേഹത്തെ വധിക്കുമെന്ന കാര്യത്തില്‍ സംശയമില്ലായിരുന്നുവെന്നും പോമ്പിയോ പറഞ്ഞു.
ന്യായീകരിച്ച് സൗദി
സുലൈമാനിയെ വധിക്കാനുള്ള തീരുമാനത്തെ സൗദി സ്വാഗതം ചെയ്തു. ഇറാഖിന്റെ പരമാധികാരം സംരക്ഷിക്കുകയാണ് പ്രധാനം. അതിന് ആക്രമണം അനിവാര്യമായിരുന്നുവെന്നും സൗദി വിദേശകാര്യമന്ത്രി ആദില്‍ അല്‍ ജുബൈര്‍ പറഞ്ഞു. അതേസമയം അമേരിക്ക ഇറാഖില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കണമെന്ന് ഇറാഖി പ്രധാനമന്ത്രി ആദില്‍ അബ്ദുള്‍ മഹദി പറഞ്ഞു. എന്നാല്‍ യുഎസ് അനുകൂലമായിട്ടല്ല പ്രതികരിച്ചത്. പ്രതിനിധി സംഘം ഇറാഖിലെത്തുന്നുണ്ട്. നേരത്തെ ഇറാഖി പാര്‍ലമെന്റ് യുഎസ് സൈന്യം രാജ്യം വിടണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു.
സുലൈമാനി വധത്തില്‍ പുതിയ വഴിത്തിരിവ്... യുഎസ്സിനെ സഹായിച്ചത് ഇറാഖിലെയും സിറിയയിലെയും ചാരന്‍മാര്‍