ഫോട്ടോയ്ക്കായി മെലോണി കെഞ്ചിയെന്ന് ട്രംപ്; വായടപ്പിച്ച് മെലോണി, വാക്പോര് മുറുകുന്നു
ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിക്കെതിരായ വിമർശനം കടുപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫ്രാൻസിൽ നടന്ന ജി7 ഉച്ചകോടിക്കിടെ മെലോണി തന്നോടൊപ്പം ഫോട്ടോ എടുക്കാൻ വീണ്ടും വീണ്ടും ആവശ്യപ്പെട്ടിരുന്നുവെന്ന് ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു. ഇറ്റലിയിൽ ജനപ്രീതി ഇടിയുന്ന സാഹചര്യത്തിലാണ് മെലോണി ഇപ്പോൾ തന്നെ ലക്ഷ്യമിട്ട് വിമർശനവുമായി രംഗത്തെത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
അമേരിക്കയെ എതിർക്കുന്ന നിലപാട് സ്വീകരിച്ചതിനാലാണ് ഇറ്റലിയിൽ മെലോണിയുടെ ജനപ്രീതി കുറയുന്നതെന്നും ട്രംപ് പറഞ്ഞു. ഇറാൻ ആണവായുധം സ്വന്തമാക്കുന്നതോ വികസിപ്പിക്കുന്നതോ തടയാനുള്ള അമേരിക്കയുടെ ശ്രമങ്ങളെ മെലോണി പിന്തുണച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇറാന്റെ ആണവ പദ്ധതിക്കെതിരെ അമേരിക്ക സ്വീകരിച്ച നടപടികളിൽ ഇറ്റലി സഹകരിച്ചില്ലെന്നും ട്രംപ് വിമർശിച്ചു.

ഇറാനുമായുണ്ടായ സംഘർഷത്തിനിടെ അമേരിക്കയ്ക്ക് ഇറ്റലിയിലെ റൺവേകളോ സൈനിക താവളങ്ങളോ ഉപയോഗിക്കാൻ പോലും മെലോണി അനുമതി നൽകിയില്ല. അമേരിക്ക ഇറ്റലിയുടെയും മറ്റ് നാറ്റോ സഖ്യകക്ഷികളുടെയും സുരക്ഷയ്ക്കായി പ്രതിവർഷം നൂറുകണക്കിന് ബില്യൺ ഡോളർ ചെലവഴിക്കുന്നുണ്ടെങ്കിലും അതിന് അനുസരിച്ചുള്ള പിന്തുണ ഇറ്റലിയിൽ നിന്ന് ലഭിച്ചില്ലെന്നും അദ്ദേഹം വിമർശിച്ചു. തന്റെ ജനപ്രീതി വർധിപ്പിക്കാനാണ് മെലോണി ഇപ്പോൾ തനിക്കെതിരെ രംഗത്തെത്തുന്നതെന്നും ട്രംപ് പറഞ്ഞു. തനിക്കൊപ്പം സൗഹൃദം സ്ഥാപിക്കാനുള്ള ശ്രമമാണ് മെലോണി നടത്തുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.
അതേസമയം ട്രംപിന്റെ ആരോപണങ്ങൾക്ക് പിന്നാലെ ശക്തമായ മറുപടിയുമായി മെലോണിയും രംഗത്തെത്തി. ഒരു പ്രകോപനവുമില്ലാതെ നിരന്തരം നടത്തുന്ന ഇത്തരം വ്യക്തിപരമായ ആക്രമണങ്ങൾക്ക് യാതൊരു അർഥവുമില്ലെന്ന് അവർ പറഞ്ഞു. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു മെലോണിയുടെ പ്രതികരണം.
തന്റെ ജനപ്രീതി ട്രംപുമായുള്ള ബന്ധത്തെ ആശ്രയിച്ചുള്ളതല്ലെന്ന് മെലോണി പറഞ്ഞു. ഇറ്റലിയുടെ ദേശീയ താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള തന്റെ കഴിവിനെയും പ്രവർത്തനങ്ങളെയും അടിസ്ഥാനമാക്കിയാണ് ജനങ്ങൾ പിന്തുണ നൽകുന്നത്. ട്രംപുമായുള്ള സൗഹൃദം തന്റെ ജനപ്രീതിക്ക് ഗുണം ചെയ്തിട്ടില്ലെന്നും മെലോണി തുറന്നടിച്ചു.
"എന്റെ ജനപ്രീതി നിങ്ങളുടെ ആശങ്കയല്ല. നിങ്ങൾ നിങ്ങളുടെ ജനപ്രീതിയെക്കുറിച്ചാണ് ശ്രദ്ധിക്കേണ്ടത്," എന്നായിരുന്നു മെലോണിയുടെ പരിഹാസരൂപത്തിലുള്ള മറുപടി. ഇറ്റലിയുടെ താൽപര്യങ്ങൾ സംരക്ഷിക്കുകയെന്നത് തന്റെ കടമയാണെന്നും അത് തന്നെയാണ് താൻ ചെയ്തുകൊണ്ടിരിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
ഇതിന് മുൻപും ട്രംപ് മെലോണിയെ ലക്ഷ്യമിട്ട് സമാന പരാമർശങ്ങൾ നടത്തിയിരുന്നു. ഒരു ഇറ്റാലിയൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മെലോണി തന്നെ കാണാനും ഫോട്ടോ എടുക്കാനും അതിയായ താൽപര്യം പ്രകടിപ്പിച്ചിരുന്നുവെന്നാണ് അദ്ദേഹം അവകാശപ്പെട്ടത്. അവരുമായി സംസാരിക്കേണ്ട യാതൊരു ആവശ്യവുമില്ലായിരുന്നുവെന്നും, എന്നാൽ സഹതാപം തോന്നിയതിനാലാണ് സംസാരിച്ചതെന്നും ട്രംപ് പറഞ്ഞിരുന്നു.
"മെലോണി എനിക്കൊപ്പം ഒരു ചിത്രം എടുക്കാൻ അതിയായി ആഗ്രഹിച്ചു. ഞാൻ ഫോട്ടോ എടുക്കാൻ പോലും തയ്യാറായിരുന്നില്ല. പക്ഷേ എനിക്ക് അവരോട് സഹതാപം തോന്നി," എന്നായിരുന്നു ട്രംപിന്റെ പരാമർശം. തന്റെ കൂടെ സംസാരിക്കാൻ അവസരം ലഭിച്ചതിൽ മെലോണി സന്തോഷിച്ചിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.
ഈ പരാമർശങ്ങളാണ് മെലോണിയുടെ ശക്തമായ പ്രതികരണത്തിന് വഴിവെച്ചത്. ട്രംപിന്റെ വാദങ്ങൾ പൂർണമായും കെട്ടിച്ചമച്ചതാണെന്നും അവ കേട്ട് താൻ അമ്പരന്നുപോയെന്നും മെലോണി എക്സിലൂടെ പ്രതികരിച്ചു. അമേരിക്കയുടെ പ്രസിഡന്റ് സ്വന്തം സഖ്യകക്ഷികളെക്കുറിച്ച് ഇത്തരത്തിൽ സംസാരിക്കുന്നത് എന്തുകൊണ്ടാണെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും അവർ പറഞ്ഞു.
സ്വന്തം സഖ്യകക്ഷികളോടാണ് ട്രംപ് കൂടുതൽ കടുത്ത ഭാഷ ഉപയോഗിക്കുന്നതെന്നും എന്നാൽ അമേരിക്കയുടെയും പാശ്ചാത്യ രാജ്യങ്ങളുടെയും എതിരാളികളോട് അതേ നിലപാട് സ്വീകരിക്കുന്നില്ലെന്നും മെലോണി വിമർശിച്ചു. അമേരിക്കയുടെ ശത്രുക്കളോടും പാശ്ചാത്യ ലോകത്തിന്റെ എതിരാളികളോടും അദ്ദേഹം കൂടുതൽ മൃദുസമീപനമാണ് കാണിക്കുന്നതെന്നും അവർ ആരോപിച്ചു. റഞ്ഞു. "ഞാനും ഇറ്റലിയും ആരുടെയും മുന്നിൽ യാചിക്കാറില്ല" എന്ന വാക്കുകളോടെയാണ് അവർ പ്രതികരണം അവസാനിപ്പിച്ചത്.












Click it and Unblock the Notifications