ഇന്ത്യൻ വംശജരെ ലക്ഷ്യമിട്ട് ട്രംപ്; പ്രചാരണ വീഡിയോയിൽ പ്രധാനമന്ത്രി മോദിയും
വാഷിങ്ങ്ടൺ; ഇന്ത്യൻ വംശജരായ വോട്ടർമാരെ ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെട്ട പ്രചരണ വീഡിയോ പുറത്തിറക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കഴിഞ്ഞവർഷം ഹൂസ്റ്റണിൽ നടന്ന 'ഹൗഡി മോദി' പരിപാടിയിലെയും ഈവർഷം ഫെബ്രുവരിയിൽ അഹമ്മദാബാദിൽ നടന്ന 'നമസ്തേ ട്രംപ്' പരിപാടിയിലെയും ദൃശ്യങ്ങൾ ഉൾപ്പെടുത്തിയതാണ് വീഡിയോ. അമേരിക്കയിൽ 20 ലക്ഷത്തോളം ഇന്ത്യൻ വോട്ടർമാർ ഉണ്ടെന്നാണ് കണക്ക്. ട്രംപിന്റെ ആദ്യ പ്രചരണ വീഡിയോ കൂടിയാണിത്
അമേരിക്കയ്ക്ക് ഇന്ത്യയുമായി മികച്ച ബന്ധമാണുള്ളത്, ഞങ്ങളുടെ പ്രചാരണത്തിന് ഇന്ത്യൻ-അമേരിക്കക്കാരിൽ നിന്ന് വലിയ പിന്തുണ ലഭിക്കുന്നു! "ട്രംപ് വിക്ടറി ഫിനാൻസ് കമ്മിറ്റിയുടെ അധ്യക്ഷ കിംബർലി ഗിൽഫോയിൽ വീഡിയോ പങ്കുവെച്ച് ട്വീറ്റ് ചെയ്തു. പ്രചാരണത്തിന് നേതൃത്വം നൽകുന്ന പ്രസിഡന്റിന്റെ മകൻ ഡൊണാൾഡ് ട്രംപ് ജൂനിയറും വീഡിയോ റീട്വീറ്റ് ചെയ്തിട്ടുണ്ട്. ഇതുവരെ 11 ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്.
നാല് വർഷം കൂടി" എന്ന് തലക്കെട്ടോടെയുള്ള 107 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ആരംഭിക്കുന്നത് പ്രധാനമന്ത്രി കഴിഞ്ഞ വർഷം യുഎസ് സന്ദർശന വേളയിൽ ഹ്യൂസ്റ്റണിലെ എൻആർജി സ്റ്റേഡിയത്തിൽ നടത്തിയ പ്രസംഗത്തിന്റെ ദൃശ്യങ്ങളോടെയാണ്. ഡൊണാൾഡ് ട്രംപും മോദിയും കൈകോർത്ത് നടന്ന് വരുന്നതും വീഡിയോയിൽ ഉൾപ്പെട്ടിട്ടുണ്ട്. ട്രംപ് അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡന്റാണ് "മിസ്റ്റർ ഡൊണാൾഡ് ട്രംപ്",എന്ന് മോദി പറയുന്ന വാക്കുകളാണ് വീഡിയോയുടെ തുടക്കത്തിൽ .അന്ന് 50,000 ത്തോളം വരുന്ന ജനക്കൂട്ടത്തെയാണ് മോദി അഭിസംബോധന ചെയ്തത്.
Recommended Video
അമേരിക്കയിലെ ഇന്ത്യൻ വംശജർക്കിടയിൽ വളരെ ജനപ്രിയനാണ് മോദി. 2015 ൽ മാഡിസൺ സ്ക്വയർ ഗാർഡനിലും തുടർന്ന് രണ്ട് വർഷത്തിന് ശേഷം സിലിക്കൺ വാലിയിലും അദ്ദേഹം നടത്തിയ പ്രസംഗം കേൾക്കാൻ 20,000ത്തിലധികം പേരാണ് ഒത്തുകൂടിയത്, യുഎസിൽ ഇത്തരം വൻ റാലികളെ അഭിസംബോധന ചെയ്ത ഒരേയൊരു വിദേശ നേതാവായിരിക്കാം പ്രധാനമന്ത്രി മോദി.
വീഡിയോയുടെ രണ്ടാം ഭാഗത്തിൽ ഫെബ്രുവരിയിൽ നമസ്തേ ട്രംപ് പരിപാടിയിൽ ട്രംപ് സംസ്കാരിക്കുന്ന ദൃശ്യങ്ങളാണ് ഉള്ളത്. അമേരിക്ക ഇന്ത്യയെ സ്നേഹിക്കുന്നു. അമേരിക്ക ഇന്ത്യയെ ബഹുമാനിക്കുന്നു. അമേരിക്ക എല്ലായ്പ്പോഴും ഇന്ത്യൻ ജനതയോട് വിശ്വസ്തരും കൂറുള്ളവരും ആയിരിക്കും, എന്നാണ് ട്രംപിന്റെ വാക്കുകൾ.
പരമ്പരാഗതമായി ഡെമോക്രാറ്റുകൾക്ക് വോട്ടുചെയ്യുന്ന ഇന്ത്യൻ വംശജർ റിപ്പബ്ലിക്കൻ പാർട്ടിയിലേക്ക് അടുക്കുന്നതായി അടുത്തിടെ പുറത്തുവന്ന ചില സർവ്വേകൾ വ്യക്തമാക്കിയിരുന്നു. മോദിയുമായുള്ള ട്രംപിന്റെ സൗഹൃദവും മോദിയുടെ വ്യക്തിപ്രഭാവവും ജനങ്ങൾക്കിടയിലെ സ്വാധീനവുമാണ് ഇതിമ് പിന്നിൽ എന്നാണ് കണക്കാക്കപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു വീഡിയോ പ്രചരണം കൊണ്ടുവന്നത്.