ജറൂസലേമിലേക്ക് എംബസി മാറ്റാനുറച്ച് യുഎസ്; തീരുമാനം ഇന്നുണ്ടായേക്കും, പ്രതിഷേധവുമായി ലോകം
Recommended Video
വാഷിംഗ്ടണ്‍: ഇസ്രായേല്‍ തലസ്ഥാനം ജെറൂസലേമിലേക്ക് മാറ്റാനുള്ള തീരുമാനത്തില്‍ നിന്ന് താല്‍ക്കാലികമായി പിന്‍മാറിയെങ്കിലും യുഎസ് എംബസി തെല്‍ അവീവില്‍ നിന്ന് ജറൂസലേമിലേക്ക് മാറ്റാനുള്ള തീരുമാനവുമായി മുന്നോട്ടുപോവുകയാണ് ട്രംപ്. ഇക്കാര്യം ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, ജോര്‍ദാനിലെ അബ്ദുല്ല രാജാവ് എന്നിവരെ അമേരിക്കന്‍ പ്രസിഡന്റ് ഫോണില്‍ വിളിച്ച് അറിയിച്ചു.
പ്രവാസി മലയാളിക്ക് വീണ്ടും ലോട്ടറിയടിച്ചു; ഇത്തവണ അടിച്ചത് ഒന്‍പത് കോടി രൂപ
ട്രംപിന്റെ തീരുമാനം ബുധനാഴ്ച
യു.എസ് എംബസി ജെറൂസലേമിലേക്ക് മാറ്റുന്ന കാര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ബുധനാഴ്ച തീരുമാനമെടുത്തേക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറ ഹക്കബി സാന്‍ഡേഴ്‌സ് അറിയിച്ചു. ഇക്കാര്യത്തില്‍ ഉറച്ച തീരുമാത്തിലാണ് ട്രംപെന്നും ഇതുമായി ബന്ധപ്പെട്ട തന്റെ തീരുമാനം വിവിധ നേതാക്കളെ അറിയിച്ചുകൊണ്ടിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. ഏതായാലും അമേരിക്കന്‍ താല്‍പര്യത്തിന് അനുകൂലമായ സമീപനമായിരിക്കും അദ്ദേഹം കൈക്കൊള്ളുകയെന്ന് അവര്‍ അറിയിച്ചു.
സമാധാനം തകര്‍ക്കുമെന്ന് അബ്ബാസ്
ജെറൂസലേമിലേക്ക് എംബസി മാറ്റാനുള്ള തീരുമാനം മധ്യപൗരസ്ത്യ ദേശത്തും പുറത്തും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് തന്നെ വിളിച്ച അമേരിക്കന്‍ പ്രസിഡന്റിന് ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് മുന്നറിയിപ്പ് നല്‍കിയതായി അദ്ദേഹത്തിന്റെ വക്താവ് നബീല്‍ അബൂ റുദൈന അറിയിച്ചു. ഫലസ്തീന്‍-ഇസ്രായേല്‍ സമാധാന ശ്രമങ്ങളെയും മേഖലയിലെ സമാധാനത്തെയും സുരക്ഷയെയും അത് അപകടപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ തീരുമാനം അറിയിച്ച ട്രംപിനോട് ജോര്‍ദാനിലെ അബ്ദുല്ല രാജാവും ഇതേ വികാരമാണ് പങ്കുവച്ചത്.
മുസ്ലിം-ക്രിസ്ത്യന്‍ താല്‍പര്യങ്ങള്‍ക്കെതിര്
അല്‍ അഖ്‌സ പള്ളിയും വിശുദ്ധ ക്രിസ്ത്യന്‍ ദേവാലയവും സ്ഥിതി ചെയ്യുന്ന ജെറൂസലേം ഇസ്രായേലിന് അവകാശപ്പെട്ടതാണെന്ന് അംഗീകരിക്കുന്ന തരത്തില്‍ യു.എസ് നടത്തുന്ന എംബസി മാറ്റം മുസ്ലിംകളെയും ക്രിസ്ത്യാനികളെയും ഒരേപോലെ വേദനിപ്പിക്കുന്നതാണെന്ന് ഫലസ്തീന്‍ നേതാക്കള്‍ അഭിപ്രായപ്പെട്ടു. നിലവില്‍ ഒരു രാജ്യവും തങ്ങളുടെ എംബസി ജെറൂസലേമില്‍ സ്ഥാപിച്ചിട്ടില്ലെന്നും അമേരിക്കന്‍ തീരുമാനം ഫലസ്തീനികളോടും ലോകത്തോടുമുള്ള വെല്ലുവിളിയാണെന്നും അവര്‍ വിലയിരുത്തുന്നു.
അമേരിക്കയ്ക്ക് ഇനി ഫലസ്തീനില്‍ റോളില്ല
യു.എസ് എംബസി ജെറൂസലേമിലേക്ക് നീക്കാനുള്ള ട്രംപിന്റെ ഭ്രാന്തവും അപകടകരവുമായ തീരുമാനം മൂന്നാം ജനകീയ പ്രക്ഷോഭത്തിന് (ഇന്‍തിഫാദ) വഴിയൊരുക്കുമെന്ന് ഫലസ്തീന്‍ നേതാവ് മുസ്തഫ ബര്‍ഗൂതി മുന്നറിയിപ്പ് നല്‍കി. ഇതോടെ അമേരിക്കയ്ക്ക് ഫലസ്തീന്‍ വിഷയത്തില്‍ മധ്യസ്ഥന്റെ കുപ്പായമിടാനുള്ള അവകാശം ഇല്ലാതായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഭാവി ഫലസ്തീന്റെ തലസ്ഥാനം
ഭാവിയില്‍ രൂപീകരിക്കപ്പെടുന്ന ഫലസ്തീന്‍ രാഷ്ട്രത്തിന്റെ തലസ്ഥാനമായി അവര്‍ കാണുന്നത് കിഴക്കന്‍ ജെറൂസലേമിനെയാണ്. അമേരിക്കയുടെ പുതിയ തീരുമാനത്തോടെ ആ സാധ്യതയാണ് ഇല്ലാതാവുന്നത്. 1967ലെ യുദ്ധത്തില്‍ ഇസ്രായേല്‍ തങ്ങളുടെ പ്രദേശത്തോട് കൂട്ടിച്ചേര്‍ത്ത കിഴക്കന്‍ ജെറൂസലേം തങ്ങള്‍ക്ക് വിട്ടുകിട്ടണമെന്നതാണ് ഇക്കാലമത്രയും ഫലസ്തീനികള്‍ വാദിച്ചുപോന്നത്. അമേരിക്ക എംബസി ഇവിടേക്ക് മാറ്റുന്നതോടെ ഇസ്രായേല്‍ അധിനിവേശം അംഗീകരിക്കപ്പെടുകയാണ് ചെയ്യുന്നത്.
ലോകനേതാക്കള്‍ തീരുമാനത്തിനെതിര്
ഇത്രയും കാലം അമേരിക്കന്‍ പ്രസിഡന്റുമാര്‍ മടിച്ചുനിന്ന കാര്യമാണ് ട്രംപ് ഇപ്പോള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന എംബസി മാറ്റം. ഇതിനെതിരേ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാന്വല്‍ മാക്രോണ്‍ ശക്തമായി രംഗത്തെത്തി. ഫലസ്തീന്‍ -ഇസ്രായേല്‍ പ്രതിനിധികള്‍ ചര്‍ച്ചയിലൂടെ തീരുമാനിക്കേണ്ടതാണ് ജെറൂസലേമിന്റെ ഭാവിയെന്നും ഇക്കാര്യത്തില്‍ അമേരിക്കയുടെ ഭാഗത്ത് നിന്ന് ഇത്തരമൊരു തീരുമാനമുണ്ടാവുന്നത് സമാധാനത്തിന് ഭീഷണിയാണെന്നും മാക്രോണ്‍ ട്രംപിനെ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു.
ലക്ഷ്മണ രേഖയെന്ന് ഉര്‍ദുഗാന്‍
ജെറൂസലേം മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ലക്ഷ്മണ രേഖയാണെന്ന്, ഇസ്രായേല്‍ തലസ്ഥാനം ജെറൂസലേമിലേക്ക് മാറ്റിയേക്കുമെന്ന ചര്‍ച്ചയുടെ ഘട്ടത്തില്‍ തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞിരുന്നു. അത്തരമൊരു സാഹചര്യമുണ്ടായാല്‍ ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുകയുണ്ടായി. അമേരിക്കന്‍ തീരുമാനത്തിനെതിരേ അറബ് ലീഗും കഴിഞ്ഞ ദിവസം ശക്തമായി രംഗത്തെത്തിയിരുന്നു.