ആ കരാര്‍ അങ്ങ് റദ്ദാക്കും... ട്രംപിന്റെ ഭീഷണി, വുഹാനിലെ രഹസ്യം, ചൈനയോട് ചോദ്യങ്ങള്‍ ഇങ്ങനെ
വാഷിംഗ്ടണ്‍: കൊറോണവൈറസിന്റെ പേരില്‍ ചൈനയും അമേരിക്കയും തമ്മിലുള്ള പോര് കടുക്കുന്നു. ചൈനയ്ക്കെതിരെ വ്യാപാര തലത്തില്‍ പിടിമുറുക്കാനാണ് ഡൊണാള്‍ഡ് ട്രംപ് ലക്ഷ്യമിടുന്നത്. വ്യാപാര യുദ്ധത്തിനാണ് ട്രംപ് ലക്ഷ്യമിടുന്നത്. സാമ്പത്തികമായി ചൈനയെ പൂട്ടാനാണ് ലക്ഷ്യമിടുന്നത്. ചൈന അമേരിക്കന്‍ അന്വേഷണ സംഘത്തെ നാട്ടില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് ട്രംപിന്റെ നടപടി. ചൈനീസ് വെറ്റ് മാര്‍ക്കറ്റുകളെ കുറിച്ച് പല വിധ പ്രചാരണങ്ങളും ഇതിനിടെ യുഎസ്സില്‍ സജീവമായിരിക്കുകയാണ്.
ആ കരാര്‍ ഇനി വേണ്ട
ചൈനയുമായുള്ള വ്യാപാര കരാര്‍ യഥാര്‍ത്ഥ വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ റദ്ദാക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. ജനുവരിയില്‍ വ്യാപാര യുദ്ധം അവസാനിപ്പിച്ച് പുതിയ വ്യാപാര കരാറില്‍ ഇരുവരും ഒപ്പുവെച്ചിരുന്നു. എന്നാല്‍ ചൈന കൊറോണയുടെ പശ്ചാത്തലത്തില്‍ കരാറില്‍ മാറ്റം വരാത്താന്‍ ശ്രമിക്കുന്നുവെന്നാണ് യുഎസ് ആരോപിക്കുന്നത്. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ ചുമത്തുന്ന നികുതി കുറയ്ക്കണമെന്നും എന്നാല്‍ മാത്രമേ തിരിച്ച് അതേ നടപടിയുണ്ടാവൂ എന്നും ട്രംപ് ചൈനയെ അരിയിച്ചിരുന്നു. നേരത്തെ 360 ബില്യണിന്റെ താരിഫാണ് യുഎസ് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് ചുമത്തിയത്.
ചൈനയുടെ മറുപടി
ഇപ്പോഴുള്ള ബന്ധത്തെ കുറിച്ച് മാറി ചിന്തിക്കേണ്ടതുണ്ടെന്ന് ചൈന യുഎസ്സിനെ ഓര്‍മപ്പെടുത്തി. രണ്ട് വിപണികള്‍ തമ്മില്‍ യുദ്ധം തുടരുന്നത് ഒട്ടും ശരിയല്ലെന്നും ചൈനീസ് അംബാസിഡര്‍ ക്യൂ ടിയാന്‍കായ് പറഞ്ഞു. ഇപ്പോഴുള്ള എല്ലാ പ്രശ്നങ്ങളും അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചൈന ലോക ജനതയെ നശിപ്പിക്കുന്നതിനായിട്ടാണ് കൊറോണവൈറസിനെ ഉപയോഗിച്ചതെന്നും, യഥാര്‍ത്ഥ വിവരങ്ങള്‍ ആര്‍ക്കും കൈമാറിയില്ലെന്നും യുഎസ് ആരോപിക്കുന്നു. എന്നാല്‍ ആദ്യം കൊറോണയ്ക്ക് വാക്സിന് കണ്ടെത്താന്‍ വേണ്ടിയാണ് ചൈന വിവരങ്ങള്‍ കൈമാറാത്തതെന്ന് കഴിഞ്ഞ ദിവസം യുഎസ് ട്രേഡ് സെക്രട്ടറി പീറ്റര്‍ നവാരോ പറഞ്ഞിരുന്നു.
തെളിവ് തേടി യുഎസ്
ചൈന യഥാര്‍ത്ഥ തെളിവുകളുമായി പുറത്തുവരണമെന്നാണ് യുഎസ്സിന്റെ ആവശ്യം. ഇക്കാര്യം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഒബ്രയനും പരസ്യമായി ആവശ്യപ്പെട്ടു. ചൈനയില്‍ നിന്ന് വിസില്‍ ബ്ലോവര്‍മാരും മാധ്യമങ്ങളും പുറത്താക്കപ്പെട്ടു. ഇവരുടെ വായടപ്പിച്ചിരിക്കുകയാണ്. വിദേശത്ത് നിന്ന് വന്ന് അന്വേഷിക്കാന്‍ അവര്‍ അനുമതി നല്‍കുന്നില്ല. ഇതിനര്‍ത്ഥം അവരെന്തോ മറച്ചുവെക്കുന്നുവെന്നാണ്. അതുകൊണ്ട് യാഥാര്‍ത്ഥ്യം പുറത്തുവരേണ്ടത് അവരുടെ മാത്രം ആവശ്യമാണ്. എങ്ങനെയാണ് ഈ വൈറസ് അവര്‍ വികസിപ്പിച്ചതെന്ന് പറയണമെന്നും ഒബ്രയന്‍ ആവശ്യപ്പെട്ടു.
രണ്ട് ലാബുകള്‍
വുഹാനെ കുറിച്ച് ഇതുവരെയില്ലാത്ത തരം ആരോപണമാണ് റോബര്‍ട്ട് ഒബ്രയന്‍ ഉന്നയിച്ചത്. വുഹാനില്‍ രണ്ട് ലാബുകളുണ്ട്. അവിടെ വെറ്റ് മാര്‍ക്കറ്റുകളുമുണ്ട്. ഇവിടെ നിന്നാണ് വൈറസ് പടര്‍ന്നിരിക്കുന്നത്. അവര്‍ക്കെതിരെ നിരവധി നഷ്ടപരിഹാര കേസുകളാണ് ഇപ്പോഴുള്ളത്. യുഎസ്സിലും ഇവ ഉണ്ട്. ചൈനയ്ക്കെതിരെ നഷ്ടപരിഹാരത്തിന് നിരവധി രാജ്യങ്ങള്‍ മുന്നോട്ട് വരും. ലാബില്‍ നിന്നായാലും വെറ്റ് മാര്‍ക്കറ്റില്‍ നിന്നായാലും അപകടകരമാണ്. ഈ വെറ്റ് മാര്‍ക്കറ്റുകള്‍ ഭീകരമാണ്. അവിടെ വെച്ച് മൃഗങ്ങളെ ജീവനോടെ കൊല്ലുകയാണ്. വവ്വാലുകളെ ഒരേ സമയം വില്‍ക്കുകയും ചൈനക്കാര്‍ അതിനെ സൂപ്പായി ഉപയോഗിക്കുകയും ചെയ്യുന്നുവെന്ന് ഒബ്രയന്‍ ആരോപിച്ചു.
ലോകാരോഗ്യ സംഘടനയും വില്ലന്‍
ലോകാരോഗ്യ സംഘടനയും ചൈനയുടെ പക്ഷത്താണ് നിന്നത്. ചൈന പറഞ്ഞ കള്ളക്കഥകളാണ് അവര്‍ ലോകരാജ്യങ്ങള്‍ക്ക് കൈമാറിയതെന്ന് ഒബ്രയന്‍ പറഞ്ഞു. 2000 മുതല്‍ ചൈനയില്‍ നിന്ന് നാല് വൈറസുകളാണ് വിദേശ രാജ്യങ്ങളിലേക്ക് എത്തിയത്. ഇതിന്റെ ഫലം യുഎസ് അനുഭവിച്ചിട്ടുണ്ട്. ചൈന വുഹാന്‍ പ്രതിഭാസം എന്ന് വിളിച്ചതിനെ ഇപ്പോള്‍ കൊറോണവൈറസെന്നാണ് വിളിക്കുന്നത്. സാര്‍സ്, എച്ച്1എന്‍1, എന്നിവയെല്ലാം ഇതിന്റെ തുടക്കക്കാരാണെന്നും യുഎസ് കുറ്റപ്പെടുത്തി. ചൈനയില്‍ നിന്നാണ് ഈ രോഗങ്ങളെല്ലാം വരുന്നത്. എന്താണ് നടക്കുന്നതെന്ന് അപ്പോള്‍ ലോകാരാജ്യങ്ങള്‍ക്ക് അറിയണമെന്നും ഒബ്രയന്‍ ആവശ്യപ്പെട്ടു.