ഇറാന്‍ ആണവ കരാര്‍: ട്രംപ് വാക്ക് പാലിക്കും, പക്ഷെ അമേരിക്ക പിന്‍മാറുമോ?
വാഷിംഗ്ടണ്‍: താന്‍ അധികാരത്തിലെത്തിയാല്‍ ഇറാനുമായുള്ള നാണംകെട്ട ആണവ കരാറില്‍ നിന്ന് പിന്‍മാറുമെന്ന വാക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പാലിക്കുമെന്ന് സൂചന. എന്നാല്‍ കരാറില്‍ നിന്ന് പൂര്‍ണമായും ഒറ്റയടിക്ക് പിന്‍മാറുന്നത് ബുദ്ധിയല്ലെന്ന തോന്നല്‍ പ്രസിഡന്റിനും ഉണ്ടായിത്തുടങ്ങിയെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.

എതിരായ റിപ്പോര്‍ട്ട് നല്‍കി മുഖം രക്ഷിക്കാന്‍ നീക്കം
കരാറുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കോണ്‍ഗ്രസിന് മുമ്പില്‍ 15ന് സമര്‍പ്പിക്കേണ്ട ത്രൈമാസ സാക്ഷ്യപത്രത്തില്‍ ഇറാന്‍ കരാര്‍ പാലിക്കുന്നില്ലെന്ന് വ്യക്തമാക്കാനാണ് അദ്ദേഹത്തിന്റെ നീക്കമെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിലൂടെ താല്‍ക്കാലികമായി മുഖം രകക്ഷിക്കാനാണ് അമേരിക്കന്‍ പ്രസിഡന്റ് ശ്രമിക്കുന്നത്. കാരണം തുടക്കം മുതലേ കരാറിന്റെ വിമര്‍ശകനായിരുന്നു ട്രംപ്.
യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് വേളയില്‍ തന്നെ ഇറാന്‍ ആണവ കരാറിനെതിരായ നിലപാടെടുത്തയാളാണ് അദ്ദേഹം. താന്‍ കണ്ട ഏറ്റവും വൃത്തികെട്ട കരാര്‍ എന്നായിരുന്നു ഇതേക്കുറിച്ചുള്ള ട്രംപിന്റെ വിലയിരുത്തല്‍. അവസരം കിട്ടിയാല്‍ ഇത് റദ്ദ് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. യു.എന്‍ ജനറല്‍ അസംബ്ലിയിലെ പ്രസംഗത്തില്‍ പോലും അദ്ദേഹം ഇറാന്‍ കരാറിനെ നിശിതമായി വിമര്‍ശിച്ചു. അമേരിക്കയ്ക്ക് അതൊരു നാണക്കേടാണെന്നായിരുന്നു യു.എന്‍ പൊതുസഭയിലെ അദ്ദേഹത്തിന്റെ പരാമര്‍ശം.

കരാറിന്റെ ഭാവി കോണ്‍ഗ്രസിന്റെ കരങ്ങളില്‍
ഒക്ടോബര്‍ 15ന് നല്‍കുന്ന റിപ്പോര്‍ട്ടില്‍ ഇറാനെതിരേ ട്രംപ് നിലപാടെടുക്കുന്നതോടെ കരാര്‍ ഇല്ലാതാവില്ലെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കന്‍ കോണ്‍ഗ്രസിനാണ് കരാര്‍ തുടരണമോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം. ഇക്കാര്യം കോണ്‍ഗ്രസ് വിശദമായി ചര്‍ച്ച ചെയ്യും. ഇറാനെതിരായ ഉപരോധങ്ങള്‍ വീണ്ടും കൊണ്ടുവരുന്ന കാര്യത്തിലും കോണ്‍ഗ്രസിന് തീരുമാനമെടുക്കാം. ട്രംപ് അധികാരത്തിലെത്തിയ ശേഷം രണ്ട് തവണ നല്‍കിയ ത്രൈമാസ റിപ്പോര്‍ട്ടുകളില്‍ ഇറാന്‍ കരാറിന് അനുകൂലമായ റിപ്പോര്‍ട്ടായിരുന്നു അദ്ദേഹം കോണ്‍ഗ്രിസിന് നല്‍കിയത്. എന്നാല്‍ മൂന്നാംതവണ ഇറാന്‍ കരാര്‍ പാലിക്കുന്നില്ലെന്നു റിപ്പോര്‍ട്ട് നല്‍കുമെന്ന് നേരത്തേ സൂചനകളുണ്ടായിരുന്നു.

കരാര്‍ അമേരിക്കന്‍ താല്‍പര്യത്തിനെതിര്
ഇറാനുമായി 2015ലുണ്ടാക്കിയ ആണവ കരാര്‍ അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്കെതിരാണെന്ന് വരുത്തിത്തീര്‍ക്കുകയാവും പുതിയ റിപ്പോര്‍ട്ടില്‍ ട്രംപ് ചെയ്യുകയെന്ന് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. കരാറിന് ശേഷവും ഇറാന്‍ മിസൈല്‍ പദ്ധതിയുമായി മുന്നോട്ടുപോവുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തെളിവായി ചൂണ്ടിക്കാട്ടും. അതേസമയം, കരാറില്‍ നിന്ന് പിന്‍മാറുന്നത് ബുദ്ധിപൂര്‍വകമാവില്ലെന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നിര്‍ദേശം കണക്കിലെടുത്ത് തീരുമാനം കോണ്‍ഗ്രസിന് വിടാനാണ് അദ്ദേഹം ഉദ്ദേശിക്കുന്നതെന്ന് ന്യുയോര്‍ക്ക് ടൈംസും വ്യക്തമാക്കി.

കൊടുങ്കാറ്റിന് മുമ്പത്തെ ശാന്തത
ആണവ കരാറിനോട് ഇറാന്‍ നീതി പുലര്‍ത്തിയില്ലെന്ന് കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ഇറാനിയന്‍ ഭരണകൂടം ഭീകരവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നു. അതുകൊണ്ടാണ് കരാര്‍ അവസാനിപ്പിക്കണമെന്ന് താന്‍ ആവശ്യപ്പെടുന്നത്. ഇറാനെക്കുറിച്ച് നിങ്ങള്‍ താമസിയാതെ കേള്‍ക്കുമെന്നും കൊടുങ്കാറ്റിനു മുമ്പത്തെ ശാന്തതയാണ് ഇതെന്നും അദ്ദേഹം പറയുകയുണ്ടായി. ഒക്ടോബര്‍ 15 താന്‍ നല്‍കാന്‍ ഉദ്ദേശിക്കുന്ന ഇറാന്‍ വിരുദ്ധ റിപ്പോര്‍ട്ടിനെ കുറിച്ച് സൂചിപ്പിച്ചാണ് ട്രംപ് ഇങ്ങനെ പറഞ്ഞതെന്നാണ് മാധ്യമങ്ങളുടെ വിലയിരുത്തല്‍.

കരാര്‍ പൊളിക്കുക അത്ര എളുപ്പമാവില്ല
ജനീവ: ഇറാന്‍ ആണവായുധങ്ങള്‍ നിര്‍മിക്കുന്നതിനാവശ്യമായ യുറേനിയം സമ്പുഷ്ടീകരിക്കുന്നുവെന്നാരോപിച്ച് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനകള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവിലാണ് ബറാക് ഒബാമ പ്രസിഡന്റായിരുന്ന സമയത്ത് 2015ല്‍ ഇറാന്‍ ആണവ കരാര്‍ നിലവില്‍ വന്നത്. ജോയിന്റ് കോംപ്രിഹന്‍സീവ് പ്ലാന്‍ ഓഫ് ആക്ഷന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ കരാറില്‍ ഇറാനും അമേരിക്കയ്ക്കും പുറമെ ചൈന, ഫ്രാന്‍സ്, റഷ്യ, ഇംഗ്ലണ്ട്, ജര്‍മനി എന്നീ രാജ്യങ്ങളാണ് ഒപ്പുവച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഏകപക്ഷിയമായി കരാറില്‍ നിന്ന് പിന്‍മാറാല്‍ അമേരിക്കക്ക് കഴിയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇക്കാര്യത്തില്‍ ചൈന, റഷ്യ, ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് അനുകൂല നിലപാട് ലഭിക്കുക പ്രയാസമാണ്. എന്നുമാത്രമല്ല, ആണവ കരാറിലെ വ്യവസ്ഥകള്‍ ഇറാന്‍ പൂര്‍ണമായും പാലിക്കുന്നുവെന്ന ആണവ ഏജന്‍സിയുടെ ആവര്‍ത്തിച്ചുള്ള റിപ്പോര്‍ട്ടുകളും അമേരിക്കക്ക് തിരിച്ചടിയാവും. ഇക്കാര്യത്തില്‍ വ്യക്തമായ തെളിവില്ലാതെ കരാറില്‍ നിന്ന് പിന്‍മാറുന്നത് അമേരിക്കയ്ക്ക് നല്ലതല്ലെന്ന ഉപദേശമാണ് മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥരില്‍ നിന്ന് ട്രംപിന് കിട്ടിയിരിക്കുന്നത്.












Click it and Unblock the Notifications