ട്രംപിന്റെ പ്രഖ്യാപനത്തിന്റെ ചൂടറിഞ്ഞ് ഇന്ത്യന്‍ വാഹന നിർമ്മാണ മേഖലയും; ഓഹരിമൂല്യം ഇടിഞ്ഞു: കാരണം എന്ത്?
യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്ക് 25% തീരുവ ഏർപ്പെടുത്തിക്കൊണ്ടുള്ള ട്രംപിന്റെ തീരുമാനം ആഗോള വാഹനവിപണിയെ പിടിച്ചുലയ്ക്കുന്നു. അമേരിക്കയിലേത് ഉള്‍പ്പെടെ ലോകത്തെ എല്ലാ പ്രമുഖ വാഹന നിർമ്മാണ കമ്പനികളുടേയും ഓഹരിമൂല്യം ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഇടിഞ്ഞു. യുഎസിലേക്കുള്ള ഇന്ത്യയുടെ നേരിട്ടുള്ള വാഹന കയറ്റുമതി വളരെ കുറവാണെങ്കിലും ആഗോള വിതരണ ശൃംഖലയുടെ ഭാഗമായതിനാല്‍ ഇന്ത്യന്‍ കമ്പനികളും തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണ്.
ടാറ്റ മോട്ടോഴ്‌സ് ഓഹരി വിലയില്‍ രാവിലെയുണ്ടായത് 5 ശതമാനത്തോളം ഇടിവാണ്. ഐഷർ മോട്ടോഴ്‌സ് ഏകദേശം 2 ശതമാനം നഷ്ടം രേഖപ്പെടുത്തിയപ്പോള്‍ ഹ്യുണ്ടായുടെ നഷ്ടം ഏകദേശം 1.7 ശതമാനമാണ്. സംവർദ്ധന മദർസണാണ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. കമ്പനിയുടെ ഓഹരി മൂല്യം ഏകദേശം 6.4 ശതമാനമാണ് ഇടിഞ്ഞത്. സോണ ബിഎൽഡബ്ല്യു 4.4% ബാലകൃഷ്ണ ഇൻഡസ്ട്രീസ് 3.4% എന്നിങ്ങനേയും തിരിച്ചടി നേരിട്ടു.

2024 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ നിന്ന് യുഎസിലേക്ക് 6.79 ബില്യൺ ഡോളറിന്റെ ഓട്ടോ ഘടകങ്ങളുടെ കയറ്റുമതിയാണ് നടന്നത്. അതേസമയം യുഎസിൽ നിന്നുള്ള രാജ്യത്തിന്റെ ഇറക്കുമതി 15 ശതമാനം തീരുവയിൽ 1.4 ബില്യൺ ഡോളറായിരുന്നുവെന്ന് വ്യവസായ കണക്കുകൾ ഉദ്ധരിച്ച് പി ടി ഐ റിപ്പോർട്ട് ചെയ്തു.
ഇന്ത്യ യുഎസിലേക്ക് വലിയ അളവിൽ വാഹനങ്ങള്‍ കയറ്റുമതി ചെയ്യുന്നില്ലെങ്കിലും പറ്റ് പലവിധത്തിലും അമേരിക്കന്‍ വിപണിയുമായി നേരിട്ട് ബന്ധപ്പെട്ട് കിടക്കുകയാണ്. ഉദാഹരണത്തിന് ടാറ്റ മോട്ടോഴ്‌സ് എടുക്കുകയാണെങ്കില്‍ അവർ യുഎസിലേക്ക് വാഹനങ്ങൾ കയറ്റുമതി ചെയ്യുന്നില്ല. എന്നാൽ വിൽപ്പനയുടെ 22% യു എസില്‍ നിന്നും ലഭിക്കുന്ന കമ്പനിയുടെ ബ്രിട്ടീഷ് അനുബന്ധ സ്ഥാപനമായ ജാഗ്വാർ ലാൻഡ് റോവർ (ജെ എൽ ആർ) ട്രംപിന്റെ പുതിയ തീരുവയുടെ ആഘാതം നേരിടേണ്ടി വരും. പ്രഖ്യാപനം നടപ്പിലാകുന്നത് മുതല്‍ യുകെയിൽ നിർമ്മിച്ച കാറുകളുടെ ഇറക്കുമതി ചെലവ് കുത്തനെ ഉയർത്തും. അമേരിക്കൻ റൈഡർമാർക്കിടയിൽ ഒരു ജനപ്രിയ മോഡലായ ഐഷർ മോട്ടോഴ്‌സിന്റെ റോയൽ എൻഫീൽഡ് 650 സിസി മോട്ടോർസൈക്കിളുകളുടെ വിലയും ഇറക്കുമതി താരിഫ് കാരണം ഉയർന്നേക്കും.
അതേസമയം, ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ അമേരിക്കന്‍ കമ്പനിയായ ജനറല്‍ മോട്ടോഴ്‌സിന്റെ ഓഹരി വില ഏകദേശം 3% ഇടിഞ്ഞു. ജീപ്പിന്റെയും ക്രൈസ്‌ലറിന്റെയും മാതൃ കമ്പനിയായ സ്റ്റെല്ലാന്റിസിന് ഓഹരി വിപണിയില്‍ ഏകദേശം 3.6 ശതമാനം ഇടിവാണ് നേരിട്ടത്. അതേസമയം ഫോർഡിന് നേരിയ നേട്ടമാണുണ്ടായത്.
അമേരിക്കയിലേത് മാത്രമല്ല, ജപ്പാനിലെ മുൻനിര കാർ നിർമ്മാതാക്കൾക്കും തിരിച്ചടി നേരിട്ടു. ടൊയോട്ട 3.7%, നിസ്സാൻ 3.2%, ഹോണ്ട 3.1% എന്നിവയാണ് ഇടിവ് നേരിട്ട പ്രമുഖ കമ്പനികള്‍. മിത്സുബിഷി, ഹ്യുണ്ടായ് എന്നിവയ്ക്കും സമാനമായ ഇടിവ് നേരിട്ടു. ഈ നീക്കം ജപ്പാന്റെ ഒരു പ്രധാന തൊഴിൽദാതാവായ ഓട്ടോമൊബൈൽ മേഖലയെയും യുഎസിലേക്കുള്ള 142 ബില്യൺ ഡോളർ കയറ്റുമതിയെയും വലിയ രീതിയില്‍ ആശങ്കയിലാക്കുന്നുണ്ട്.












Click it and Unblock the Notifications