ട്രംപിന്റെ അക്കൗണ്ട് 12 മണിക്കൂര്‍ നേരത്തേക്ക് നീക്കി ട്വിറ്റര്‍;നടപടിയുമായി ഫേസ്ബുക്കും യൂട്യൂബും
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെതിരെ കടുത്ത നടപടിയുമായി ട്വിറ്ററും ഫേസ്ബുക്കും ഉള്‍പ്പടേയുള്ള സാമൂഹ്യ മാധ്യമങ്ങള്‍. അമേരിക്കന്‍ പാര്‍ലമെന്‍റ് മന്ദിരത്തിന് നേരെ ട്രംപ് അനകൂലികളുടെ ആക്രമണം നടന്നതിന് പിന്നാലെയാണ് ട്രംപിനെതിരായ നടപടികള്‍. ട്വിറ്റര്‍ ട്രംപിന്‍റെ അക്കൗണ്ട് താല്‍ക്കാലികമായി വിലക്കി. ഗുരുതരമായ നയലംഘനങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി വ്യക്തിക അക്കൗണ്ട് 12 മണിക്കൂര്‍ നേരത്തേക്കാണ് ട്വിറ്റര്‍ സസ്പെന്‍ഡ് ചെയ്തത്. ഇത്തരം നയലംഘനങ്ങള്‍ തുടര്‍ന്നും ഉണ്ടായാല്‍ അക്കൗണ്ട് സ്ഥിരമായി റദ്ദ് ചെയ്യുമെന്ന മുന്നറിയിപ്പും ട്വിറ്റര്‍ നല്‍കി.
Recommended Video
ജോര്‍ജിയയില്‍ നിന്നും സെനറ്റിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് പാര്‍ട്ടി ജയിച്ചതിന് പിന്നാലെ പാര്‍ലമെന്‍റിന് മുന്നില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിനെതിരായ വിലക്ക്. പ്രതിഷേധക്കാരോട് തിരികെ പോവാന‍് ട്രംപ് ഒരു വീഡിയോയില്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇതേ വിഡിയോയില്‍ തന്നെ നവംബറില്‍ നടന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പിനെ കുറിച്ച് തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചെന്നും ട്വിറ്റര്‍ കണ്ടെത്തിയിരുന്നു. ഈ ട്വീറ്റുകൾ പിൻവലിച്ച ട്വിറ്റർ ട്രംപിന്റെ അക്കൗണ്ടുകൾ പൂർണമായും നീക്കുമെന്ന് മുന്നറിയിപ്പും നൽകി.
ട്വിറ്ററിന് പിന്നാലെ ഫേസ്ബുക്കും യൂട്യൂബും ഡൊണാള്‍ഡ് ട്രംപിനെതിരായി നടപടികളുമായി രംഗത്ത് എത്തിയിട്ടുണ്ട്. ട്രംപ് പോസ്റ്റ് ചെയ്ത വീഡിയോ ഫേസ്ബുക്കും യൂട്യൂബും നീക്കം ചെയ്തു. വീഡിയോ ആക്രമത്തെ പ്രോല്‍സാഹിപ്പിക്കുന്നതാണെന്നും അമേരിക്കന്‍ ചരിത്രത്തിലെ കറുത്ത അധ്യായം ആണെന്നും ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കന്‍ബര്‍ഗ് പറഞ്ഞു. ട്രംപ് പങ്കുവെച്ച വീഡിയോ നിലവിലെ സ്ഥിതി കൂടുതല്‍ വഷളാക്കാനെ ഉപകരിക്കൂ എന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ട്രംപിന്‍റെ വീഡിയോ ഫെയ്സ്ബുക്ക് നീക്കം ചെയ്തത്.
'ഇത് ഒരു അടിയന്തര സാഹചര്യമാണ്. അതിനാല്‍ ഫേസ്ബുക്ക് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ വീഡിയോ നീക്കം ചെയ്യുന്നതുള്‍പ്പടേയുള്ള ഉചിതമായ അടിയന്തര നടപടികള്‍ സ്വീകരിക്കുന്നു' - ഫെയ്‌സ്ബുക്ക് വൈസ് പ്രസിഡന്റ് ഓഫ് ഇന്റെഗ്രിറ്റി ഗൈ റോസെണ്‍ വ്യക്തമാക്കി.
കെഎംഎംഎല്ലിന് പുതിയ വാഗ്ദാനങ്ങളുമായി വ്യവസായ മന്ത്രി ഇപി ജയരാജൻ , കയ്യടിച്ച് സദസ്സ്