ജിഹാദികളെ ഒന്നിപ്പിച്ച് ട്രംപിന്റെ നീക്കം; ഐസിസും അല്‍ ഖ്വായ്ദയും ഒറ്റക്കെട്ട്... രക്തച്ചൊരിച്ചിൽ?
വാഷിങ്ടണ്‍: ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിക്കുന്ന അമേരിക്കന്‍ നിലപാട് ലോകത്തെ കൂടുതല്‍ സംഘര്‍ഷങ്ങളിലേക്ക് നയിക്കുമെന്ന് സൂചന. അമേരിക്കയുടെ നീക്കം ജിഹാദി ഗ്രൂപ്പുകളെ ഒന്നിപ്പിച്ചിരിക്കുകയാണ്.
ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിക്കുന്നു എന്നത് മാത്രമല്ല, ടെല്‍ അവീവിലെ അമേരിക്കന്‍ എംബസി അങ്ങോട്ട് മാറ്റാനുള്ള നീക്കവും തുടങ്ങിക്കഴിഞ്ഞു. ഇത് ജിഹാദി ഗ്രൂപ്പുകളെ വലിയതോതില്‍ പ്രകോപിപ്പിച്ചിട്ടുണ്ട്. അറബ് രാജ്യങ്ങളും അമേരിക്കന്‍ നീക്കത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.
വന്‍ രക്തച്ചൊരിച്ചിലിനാണ് അല്‍ ഖ്വായ്ദ ഇപ്പോള്‍ തന്നെ ആഹ്വാനം ചെയ്തിട്ടുള്ളത്. അതിലും ഞെട്ടിക്കുന്നതാണ് ജിഹാദി ഗ്രൂപ്പുകള്‍ ഈ വിഷയത്തില്‍ ഒറ്റക്കെട്ടായി നില്ക്കുന്നു എന്നത്. ബദ്ധ വൈരികളായ ഐസിസും അല്‍ ഖ്വായ്ദയും അവരുടെ പോഷക സംഘടനകളും എല്ലാം ഈ വിഷയത്തില്‍ ഏകാഭിപ്രായത്തിലാണ് എന്നത് ലോക സുരക്ഷയെ തന്നെ ബാധിക്കുന്ന ഒന്നാണ്.
ഐസിസിനേയും അല്‍ ഖ്വായ്ദയേയും കൂടാതെ ചെറിയ ജിഹാദി ഗ്രൂപ്പുകളും വ്യക്തികളും എല്ലാം ഒറ്റക്കെട്ടായി രംഗത്തിറങ്ങിയിട്ടുണ്ട്. തുടര്‍ച്ചയായി ജിഹാദി ആഹ്വാനങ്ങളാണ് ഐസിസ് പുറത്തിറക്കിക്കൊണ്ടിരിക്കുന്നത്. അമേരിക്കന്‍ എംബസ്സികളും ഇസ്രായേല്‍ എംബസ്സികളും ആക്രമിക്കാന്‍ ആണ് ആഹ്വാനം.
നിരുത്തവരവാദപരമായ നടപടി എന്നായിരുന്നു സൗദി അറേബ്യ അമേരിക്കന്‍ നടപടിയെ വിശേഷിപ്പിച്ചത്. കടുത്ത വിമര്‍ശനം ആണ് അറബ് രാജ്യങ്ങള്‍ ഒന്നടങ്കം ഇക്കാര്യത്തില്‍ സ്വീകരിച്ചത്.