ഇന്തോനേഷ്യയിൽ നാശം വിതച്ച് വീണ്ടും സുനാമി; 168 മരണം, നിരവധിയാളുകളെ കാണാതായി

ജക്കാർത്ത: ഇന്തോനേഷ്യൻ തീരത്ത് ആഞ്ഞടിച്ച സുനാമിയിൽ 168 പേർ മരിച്ചതായി റിപ്പോർട്ട്. അറുന്നൂറിലേറെ പേർക്ക് പരിക്കേറ്റു. നിരവധിയാളുകളെ കാണാതായിട്ടുണ്ട്.
ഇന്തോനേഷ്യയിലെ സുന്ദാ സ്ട്രെയിറ്റ് പ്രവിശ്യയിൽ ശനിയാഴ്ച പ്രദേശിക സമയം രാത്രി 9.30 ഓടെ സുനാമിത്തിരകൾ നാശം വിതച്ചത്.
നൂറു കണക്കിന് കെട്ടിടങ്ങൾ നശിച്ചതുൾപ്പെടെ വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കടലിനടിയിൽ ഉണ്ടായ അഗ്നിപർവ്വത സ്ഫോടനത്തെ തുടർന്നുണ്ടായ മണ്ണിടിച്ചിലാണ് സുനാമിക്ക് കാരണമായതെന്നാണ് റിപ്പോർട്ടുകൾ. 65 അടിയോളം ഉയരത്തിലാണ് തിരയടിച്ചത്. ജാവയിലെ പാൻഡെഗ്ലാംഗിലാണ് സുനാമി ഏറ്റവും കൂടുതൽ നാശം വിതച്ചത്.
മരണസംഖ്യ ഇനിയും ഉയരുമെന്നാണ് കരുതുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ ഇന്തോനേഷ്യയിലെ സുലേവാസി ദ്വീപിലുണ്ടായ ഭൂചലനത്തിലും മണ്ണിടിച്ചിലിലും ആയിരത്തിൽ അധികം ആളുകൾ കൊല്ലപ്പെട്ടിരുന്നു. ഭൂചലനവും സുനാമിയും നിരന്തരം നാശം വിതയ്ക്കുന്ന രാജ്യമാണ് ഇന്തോനേഷ്യ.