ആശങ്കയൊഴിയാതെ ഇന്തോനേഷ്യ; വീണ്ടും സുനാമിക്ക് സാധ്യത, 281 മരണം, ആയിരത്തിലധികം പേർക്ക് പരുക്ക്
ജക്കാർത്ത: ഇന്തോനേഷ്യയിലുണ്ടായ സുനാമിയിൽ മരണസംഖ്യ 281 ആയി. ആയിരത്തിലേറെ പേർക്ക് പരുക്കേറ്റതായും നിരവധി പേരെ കാണാതായതായും ദുരന്ത നിവാരണ സേന അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ
ശനിയാഴ്ച പ്രദേശിക സമയം രാത്രി 9.30ഓടെയാണ് ഇന്തോനേഷ്യയിൽ സുനാമി ഉണ്ടായത്. തെക്കൻ സുമാത്ര, പടിഞ്ഞാറൻ ജാവ എന്നിവിടങ്ങളിലാണ് സുനാമിത്തിരകൾ ആഞ്ഞടിച്ചത്. നൂറു കണക്കിന് കെട്ടിടങ്ങളാണ് നിലം പതിച്ചത്. 65 അടിയോളം ഉയരത്തിലാണ് തിരയടിച്ചത്. ബാന്റൺ പ്രാവിശ്യയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം സംഭവിച്ചത്. കെട്ടിടാവശിഷ്ടങ്ങൾ വീണ് റോഡ് ഗതാഗതം പൂർണമായും സ്തംഭിച്ചിരിക്കുകയാണ്. ഇത് രക്ഷാപ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. വൈദ്യുതി ബന്ധവും തകരാറിലായി.
അനക് ക്രാക്കത്തുവ എന്ന അഗ്നിപർവ്വതത്തിലുണ്ടായ സ്ഫോടനത്തെ തുടർന്ന് കടലിനടിയിലുണ്ടായ മാറ്റങ്ങളും മണ്ണിടിച്ചിലുമാണ് സുനാമിക്ക് കാരണമായതെന്നാണ് റിപ്പോർട്ടുകൾ. സ്ഫോടനമുണ്ടായി 24 മിനിറ്റിന് ശേഷമാണ് സുനാമിയുണ്ടായത്. അതേസമയം അനക് ക്രാക്കത്തുവ അഗ്നിപർവ്വത്തിൽ നിന്നും ഞായറാഴ്ച അന്തരീക്ഷത്തിലേക്ക് പുകയും ചാരവും വലിയ രീതിയിൽ പുറത്തേക്ക് വന്നത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. ഇതോടെ വീണ്ടും സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കഴിഞ്ഞ സെപ്റ്റംബറിൽ ഇന്തോനേഷ്യയിലെ സുലേവാസി ദ്വീപിലുണ്ടായ ഭൂചലനത്തിലും മണ്ണിടിച്ചിലിലും ആയിരത്തിൽ അധികം ആളുകൾ കൊല്ലപ്പെട്ടിരുന്നു. ഭൂചലനവും സുനാമിയും നിരന്തരം നാശം വിതയ്ക്കുന്ന രാജ്യമാണ് ഇന്തോനേഷ്യ.
ആര്‍ബിഐ ഗവര്‍ണര്‍ അഴിമതിക്കാരന്; ചിദംബരത്തിന്റെ ആളെന്ന് സുബ്രഹ്മണ്യന് സ്വാമി, ഗുരുമൂര്‍ത്തി വേണ്ട