ഭർത്താവിന് രോഗം, ട്രംപ് സർക്കാരിലെ ഡയറക്ടർ ഓഫ് നാഷണൽ ഇന്റലിജൻസ് സ്ഥാനം രാജി വെച്ച് തുൾസി ഗാബാർഡ്
അമേരിക്ക-ഇറാൻ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ ട്രംപ് സർക്കാരിലെ പ്രമുഖ രഹസ്യാന്വേഷണ ഉദ്യോഗസ്ഥ തുൾസി ഗാബാർഡ് രാജിവെച്ചു. ഡയറക്ടർ ഓഫ് നാഷണൽ ഇന്റലിജൻസ് സ്ഥാനത്ത് നിന്നാണ് തുൾസി ഗാബാർഡ് രാജി പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ഓവൽ ഓഫീസിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിലാണ് ഗാബാർഡ് തന്റെ തീരുമാനം പ്രസിഡന്റ് ട്രംപിനെ അറിയിച്ചത്. ജൂൺ 30 ആയിരിക്കും ഓഫീസ് ഓഫ് ദി ഡയറക്ടർ ഓഫ് നാഷണൽ ഇന്റലിജൻസ് മേധാവിയായുള്ള അവരുടെ അവസാന ദിവസം.
അമേരിക്കൻ സർക്കാരിലെ ഏറ്റവും നിർണായകവും സുരക്ഷാ പ്രാധാന്യമുള്ളതുമായ ഒരു പദവി കൈകാര്യം ചെയ്തിരുന്ന വ്യക്തിയായതിനാൽ തുൾസിയുടെ രാജി രാജ്യത്ത് വലിയ ചർച്ചയായിക്കഴിഞ്ഞു. ഭർത്താവിന്റെ രോഗകാരണം ചൂണ്ടിക്കാട്ടിയാണ് തുൾസി ഗാബാർഡിന്റെ രാജി എന്നത് ശ്രദ്ധേയമാണ്.
"എന്റെ ഭർത്താവ് എബ്രഹാമിന് അടുത്തിടെ വളരെ അപൂർവ്വമായ ഒരു അസ്ഥി അർബുദം ബാധിച്ചതായി കണ്ടെത്തി. ഈ സാഹചര്യത്തിൽ, അദ്ദേഹത്തിന്റെ അരികിലിരിക്കാനും ഈ പോരാട്ടത്തിൽ അദ്ദേഹത്തിന് പൂർണ്ണ പിന്തുണ നൽകാനുമായി എനിക്ക് പൊതുസേവനത്തിൽ നിന്ന് മാറിനിൽക്കേണ്ടതുണ്ട്" എന്നാണ് രാജിക്കത്തിൽ പറയുന്നത്. എന്നാൽ തുൾസി ഗാബാർഡിനെ വൈറ്റ് ഹൗസ് നിർബന്ധിതമായി രാജി വെപ്പിച്ചതാണെന്ന് എന്നും സൂചനകളുണ്ട്.

രാജി സംബന്ധിച്ച പൂർണ്ണമായ വിവരങ്ങളോ, ഈ പദവിയിലേക്ക് അടുത്തതായി ആര് വരുമെന്നോ ഉള്ള കാര്യങ്ങൾ വൈറ്റ് ഹൗസ് ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. അമേരിക്കയിലെ രഹസ്യാന്വേഷണ ഏജൻസികളുടെ മേൽനോട്ടം വഹിക്കുന്നതിനും ദേശീയ സുരക്ഷാ വിവരങ്ങൾ ഏകോപിപ്പിക്കുന്നതിനുമുള്ള 'ഡയറക്ടർ ഓഫ് നാഷണൽ ഇന്റലിജൻസ്'പദവിയാണ് തുൾസി ഗാബാർഡ് വഹിച്ചിരുന്നത്. ഈ പദവിയിലിരുന്ന് അവർ രഹസ്യാന്വേഷണ വിലയിരുത്തലുകൾ, സുരക്ഷാ ഭീഷണികൾ, വിദേശനയം എന്നിവയിൽ പ്രസിഡന്റുമായി ചേർന്ന് പ്രവർത്തിച്ചിരുന്നു. യു.എസ് സർക്കാരിലെ ഏറ്റവും പ്രധാനപ്പെട്ട ദേശീയ സുരക്ഷാ ചുമതലകളിൽ ഒന്നാണിത്.
അമേരിക്കൻ രാഷ്ട്രീയത്തിൽ കഴിഞ്ഞ കുറേ വർഷങ്ങളായി ഏറെ ചർച്ച ചെയ്യപ്പെട്ട വ്യക്തിത്വമാണ് തുൾസി ഗാബാർഡ്. അമേരിക്കൻ കോൺഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഹിന്ദു എന്ന നിലയിലും അവർ ചർച്ചയായിരുന്നു. മുൻപ് ഹവായിൽ നിന്നുള്ള ഡെമോക്രാറ്റിക് കോൺഗ്രസ് അംഗമായിരുന്ന അവർ, പിന്നീട് ട്രംപിനോടും കൺസർവേറ്റീവ് ഗ്രൂപ്പുകളോടും രാഷ്ട്രീയമായി അടുക്കുകയായിരുന്നു. വിദേശനയം, സൈനിക ഇടപെടലുകൾ, രഹസ്യാന്വേഷണ കാര്യങ്ങൾ എന്നിവയിലുള്ള അവരുടെ ശക്തമായ നിലപാടുകൾ മുൻപും ദേശീയ ശ്രദ്ധ നേടിയിട്ടുണ്ട്. രാഷ്ട്രീയമായ ഈ മാറ്റവും അവരുടെ സ്വതന്ത്രമായ പൊതുപ്രതിച്ഛായയും കാരണമാണ് ട്രംപ് സർക്കാരിന് കീഴിലെ ഈ ഉയർന്ന പദവിയിലേക്കുള്ള അവരുടെ നിയമനം ഏറെ ഉറ്റുനോക്കപ്പെട്ടത്.
യു.എസ് രഹസ്യാന്വേഷണ സമൂഹത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്ന, സംഭവബഹുലവും പലപ്പോഴും വിവാദങ്ങൾ നിറഞ്ഞതുമായ ഒരു ഔദ്യോഗിക കാലാവധിക്കാണ് ഈ രാജിയോടെ അന്ത്യമാകുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഏജൻസിയുടെ വലിപ്പം കുറയ്ക്കാനും പ്രതിവർഷം 700 മില്യൺ ഡോളറിലധികം ചിലവ് വെട്ടിച്ചുരുക്കാനുമുള്ള ശ്രമങ്ങൾക്ക് ഗാബാർഡ് നേതൃത്വം നൽകിയിരുന്നു. കൂടാതെ, ഡൈവേഴ്സിറ്റി, ഇക്വിറ്റി, ഇൻക്ലൂഷൻ പ്രോഗ്രാമുകൾ നിർത്തലാക്കാനും, അഞ്ച് ലക്ഷത്തിലധികം പേജുകളുള്ള ഗവൺമെന്റ് രേഖകളുടെ രഹസ്യസ്വഭാവം നീക്കാനും അവർ മുൻകൈ എടുത്തു.
ഇങ്ങനെ രഹസ്യസ്വഭാവം നീക്കിയ രേഖകളിൽ ട്രംപ്-റഷ്യ അന്വേഷണം, ജോൺ എഫ്. കെന്നഡി, റോബർട്ട് എഫ്. കെന്നഡി എന്നിവരുടെ വധവുമായി ബന്ധപ്പെട്ട ഫയലുകൾ, കൂടാതെ 2016 ലെ യു.എസ് തിരഞ്ഞെടുപ്പിൽ റഷ്യ ഇടപെട്ടുവെന്ന ആരോപണത്തെക്കുറിച്ചുള്ള 'ക്രോസ് ഫയർ ഹരികെയ്ൻ' അന്വേഷണത്തിന്റെ തുടക്കവുമായി ബന്ധപ്പെട്ട രേഖകൾ എന്നിവ ഉൾപ്പെടുന്നു.














Click it and Unblock the Notifications