മുസ്ലീങ്ങൾ നോമ്പെടുത്തോട്ടെ!ഞങ്ങളെന്തിന് പട്ടിണി കിടക്കണം!നോമ്പുകാലത്തെ ഭക്ഷണവിലക്കിനെതിരെ പ്രതിഷേധം
റംസാൻ മാസത്തിൽ നോമ്പെടുക്കാതിരുന്നവരെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് പ്രതിഷേധം ശക്തമായത്.
ടൂണിസ്: റംസാൻ മാസത്തിൽ പൊതു സ്ഥലത്ത് ഭക്ഷണം കഴിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയതിനെതിരെ ടുണീഷ്യയിൽ പ്രതിഷേധം ശക്തമാകുന്നു. നോമ്പ് കാലത്ത് മറ്റുള്ളവർക്ക് പൊതു സ്ഥലത്ത് പകൽ ഭക്ഷണം കഴിക്കാൻ അനുവാദം നൽകണമെന്നാവശ്യപ്പെട്ട് നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
റംസാന്‍ കാലത്ത് മലപ്പുറത്തെ എല്ലാ വിഭാഗക്കാരുടെയും ഹോട്ടലുകള്‍ പൂട്ടണമെന്ന വിവാദം കൊഴുക്കുന്ന സമയത്തു തന്നെയാണ് മുസ്ലീം രാജ്യമായ ടുണീഷ്യയില്‍ നിന്നും മറ്റൊരു വാര്‍ത്ത പുറത്തുവരുന്നത്. റംസാൻ മാസത്തിൽ നോമ്പെടുക്കാതിരുന്നവരെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് പ്രതിഷേധം ശക്തമായത്. മിഡിൽ ഈസ്റ്റ് ഐ ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
നോമ്പ് കാലത്ത് ഭക്ഷണം കഴിക്കരുതെന്ന നിയമം ടുണീഷ്യയിലില്ല. എന്നാൽ മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമായതിനാൽ എല്ലാവർഷവും നോമ്പ് കാലത്ത് ഇത്തരത്തിലൊരു നിയമം അടിച്ചേൽപ്പിക്കുന്നുവെന്നാണ് ആരോപണം. വ്യക്തി സ്വാതന്ത്ര്യം ഭരണഘടന ഉറപ്പു നൽകുന്നുണ്ടെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. പരസ്യമായി സിഗരറ്റ് വലിച്ചും നിങ്ങൾ നോമ്പെടുക്കുമ്പോൾ ഞങ്ങളെന്തിന് പട്ടിണി കിടക്കണമെന്നും ചോദിക്കുന്ന പ്ലക്കാർഡുകൾ ഉയർത്തിയുമാണ് പ്രതിഷേധിക്കുന്നത്.
നോമ്പെടുക്കാത്തതിന്റെ പേരിൽ ആളുകളെ അറസ്റ്റ് ചെയ്തതിനെതിരെയും പ്രതിഷേധം ശക്തമാവുകയാണ്. നോമ്പെടുക്കേണ്ടവർക്ക് നോമ്പെടുക്കാം. നോമ്പെടുക്കാൻ താത്പര്യമില്ലാത്തവരെ അതിന് അനുവദിക്കണമെന്നും പ്രതിഷേധക്കാർ പറയുന്നു. 2011ലെ വിപ്ളവം മുതലാണ് നോമ്പെടുക്കാതിരിക്കാനുള്ള അവകാശത്തിനായുളള ആവശ്യം ഉയർന്നു തുടങ്ങിയത്. എന്നാൽ ഇതാദ്യമായിട്ടാണ് പ്രതിഷേധം ഉണ്ടായത്.