മിസ്റ്റര്‍ ട്രംപ്, തുര്‍ക്കിയുടെ ജനാധിപത്യം വില്‍പ്പനയ്ക്കില്ല- ഉര്‍ദുഗാന്‍
അങ്കാറ: ജെറൂസലേം തീരുമാനത്തിനെതിരേ യു.എന്‍ പൊതുസഭയില്‍ വോട്ട് ചെയ്യുന്നവര്‍ക്കുള്ള സാമ്പത്തിക സഹായം നിര്‍ത്തലാക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്കെതിരേ തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍. തുര്‍ക്കിയുടെ ജനാധിത്യ ബോധത്തെ ഡോളറുകള്‍ക്ക് പകരം വിലയ്ക്ക് വാങ്ങാന്‍ താങ്കള്‍ക്കാവില്ലെന്ന് ട്രംപിനോട് ഉര്‍ദുഗാന്‍ പറഞ്ഞു. അങ്കാറയില്‍ നടന്ന ഒരു സാംസ്‌ക്കാരിക പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ പോരാട്ടങ്ങളെയും ശക്തിയെയും നിസ്സാര ഡോളറുകള്‍ക്ക് വേണ്ടി അമേരിക്കയ്ക്ക് വില്‍ക്കാന്‍ ആരും തയ്യാറാവരുതെന്നും അദ്ദേഹം ലോകരാഷ്ട്രങ്ങളോടഭ്യര്‍ഥിച്ചു.
സംഘികൾക്ക് മറുപടി.. ക്രിസ്ത്യാനികളെ തുറിച്ച് നോക്കിയാൽ കണ്ണ് ചൂഴ്ന്നെടുക്കുമെന്ന് സിദ്ദു
അമേരിക്കയ്‌ക്കെതിരേ വോട്ട് ചെയ്യുന്നത് ആരൊക്കെയാണെന്ന് തങ്ങള്‍ വീക്ഷിക്കുകയാണെന്നും ആ രാഷ്ട്രങ്ങള്‍ക്ക് നല്‍കിവരുന്ന സാമ്പത്തിക സഹായം നിര്‍ത്തലാക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് വൈറ്റ്ഹൗസില്‍ വച്ച് പ്രഖ്യാപിച്ചിരുന്നു. വോട്ടെടുപ്പില്‍ തങ്ങള്‍ക്കെതിരായ നിലപാടില്‍ നിന്ന് പിന്‍മാറാന്‍ യു.എന്‍ അംഗരാഷ്ട്രങ്ങള്‍ക്ക് അമേരിക്കയുടെ യു.എന്‍ അംബാസഡര്‍ നിക്കി ഹാലെ ഭീഷണിക്കത്ത് അയക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഉര്‍ദുഗാന്റെ ആഹ്വാനം.
ജറൂസലേമിനെ ഇസ്റായേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച യു.എസ് തീരുമാനത്തിനെതിരേ യു.എന്‍ ജനറല്‍ അസംബ്ലിയുടെ അടിയന്തര യോഗത്തില്‍ വോട്ടെടുപ്പ് നടക്കുന്നതിന് മുന്നോടിയായിട്ടായിരുന്നു ഉര്‍ദുഗാന്‍ നിലപാട് ശക്തമായി രംഗത്തെത്തിയത്. ജെറൂസലേം വിഷയത്തില്‍ ഭീഷണി മുഴക്കുന്ന അമേരിക്കയെ ഒരു പാഠം പഠിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹം തയ്യാറാവണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
ജെറൂസലേം ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിക്കാനുള്ള അമേരിക്കന്‍ നീക്കത്തിനെതിരേ തുടക്കം മുതലേ ശക്തമായി പ്രതികരിക്കുന്ന നേതാവാണ് ഉര്‍ദുഗാന്‍. യു.എസ് നീക്കത്തിനെതിരേ മുസ്ലിം രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്‍ യോഗം തുര്‍ക്കിയിലെ ഇസ്താംബൂളില്‍ വിളിച്ചുചേര്‍ത്തത് അദ്ദേഹമായിരുന്നു. കിഴക്കന്‍ ജെറൂസലേമിനെ ഫലസ്തീന്റെ തലസ്ഥാനമായി പ്രഖ്യാപിക്കാന്‍ യോഗം ലോകരാഷ്ട്രങ്ങളോട് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. ജെറൂസലേം ആര്‍ക്കെങ്കിലും ദാനമായി നല്‍കാന്‍ അത് അമേരിക്കയുടെ തറവാട് സ്വത്തല്ലെന്നും അദ്ദേഹം പ്രസ്താവിക്കുകയുണ്ടായി.