തുര്‍ക്കിയില്‍ വന്‍ ഭൂചലനം; കനത്ത നാശനഷ്ടമെന്ന് റിപ്പോർട്ടുകൾ
നിരവധി കെട്ടിടങ്ങൾക്കടക്കം വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ട്. അയൽരാജ്യങ്ങളായ സിറിയ, ലെബനോൻ, സൈപ്രസ് എന്നിവിടങ്ങളിലും ഭൂകമ്പത്തിന്റെ പ്രകമ്പനങ്ങൾ അനുഭവപ്പെട്ടു
ഇസ്താംബുൾ: തുര്‍ക്കിയില്‍ ശക്തമായ ഭൂചലനം, റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. പ്രാദേശിക സമയം പുലർച്ചെ 4.17ന് 17.9 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. തെക്കുകിഴക്കൻ തുർക്കിയിലെ ഗാസിയാൻടേപിന് സമീപത്താണ് ഭൂചലനം അനുഭവപ്പെട്ടത്. അതേസമയം ഭൂകമ്പത്തിന്റെ തീവ്രത 7.4 ആണെന്ന് തുർക്കിയുടെ ദുരന്ത നിവാരണ എജൻസിയായ അഫാഡ് വ്യക്തമാക്കി.
ആദ്യ ഭൂകമ്പം ഉണ്ടായി 15 മിനിറ്റിന് ശേഷം 6.7 തീവ്രത രേഖപ്പെടുത്തിയ തുടർ ഭൂചലനം ഉണ്ടായതായി യുഎസ്ജിഎസ് അറിയിച്ചു. സിറിയൻ അതിർത്തിയിലുള്ള തുർക്കിയുടെ പ്രധാന വ്യവസായ കേന്ദ്രമാണ് ഗാസിയാൻടേപ്. നിരവധി കെട്ടിടങ്ങൾക്കടക്കം വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ട്. അയൽരാജ്യങ്ങളായ സിറിയ, ലെബനോൻ, സൈപ്രസ് എന്നിവിടങ്ങളിലും ഭൂകമ്പത്തിന്റെ പ്രകമ്പനങ്ങൾ അനുഭവപ്പെട്ടു. സിറിയയിൽ നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായാണ് റിപ്പോർട്ട്.
ഭൂകമ്പത്തെ തുടർന്നുണ്ടായ നാശനഷ്ടങ്ങളെ കുറിച്ചോ ആളപായങ്ങളെ കുറിച്ചോ തുർക്കി ഇതുവരെ ഔദ്യോഗികമായി അറിയിപ്പ് നൽകിയിട്ടില്ല. അതേസമയം കെട്ടിടങ്ങൾ തകർന്നുവീഴുന്നതടക്കം ഉള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും സജീവമായ ഭൂകമ്പ സാധ്യതാ മേഖലകളിൽ ഒന്നാണ് തുർക്കി.
1999ലാണ് ഏറ്റവും ഒടുവിൽ ഭൂകമ്പം തുർക്കിയിൽ അനുഭവപ്പെട്ടത്. കനത്ത നാശമാണ് ഭൂകമ്പം വിതച്ചത്. 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഡ്യുസെ നഗരത്തെ തകർത്തു. 17,000 ആളുകളാണ് ഭൂകമ്പത്തിൽ കൊല്ലപ്പെട്ടത്. ഇസ്താംബുളിൽ മാത്രം ആയിരത്തോളം പേർക്ക് ജീവൻ നഷ്ടമായി. 2020 ജനുവരിയിൽ ഇലാസിഗിലുണ്ടായ ഭൂകമ്പത്തിൽ 40 പേർക്ക് ജീവൻ നഷ്ടമായി.
സാമൂഹ്യമാധ്യങ്ങളിൽ
പങ്കുെവയ്ക്കപ്പെടുന്ന
വീഡിയോ