ഉര്‍ദുഗാന്‍ പുതിയ മന്ത്രിസഭ പ്രഖ്യാപിച്ചു; രാജ്യത്തെ മുന്നോട്ടു നയിക്കുമെന്ന് പ്രഖ്യാപനം
അങ്കാറ: തുര്‍ക്കിയുടെ ചരിത്രത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ത്തുകൊണ്ട് പുതിയ ഭരണക്രമം നിലവില്‍ വന്ന സാഹചര്യത്തില്‍ എല്ലാ രംഗങ്ങളിലും രാജ്യത്തെ മുന്നോട്ടുനയിക്കുമെന്ന് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍. തുര്‍ക്കിയുടെ ആദ്യ എക്‌സിക്യൂട്ടീവ് പ്രസിഡന്റായി അധികാരമേറ്റ ശേഷം നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്. ജനാധിപത്യം, പൗരാവകാശം, സ്വാതന്ത്ര്യം, സാമ്പത്തിക രംഗം, വന്‍ നിക്ഷേപങ്ങള്‍ തുടങ്ങിയ എല്ലാ മേഖലകളിലും വന്‍ പുരോഗതിയുടെ ദിനങ്ങളാണ് വരാനിരിക്കുന്നതെന്ന് പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ വച്ചു നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ മാസം നടന്ന പൊതു തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതോടെ പാര്‍ലമെന്ററി സമ്പ്രദായത്തില്‍ നിന്ന് പ്രസിഡന്‍ഷ്യല്‍ ഭരണത്തിലേക്കുള്ള തുര്‍ക്കിയുടെ മാറ്റം യാഥാര്‍ഥ്യമായി. ഭരണരീതി മാറ്റിക്കൊണ്ടുള്ള ഭരണഘടനാ ഭേദഗതിക്ക് കഴിഞ്ഞ വര്‍ഷം നടന്ന ഹിതപ്പരിശോധനയിലൂടെ അംഗീകാരം നേടിയെടുത്തിരുന്നു. രാഷ്ട്രീയമായും സാമൂഹികമായും സാമ്പത്തികമായും തുര്‍ക്കിയെ പിന്നോട്ടുനയിച്ച സമ്പ്രദായം നാം പിറകില്‍ ഉപേക്ഷിക്കുകയാണ് പുതിയ ഭരണസമ്പ്രദായത്തിലേക്കുള്ള മാറ്റത്തെക്കുറിച്ച് ഉര്‍ദുഗാന്‍ പറഞ്ഞു. റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെദ് വെദേവ്, വെനിസ്വേലന്‍ പ്രസിഡന്റ് നിക്കൊളാസ് മദുറോ, ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി തുടങ്ങി നിരവധി രാഷ്ട്ര നേതാക്കളെ സാക്ഷിനിര്‍ത്തിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. സര്‍ക്കാരിനെ തെരഞ്ഞെടുപ്പില്‍ പിന്തുണച്ചവരുടേത് മാത്രമല്ല, 81 ദശലക്ഷം വരുന്ന തുര്‍ക്കി ജനതയുടേതായിരിക്കും സര്‍ക്കാരെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ ഭരണഘടനാ ഭേദഗതി പ്രകാരം വൈസ് പ്രസിഡന്റ്, മന്ത്രിമാര്‍, മുതിര്‍ന്ന ജഡ്ജിമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരെ പാര്‍ലമെന്റിന്റെ അംഗീകാരമില്ലാതെ തന്നെ നിയമിക്കാന്‍ പ്രസിഡന്റിന് അധികാരമുണ്ടായിരിക്കും. പാര്‍ലമെന്റ് പിരിച്ചുവിടാനും എക്‌സിക്യൂട്ടീവ് ഉത്തരവുകള്‍ ഇറക്കാനും അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുമുള്ള അധികാരവും പ്രസിഡന്റിനുണ്ട്. പുതിയ സമ്പ്രദായത്തില്‍ രാജ്യത്ത് പ്രധാനമന്ത്രി പദവി ഉണ്ടായിരിക്കില്ല.
പ്രസിഡന്റായി അധികാരമേറ്റ ഉര്‍ദുഗാന്‍ പുതിയ മന്ത്രിസഭയും പ്രഖ്യാപിച്ചു. മകളുടെ ഭര്‍ത്താവ് കൂടിയായ ബറാത്ത് അല്‍ബൈറക്കാണ് പുതിയ ധനകാര്യമന്ത്രി. നിലവിലെ വിദേശകാര്യമന്ത്രി മൗലൂദ് കവുസോഗ്ലു, ആഭ്യന്തര മന്ത്രി സുലൈമാന്‍ സൊയ്‌ലു എന്നി സ്ഥാനം നിലനിര്‍ത്തി. വൈസ് പ്രസിഡന്റ് ഫുആദ് ഒക്തെ ഉള്‍പ്പെടെയുള്ള മറ്റ് കാബിനറ്റ് അംഗങ്ങള്‍ മുന്‍ ബ്യൂറോക്രാറ്റുകളോ എന്‍.ജി.ഒ നേതാക്കളോ വ്യവസായ പ്രമുഖരോ ആണ്.