തുർക്കി-സിറിയ ഭൂകമ്പം; മരണസംഖ്യ 7,800 കടന്നു; രക്ഷാപ്രവർത്തനം തുടരുന്നു

ഇസ്താംബൂൾ: തുർക്കി-സിറിയ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 7,800 കടന്നു. മരിച്ചവരിൽ ആയിരത്തോളം കുട്ടികളും ഉൾപ്പെടുന്നു. പതിനായിരത്തോളം പേർക്കാണ് പരിക്കേറ്റത്. ഇനിയും നിരവധി പേർ കെട്ടിടങ്ങൾക്കുള്ളിൽ കുടുങ്ങി കിടക്കുന്നുണ്ട്. അതേസമയം കൊടും തണുപ്പ് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
തുർക്കിയിൽ മാത്രം 5804 മരണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഭൂകമ്പത്തിൽ 20,426 പേർക്ക് പരിക്കേറ്റതായും 5,775 കെട്ടിടങ്ങൾ തകർന്നതായും തുർക്കിയിലെ ഡിസാസ്റ്റർ ആൻഡ് എമർജൻസി മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു.ശൈത്യം കഠിനമായതോടെ റോഡ് മാർഗമുള്ള യാത്ര രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു. പലയിടത്തും ഗതാഗത തടസം അനുഭവപ്പെട്ടു. ഭൂകമ്പത്തിന്റെ പശ്ചാത്തലത്തിൽ 10 തെക്കുകിഴക്കൻ പ്രവിശ്യകളിൽ തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ ചൊവ്വാഴ്ച മൂന്ന് മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രക്ഷാപ്രവർത്തനം വേഗത്തിൽ പുരോഗമിക്കാനായാണ് അടിയന്തരാവസ്ഥയെന്ന് അദ്ദേഹം അറിയിച്ചു. അതേസമയം സിറിയയിൽ ഇതുവരെ 1872 പേരാണ് മരിച്ചതെന്നാണ് കണക്കുകൾ. ഇവിടെ ആയിരത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.അലപ്പോ, ലതാകിയ, ഹമ, ടാർട്ടസ് എന്നീ പ്രവിശ്യകളിലാണ് നാശനഷ്ടങ്ങൾ കൂടുതൽ.
ഇരു രാജ്യങ്ങളിലുമായി പൗരാണിക കെട്ടിടങ്ങൾ ഉൾപ്പെടെ പതിനായിരത്തോളം കെട്ടിടങ്ങളാണ് ഇടിഞ്ഞ് പൊളിഞ്ഞത്. ഭൂകമ്പത്തിൽ മരണസംഖ്യ 20,000 കടക്കുമെന്ന മുന്നറിയിപ്പാണ് ലോകാരോഗ്യ സംഘടന നൽകുന്നത്. ഇരു രാജ്യങ്ങളിലുമായി 2.3 കോടി പേർ ദുരിതബാധിതരായിട്ടുണ്ടെന്ന് സംഘടന വ്യക്തമാക്കി. ഇതിൽ 14 ലക്ഷത്തോളം കുട്ടികളും ഉൾപ്പെടുന്നു. സമയത്തിനെതിരായ പോരാട്ടമാണ് നടക്കുന്നതെന്നും രക്ഷാപ്രവർത്തനത്തിന്റെ വേഗത കുറയുന്നത് ഓരോ ജീവനും കണ്ടെത്താനുള്ള സാധ്യത കുറയ്ക്കുകയാണെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. അടിയന്തര മെഡിക്കൽ ടീമുകളെ മേഖലയിലേക്ക് അയച്ചിട്ടുണ്ടെന്ന് ഡബ്യു എച്ച് ഒ അറിയിച്ചു.
7.8 ഉയർന്ന തീവ്രത രേഖപ്പെടുത്തിയ ഭൂചനത്തിന് പിന്നാലെ തുർക്കിയിൽ തുടരെ ഭൂചനങ്ങൾ ഉണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തെക്ക് കിഴക്കന്‍ തുര്‍ക്കിയില്‍ അനുഭവപ്പെട്ടത്. പുലർച്ചെ നാലോടെയായിരുന്നു ഭൂകമ്പം അനുഭവപ്പെട്ടത്. അതുകൊണ്ട് തന്നെ അപകടത്തിന്റെ വ്യാപ്തി ഉയർന്നു. ആദ്യ ഭൂചലനത്തിന് ശേഷം രണ്ട് തുടർ ഭൂചലനങ്ങളും ഉണ്ടായിയിരുന്നു. 7.5 , 6 എന്നിങ്ങനെയാണ് തീവ്രത രേഖപ്പെടുത്തിയത്. അതേസമയം 275 ഓളം ചെറു ചലനങ്ങൾ പിന്നീട് ഉണ്ടായെന്നാണ് തുർക്കി അധികൃതർ പറയുന്നത്.
അതേസമയം ദുരന്തബാധിത മേഖലയിലേക്ക് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ അടിയന്തര സഹായം എത്തിക്കുന്നുണ്ട്. യൂറോപ്യൻ യൂണിയന്റെ നേതൃത്വത്തിൽ ഉപഗ്രഹാധിഷ്ഠിത സംവിധാനം ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനവും പുരോഗമുക്കുന്നുണ്ട്.












Click it and Unblock the Notifications